Sunday, November 18, 2012

ഓറോറോ ബോറിയാലിസ്‌



ചെറുകഥ                                      മിനി പി സി


            ഓറോറോ ബോറിയാലിസ്‌



പ്രശാന്തതയുടെ തീരമണയാന്‍ അക്ഷമയോടെ അയാള്‍ കാത്തിരുന്നു .അയാളുടെ കണ്ണുകളിലെ അഗ്നി അവളെ എന്തോ ചിലത് ഓര്‍മ്മിപ്പിക്കുകയായിരുന്നു...എന്താണത് ?...........ഉവ്വ് , ഇത് അത് തന്നെയാണ്
"ഓറോറോ ബോറിയാലിസ്‌! " അയാളത് കേട്ടില്ല .അയാള്‍ മനസ്സില്‍ ആയുധങ്ങള്‍ സ്വരുക്കൂട്ടുകയായിരുന്നു ...പല മൂര്‍ച്ചയിലും ,ശക്തിയിലും ഉള്ളവ! അവയോരോന്നും ഓരോ കിരാത ശരീരങ്ങളിലും ആഴ്ന്നിറങ്ങുന്ന ആയാസം ഭാവനയില്‍ കണ്ട്‌ ആ കണ്ണുകള്‍ വീണ്ടും വീണ്ടും തിളങ്ങി ...ആ തിളക്കത്തില്‍ അവളുടെ കയ്യിലിരുന്ന " നോത്രദാമിലെ കൂനനിലെ "  ജിപ്സി പെണ്‍കൊടിയുടെ ഉടയാടകള്‍ വര്‍ണ്ണദീപ്തമായി !

              രാത്രിയുടെ കരിമ്പടക്കെട്ടിനകത്ത് നിന്നും വെളിച്ചത്തിലേക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ചീവിടുകളുടെ സംഗീതം  അവളില്‍ വിഷാദത്തിന്‍റെ അലകളുയര്‍ത്തി ! വെളിച്ചത്തെ അവള്‍ക്കും  ഭയമായിരുന്നു ...അയാളെ കണ്ടെത്തും വരെ ! ഒരു പകലിന്‍റെ  മുഴുവന്‍ പ്രകാശവും സാക്ഷി നിര്‍ത്തിയാണ് ഒരു കൂട്ടം  നരാധമാന്മാര്‍ പലയിടങ്ങളില്‍വെച്ച് അവളെ കടിച്ചു കീറിയത് .ആ ഷോക്കില്‍ തളര്‍ന്ന നട്ടെല്ലും ,തകര്‍ന്ന മനസ്സുമായി ഒരു പുരുഷന്‍റെ പാദപതനം പോലും ഭയമേല്‍പ്പിച്ച അവളെ മരണമുഖത്ത് നിന്നും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് അയാളായിരുന്നു .അയാള്‍ക്ക്‌ ചുറ്റിലും പിറന്നു വീണത്‌ മുതല്‍ പട്ടടയിലേക്ക് എടുക്കാറായത് വരെയുള്ള  നിരവധി സ്ത്രീ ജന്മങ്ങളുണ്ടായിരുന്നു ! നിന്ദിതരും,പീഡിതരും ,മുറിവേറ്റവരുമായി നിരവധി പേര്‍....അയാള്‍ ഒരു ശക്തിദുര്‍ഗ്ഗമായി അവര്‍ക്ക്  മുന്‍പില്‍   നെഞ്ച് വിരിച്ചു നില്‍ക്കെ അവര്‍ സുഖമായി ഉറങ്ങി..


ആലോസരങ്ങളുയര്‍ത്തിക്കൊണ്ട് മുന്‍പോട്ടൊഴുകുന്ന ആ നൌകയില്‍ അയാള്‍ക്ക്‌ തുണയായി ഉറങ്ങാതെ അവളിരുന്നു. തങ്ങള്‍ക്കു ചുറ്റിലുമായി  സാല്‍മണ്‍ മല്‍സ്യങ്ങള്‍  ഉയര്‍ന്നു  ചാടുന്നതും , അവയെ കൊത്തിയെടുക്കാനായി  ആല്‍ബട്രോസ്സുകള്‍ വട്ടമിട്ടു പറക്കുന്നതും നോക്കിയിരിക്കെ അവള്‍ ചിന്തിച്ചത് അയാളെക്കുറിച്ചാണ് !അയാള്‍  ഒരു പിതാവോ ,ഭ്രാതാവോ ആയിരുന്നില്ല ...എന്നാല്‍ മാതൃത്വത്തിന്‍റെ മഹനീയത നെഞ്ചിലേന്തിയ ഒരു പുത്രനായത് കൊണ്ട് മാത്രമാണ് വായും ,വയറും ഭോഗാസക്തിയുമായി മാത്രം പിറവികൊള്ളുന്ന പുരുഷജന്മങ്ങള്‍ക്ക് ശക്തമായ താക്കീതാവുകയാണ് തന്‍റെ  ജന്മനിയോഗങ്ങളിലൊന്നെന്നു  അയാള്‍ക്ക്‌ തിരിച്ചറിയാനായത് .ഓരോ പുരുഷനും ഈ തിരിച്ചറിവുണ്ടാകുമ്പോഴെ ഈ നാട് രക്ഷപ്പെടൂ  എന്നതില്‍ അയാള്‍ക്ക്‌ ഒരു സംശയവുമുണ്ടായിരുന്നില്ല .

വളര്‍ന്നുവരുന്ന പുത്തന്‍തലമുറകളെ തന്‍റെ രചനകളിലൂടെ അയാള്‍ ഓര്‍മ്മിപ്പിച്ചു ...പൌരുഷമെന്നത് സ്ത്രീത്വത്തെ ആദരിക്കലാണ് ചവിട്ടിയരയ്ക്കലല്ല .കാമമെന്നത് കാമിനിയോടു മാത്രം തോന്നേണ്ട വികാരമാണ് ...അല്ലാതെ കാണുന്നവരോടെല്ലാം കാമം തോന്നുന്നവന്‍ കാമുകനല്ല , കാപാലികനാണ് ! .ജന്മം കൊടുക്കാതെയും പിതൃ ഭാവവും ഉദരം പങ്കിടാതെയും സഹോദരസ്നേഹവും നമ്മിലുണ്ടാവണം....കാരണം നാം ശിശിര നിദ്രയിലായിരുന്ന ആ കാലയളവില്‍ നമ്മെ ഊട്ടിയത് ആ പൊക്കിള്‍ക്കൊടിയിലൂടെയാണ്,നമ്മെ ചുമന്നത് ആ കനിവും ,നിറവുമാണ് അയാള്‍ക്ക്‌ അതിനു ലഭിച്ച പ്രതികരണങ്ങള്‍ വായിച്ച് അവളുടെ  കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ പൊടിഞ്ഞു .ഈ ലോകം മുഴുവനായും ചീത്തയായിട്ടില്ലെന്നും നന്മയും കരുതലുമുള്ള പൌരുഷങ്ങള്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നുമുള്ള തിരിച്ചറിവ് തളര്‍ന്ന തന്‍റെ നട്ടെല്ലില്ലൂടെ അഞ്ജാതാവേഗങ്ങള്‍ പായിക്കുന്നതായി അവള്‍ക്കു തോന്നിച്ചു !


         ജീവിതം സമ്മാനിക്കുന്ന പോസിറ്റീവ് അപ്പ്രോച്ചിലൂടെ സ്വന്തം അസ്തിത്വം പ്രൂവ് ചെയ്യപ്പെടുന്നത് മനസ്സിലാക്കി തന്‍റെ ഹൃദയം വിശാലമാക്കി വെയ്ക്കാന്‍ അവള്‍ ശ്രമിച്ചു .അവളെ ആ മാനസികാവസ്ഥയിലേക്ക്  ഉയര്‍ത്തുന്നതോടൊപ്പം സ്വന്തം ശരീരം പ്രദര്‍ശന വസ്തുവാക്കുവാനും ,ചീഞ്ഞഴുകിയ പാശ്ച്യാത്യസംസ്കാരത്തിന് പിറകെ പാഞ്ഞ് കുടുംബബന്ധങ്ങള്‍ ശിഥിലമാക്കാനുമുള്ള സ്ത്രീയുടെ വ്യഗ്രതയും,വിവരമില്ലായ്മയും ,ചുട്ടുതള്ളേണ്ടവയാണെന്ന് അയാള്‍ തന്‍റെ തോക്കിന്‍കുഴലിനോട് മന്ത്രിച്ചു .അയാള്‍ സദാ കര്‍മ്മനിരതനായിരുന്നു ..വികസിത രാഷ്ട്രമായി വളരാന്‍ വെമ്പുന്ന ഇന്ത്യയെ തളര്‍ത്താന്‍  എന്തൊക്കെ വേണമെന്നുള്ള സാമ്രാജിത്വ ശക്തികളുടെ കണ്ടുപിടുത്തമാണ് ഇവിടെ ലഹരിയും ,ഭീകരതയുമായി വന്‍തോതില്‍ വിറ്റഴിയുന്നതെന്ന് വേദനയോടെ അയാള്‍ ഓര്‍ത്തു .പ്രകൃതിയെയും സ്വന്തം പരിസ്ഥിതിയെയും വികലമാക്കുന്ന കണ്ടുപിടുത്തങ്ങള്‍ക്കായി ലബോറട്ടറികളില്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ശാസ്ത്ര മനസ്സുകളോട് അയാള്‍ക്കെന്നും പുച്ഛമായിരുന്നു !ലോക നന്മ കണക്കിടാതെ ,പരിവര്‍ത്തനപ്പെടുത്തിയെടുക്കുന്ന പുത്തന്‍ജീനുകളിലൂടെ ഉരുത്തിരിയപ്പെടുന്ന പുതുവിളകളും , മനുഷ്യനും... ഇയാന്‍വില്‍മുട്ടും,മോണ്‍സാന്ടോയും.......അയാളില്‍ അമര്‍ഷം പതഞ്ഞു പൊങ്ങി .
               
             അവള്‍ പുസ്തകങ്ങളെ സ്നേഹിച്ചു തുടങ്ങിയത് അയാളുടെ സ്നേഹപൂര്‍ണ്ണമായ  പ്രേരണ കൊണ്ട് മാത്രമായിരുന്നു. “ആന്‍ഡ്‌ക്വയറ്റ്‌ഫ്ലോവ്സ് ദി ഡോണിനും ”, “നോത്രധാമിലെ കൂനനുമൊപ്പം”, റേച്ചല്‍കഴ്സന്‍റെ “സൈലന്റ് സ്പ്രിങ്ങും ” എല്ലാവരും വായിക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു .ശാസ്ത്രത്തെ ശരിയായി ഉപയോഗിക്കുമ്പോഴാണ് മനുഷ്യന് ജീവിതത്തില്‍ സ്വസ്ഥതയും ആരോഗ്യവുമുണ്ടാവുക എന്ന യാഥാര്‍ഥ്യം പുതു തലമുറയിലെക്കെത്തിക്കാനുള്ള അഭിവാന്ജയിലൂടെ കടന്നുപോകവേ തന്‍റെ നാടിനെ വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിക്കുന്നത് ഇവ മാത്രമല്ലെന്നും   അതിലും ഭയാനകമായ ഒരവസ്ഥാ വിശേഷം ഇവിടെ സംജാതമായിട്ടുണ്ടെന്നും അയാളറിഞ്ഞു ....’’സ്വവര്‍ഗലൈംഗികത !

സ്ത്രീത്വവും ,പൌരുഷവും നഷ്ടപ്പെടും വിധം വസ്ത്രധാരണം ചെയ്യുന്ന പുതുതലമുറയ്ക്ക് ഇന്ന് നേരിടേണ്ടി വരുന്ന ഐഡന്റിറ്റി ക്രൈസിസ് അവരെ കൊണ്ടെത്തിക്കുന്നത് എവിടെയാണ് ? ആണ് ആണിനെയും ,പെണ്ണ് പെണ്ണിനെയും ജീവിതപങ്കാളികളാക്കുന്ന കാഴ്ചയും മറ്റു പല വൈകൃതങ്ങളും  കണ്ട് സോദോം ഗോമോറ പോലും ലജ്ജിക്കുന്നു ! ഒരിക്കല്‍ സ്വവര്‍ഗ ലൈഗികതയെ പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്കായി പെന്‍ഷനും നിയമ പരിരക്ഷയും വരെ ഒരുക്കിയ അമേരിക്കയുടെ ഗതി  ഇന്നെന്താണ് ?എല്ലാ പ്രത്യാഘാതങ്ങളും അറിഞ്ഞിട്ടും ഇതിനെ ഒരു രോഗാവസ്ഥയായി കണ്ട് ചികില്സിക്കുന്നതിനു പകരം നമ്മുടെ നാടും  അതിന് നിയമത്തിന്‍റെ ഒത്താശ ചെയ്യുന്നത്  വോട്ടുബാങ്കില്‍മാത്രം കണ്ണ് വെച്ചാണെന്ന് ആര്‍ക്കാണ് അറിയാത്തത് ....അയാള്‍ക്ക് വല്ലാത്ത ധാര്‍മിക രോക്ഷം തോന്നി . 


 തളിര്‍ക്കുകയും, പൂക്കുകയും ,കായ്ക്കുകയും ചെയ്യാത്ത ഭോഗാസക്തികളുടെ തീരങ്ങള്‍വിട്ട് അവരുടെ നൗക പ്രശാന്തതയുടെ തീരത്തോടടുത്തു തുടങ്ങി. പീഡനങ്ങളും,ഭീകരതയും,സ്വവര്‍ഗപ്രേമവുമില്ലാത്ത,മോണ്‍സാന്ടോയുടെ കുത്തക വിളകളെ പേറാത്ത,തെളിഞ്ഞ ബുദ്ധിയും,ഉയര്‍ന്ന ചിന്തകളുമുള്ള പുത്തന്‍തലമുറ കാത്തു സൂക്ഷിക്കുന്ന ആ പുതു തീരത്തേയ്ക്ക് കടക്കും മുന്‍പ് അയാള്‍ താന്‍ മനസ്സില്‍ സ്വരുക്കൂട്ടിയ  ആയുധങ്ങളോരോന്നായ് താഴേയ്ക്ക് വലിച്ചെറിഞ്ഞു. ഓരോ ആയുധവും ജലഹൃദയത്തിലൂടെ കടലിന്‍റെ അടിത്തട്ടിലേയ്ക്ക് ഊളിയിടവേ അയാള്‍ക്ക്‌ ചുറ്റിലുമുള്ളവര്‍ ഉറക്കമുണര്‍ന്ന് പ്രശാന്തയുടെ ആ പുതുതീരം നോക്കിക്കാണുകയായിരുന്നു ! അപ്പോള്‍ അയാളുടെ കണ്ണുകളിലെ  നിശ്ചയദാര്‍ഡിയത്തിന്‍റെയും,  ശുഭാപ്തി വിശ്വാസത്തിന്റെയും അഗ്നിത്തിളക്കം ആസ്വദിച്ച് അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു “ ഈ  കണ്ണുകളില്‍ ഞാന്‍ കാണുന്നത് അത് തന്നെയാണ്

ഓറോറോ ബോറിയാലിസ്‌...........”

അതുകേട്ട് അയാള്‍ പുഞ്ചിരിച്ചു ആദ്യമായി ! ആ പുഞ്ചിരിയില്‍ ഉത്തരധ്രുവത്തില്‍ അത്യപൂര്‍വമായി കാണുന്ന ആ വര്‍ണ്ണ പ്രതിഭാസത്തിന്‍റെ  മുഴുവന്‍ പ്രസരിപ്പും സമ്മേളിച്ചിരുന്നു .

Wednesday, November 7, 2012

ജെറില്‍ ജെസ്റ്റിനും കൈലേസുകളും



ചെറുകഥ                                 മിനി പി സി

ജെറില്‍ ജെസ്റ്റിനും കൈലേസുകളും


            മനസ്സില്‍  അസ്വസ്ഥതയുടെ നരിച്ചീറുകള്‍  പറന്നു
തുടങ്ങുമ്പോഴാണ് ഞാന്‍ ജെറില്‍ജെസ്റ്റിനെ ഓര്‍ക്കാറ്‌!
പതിയെ ഒഴുകിയെത്തുന്ന വേണുഗാനവും ,സൌമ്യവും ദീപ്തവുമായ മുഖഭാവവും ,നക്ഷത്രങ്ങള്‍വിടരുന്ന അഗാധവും ആര്ദ്രവുമായ സമുദ്രം പോലുള്ള കണ്ണുകളുമാണ് എനിക്ക് ജെറില്‍ജെസ്റ്റിന്‍! അതിനെല്ലാമുപരിയായി എന്ത് പറയുമ്പോഴും അറിയാതെ നിറയുന്ന കണ്ണുകളോപ്പാന്‍ അവന്‍ മനോഹരമായ കൈലേസുകള്‍ കരുതുമായിരുന്നു. അവന്‍റെ പുല്ലാങ്കുഴല്‍ വായന കേട്ട് സ്വയം മറന്നിരുന്നുപോയ  നിമിഷങ്ങളില്‍ നിന്നും ഒരു ഞെട്ടലോടെ ഉണരുമ്പോഴാണ് കൈലേസുകള്‍ ഞാനും ഉപയോഗിച്ച് തുടങ്ങിയത്.
                                 
ഒരിയ്ക്കല്‍  ക്ലബ്ബിലെ നൈറ്റ്‌  ഫങ്ങ്ഷനില്‍ പങ്കെടുക്കുമ്പോഴാണ് ജെരിലിനെ ആദ്യമായി ഞാന്‍കാണുന്നതും അവന്‍റെ ഫ്ലൂട്ട്പ്ലേ കേള്‍ക്കുന്നതും !ഡോക്ടര്‍ സുസാന്തികയുടെയും അകാലത്തില്  പൊലിഞ്ഞ  കലക്ടര്‍  ജെസ്ടിന്‍ തോമസിന്‍റെയും ഒരേയൊരു മകനെ പരിചയപ്പെടാന്‍ അന്നെല്ലാവരും മത്സരിച്ചു ..
സുന്ദരികളായ പെണ്മക്കളുള്ള അമ്മമാര്‍ പ്രത്യേകിച്ച് !.
പ്രൊഫെസ്സര് സുജാതാമേനോന്‍ തന്‍റെ മകള്‍ അനാമികയെ അവനോടു ചേര്‍ത്ത് നിര്‍ത്തി ഒരു ഫോട്ടോ എടുപ്പിക്കുകയും

""ക്യൂട്ട് ബോയ്‌" എന്ന് ഇടയ്ക്കിടെ ആത്മഗതം പുറപ്പെടുവിക്കുകയും ചെയ്തു .എന്തുകൊണ്ടോ ആ തിരക്കിനിടയില്‍ ഞാനവനെ പരിചയപ്പെട്ടില്ല റിട്ടയെര്‍മെന്‍റ് ലൈഫ് എന്നെ എന്തൊക്കെ ആക്കി തീര്‍ക്കുമോ എന്നാ വ്യാകുലതയും ഒരു ബൈപ്പാസ്‌ സര്‍ജറിയുടെ മുറിപ്പാടും എന്നെ കാര്‍ന്നു തിന്നു തുടങ്ങിയ ഒരു മധ്യാനത്തില്‍ എന്നെ
സന്ദര്‍ശിക്കാന്‍ എത്തിയവരുടെ കൂടെ സുസാന്തികയെയും ജെറിലിനെയും
കണ്ട് ഞാന്‍  അത്ഭുതപ്പെട്ടു ."നര്‍മ്മദാ നിന്നെ കാണാനും പരിചയപ്പെടാനും കൊതിച്ച് ഇവന്‍  എത്ര  നാളായി  നടക്കുന്നെന്ന്  അറിയാമോ ?  

 നിന്‍റെ കഥകളുടെ നല്ലൊരു ഭാഗം ഇവന്‍റെ  പുസ്തകശേഖരത്തിലുണ്ട് ."

സുസാന്തിക എന്നെ ചേര്‍ത്ത് പിടിച്ചുകൊണ്ട് പറഞ്ഞു .അന്ന്
കുശലപ്രശ്നങ്ങള്‍ക്ക് ശേഷം എന്‍റെ ലവ് ബേര്‍ഡ്സിനു തിനയെറിഞ്ഞു
കൊടുത്തുകൊണ്ട് ഏറെ നാളായി അവര്‍  അനുഭവിച്ചുകൊണ്ടിരിക്കുന്ന
വലിയ  വിരക്തിയില്‍നിന്നും അവന്‍   അവരെ മോചിപ്പിച്ചു .പണ്ടെന്നോ
അവര്‍മറന്ന പാട്ടും പരിഭവങ്ങളും പ്രണയ കലഹങ്ങളും ആ കൂട്ടിനുള്ളില്‍ പുനര്‍ജനിക്കുകയായിരുന്നു .എന്‍റെ ലൈബ്രറിയില്‍നിന്നും പുസ്തകങ്ങള്‍ എടുത്തു കൊണ്ട് പോകുന്നതിനുള്ള അനുമതിയോടൊപ്പം
അവന്‍റെ പുല്ലാങ്കുഴല്‍ക്ലാസിലേയ്ക്ക് എന്നെ ക്ഷണിക്കാന്‍കൂടിയാണ്
അവന്‍ വന്നത് .

“ വേണ്ട കുറേ , അതൊന്നും ശരിയാവില്ല , You know  I am a heart patient ! “

ഞാന്‍  വിമുഖതയോടെ ശിരസ്സിളക്കി .ഈ അന്പതിയാറാം വയസ്സില്‍
 ഫ്ലുട്ട് പഠിക്ക്യാന്നു  വെച്ചാല്‍  അമേരിക്കയില്‍നിന്നും ഒരേയൊരു മകന്‍
വിളിച്ചു ചോദിയ്ക്കും 

Amma......are you mad ?”

“ വേണ്ടാ അതൊന്നും ശരിയാവില്ല .
തന്‍റെ ഇളം നീല കൈലേസുകൊണ്ട് കണ്ണുകള്‍  അമര്‍ത്തിത്തുടച്ചു അവന്‍ പറഞ്ഞു .
“ടീച്ചര്‍....you just forget your age and live your life  ! 
എനിക്കറിയാം ടീച്ചര്‍ക്ക് ഇത് ഒരു നല്ല എക്സര്‍സൈസ്‌ ആയിരിക്കും .

ഞാന്‍ അത്ഭുതപെട്ടു “എക്സര്‍സൈസ് “ .സുസാന്തിക വിശദീകരിച്ചു.

“ നോക്കൂ നര്‍മ്മദാ ഫ്ലൂട്ട് പഠിച്ചാല്‍നിനക്ക് ബ്രീതിംഗ് അനായാസമാക്കാം. ലങ്ങ്സിനും ഹാര്ട്ടിനുമൊക്കെ നല്ല റിലാക്സേഷന്‍കിട്ടുകയും ചെയ്യും പിന്നെ. പുതിയതായീ ഓരോന്ന് പഠിക്കുന്നത് ഒരു ചാലെന്ജ് ആയി എടുക്കണം നമ്മളായിട്ട് നമ്മുടെ ലൈഫിനെ ഫുള്‍സ്ടോപ്പിട്ടു മുരടിപ്പിക്കുന്നത് എന്തിനാണ്? ആ പഴയ ചുറുചുറുക്കുള്ള നര്‍മ്മദയെ തിരികെ കൊണ്ട് വരാമോ എന്ന് ഞങ്ങളൊന്നു നോക്കട്ടെ  

 “അവര്‍പോയതിനു ശേഷം ഞാന്‍കുറെ ചിന്തിച്ചു .എന്നെ വരിഞ്ഞു മുറുക്കുന്ന ഈ  ഏകാന്തതയില്‍നിന്നും എനിക്കൊരു മോചനം കൂടിയേ തീരൂ .

എന്‍റെ  ജീവിതത്തിന് ഒരു അടുക്കും ചിട്ടയും വരുകയായിരുന്നു .എന്‍റെ അക്ഷരങ്ങള്‍ക്ക് ഒരു നല്ല  അനുവാചകന്‍ എന്‍റെ ഉദ്യാനത്തിലെ ഓരോ ചെടിയുടെയും,പൂക്കളുടെയും,പുല്‍നാമ്പുകളുടെയും,കിളികളുടെയും ,എന്‍റെ കുറിഞ്ഞിപൂച്ചയുടെയും വരെ കൂട്ടുകാരന്‍! അവന്‍റെ ക്ലാസിലെ മോശം ശിഷ്യ ഞാനായിരുന്നു .ഒരുവേള എന്നെകൊണ്ട് ഇത് പറ്റില്ലെന്ന് മനസ്സ് പറഞ്ഞത് കൊണ്ടാവാം എല്ലാം അപസ്വരം .അവതാളം അവന്‍റെ മറ്റു  ശിഷ്യര്‍നിറമുള്ള ഗാഗ്രാ ചോളികളിലും ,പട്ടുദാവണികളിലും ,നീളന്‍ഞാത്തുകളിലും വിസ്മയം തീര്‍ത്ത്  പാഠങ്ങള്‍നന്നായി പഠിച്ച് അവതരിപ്പിയ്ക്കവേ അവന്‍ തുടരെത്തുടരെ കൈലേസ് കൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു !

               ഒരിയ്ക്കലും പൂവിടാതിരുന്ന എന്‍റെ പനിനീര്‍ചമ്പകം
പൂവിട്ടത് അക്കാലത്തായിരുന്നു .അതിന്‍റെ   ചുവട്ടിലെ സിമെന്റ്റ്‌
ബെഞ്ചിലിരുന്ന് അനാമിക പറഞ്ഞു “  ടീച്ചര്‍,എന്നെ ജെറിലിനു വേണ്ടി
പ്രൊപ്പോസ് ചെയ്യാമോ?” ഞാവല്‍പ്പഴങ്ങള്‍ഉതിര്‍ന്നു കിടക്കുന്ന പുരയിടത്തിലൂടെ ഒരു പിക്കിള്‍ചെറി പ്ലാന്‍റില്‍പുതുതായി കൂടുകൂട്ടിയ തിത്തിരി പക്ഷിയെ കാണാന്‍പോവുമ്പോഴാണ് ജെറിലിനോട് വിവാഹത്തെക്കുറിച്ച്  ചോദിക്കാന്‍ അവസരം വന്നത് .

“ഇപ്പോള്‍ സ്വീറ്റ്‌ട്വന്റി ഫൈവ് ...ഈ വര്‍ഷം അതുണ്ടാവുമോ...വിവാഹം?

അനാമികയെ പറ്റി എന്താണഭിപ്രായം ? ‘”

ഒരു ഫലിതം കേട്ട ലാഘവത്തോടെ അവന്‍ചിരിച്ചു .ആ ചിരിയില്‍നനഞ്ഞു കുതിര്‍ന്ന  കണ്ണുകള്‍ തന്‍റെ  പര്‍പ്പിള്‍നിറമുള്ള കൈലേസ് കൊണ്ടൊപ്പി അവന്‍പറഞ്ഞു .

ടീച്ചര്‍, ഞാനൊരാളെ അന്വേഷിക്കുന്നുണ്ട് ,ടീച്ചറുടെ കഥയിലെ സൂര്യകലയെ  പോലെ വളരെ നാച്ച്വരലായ ,ഒരു പെണ്‍കുട്ടി ! അനാമികയെ പോലെ ഫാഷനബിള്‍അല്ലാത്ത ശിഖയെ പോലെ  സെല്‍ഫോണ്‍സാംബ കളിയ്ക്കാത്ത ടെക്സ്റ്റുവല്‍സാറ്റിസ്ഫാക്ഷന് വേണ്ടി ഇന്‍ബോക്സില്‍തിരയാത്ത ഒരു പാവം പെണ്‍കുട്ടി !”

അവന്‍റെ  മോഹങ്ങള്‍ആ വഴിയ്ക്കാണെന്നറിഞ്ഞപ്പോള്‍അനാമികയെ 
ഞാന്‍മറന്നു .ജെരിലിനെ എനിക്ക് നന്നായി  മനസ്സിലാക്കാന്‍
കഴിഞ്ഞു .വളരെ ചെറുപ്പത്തില്‍അപ്പായെ നഷ്ട്പ്പെട്ടു ,അമ്മ ഉണ്ടായിരുന്നിട്ടും എവിടൊക്കെയോ സ്ന്ഹം ചോര്‍ന്നു പോകുന്നതായി അവനു തോന്നിയിരിക്കാം അവനെ ആത്മാര്‍ത്ഥമായി സ്നേഹിക്കാനാവുന്ന ഒരു പെണ്‍കുട്ടിയെ പിന്നെ ഞാനെവിടൊക്കെ തിരഞ്ഞു ! ഇതൊന്നുമറിയാതെ അവന്‍റെ ശിഷ്യഗണം നിറമുള്ള  കൈലേസുകള്‍ വാങ്ങികൂട്ടിയും വിലകൂടിയ ആടയാഭരണങ്ങള്‍അണിഞ്ഞും അവന്‍റെ ശ്രദ്ധ  ആകര്‍ഷിക്കാമെന്നു വെറുതെ വ്യാമോഹിച്ചു !.

              കുറച്ചു നാളുകള്‍ക്കു ശേഷം ഞങ്ങളുടെ ക്ലാസിലേയ്ക്ക് പുതിയ ഒരാളെത്തി ....നിരഞ്ജന ! നിറയെ മുത്തുകളുള്ള പാദസരവും വലിയ നുണക്കുഴികളും പ്രകാശിക്കുന്ന കണ്ണുകളുമുള്ള അവളെ  ജെറില്‍ സൂര്യകലയെന്നാണ് വിളിച്ചത് ! കോളേജില്‍ എന്‍റെ സീനിയറായിറും സഹപ്രവര്‍ത്തകനുമായിരുന്ന പ്രൊ;സേതുമാധവിന്‍റെയും മ്യൂസിക്‌ടീച്ചര്‍ നന്ദനയുടെയും മകള്‍!
മിശാസ്ത്രത്തില്‍പോസ്റ്റ്‌ഗ്രാഡ്വേഷന്‍റെ റിസള്‍ട്ട്‌വരും വരെയുള്ള ഇടവേളയിലാണ് അവള്‍  ഞങ്ങള്‍ക്കരികിലെത്തിയത്.
സേതുസര്‍ അമേരിക്കയിലുള്ള എന്‍റെ മകന്‍ മൃദുല്‍കേശവിന് എഴുതി,

“ മൃദുല്‍, നിരന്ജനയുടെ പി .ജി റിസള്‍ട്ട്‌ ഉടന്‍വരും ,അവളെ നിനക്ക്
വിവാഹം ചെയ്തു തരണമെന്ന്  ഞങ്ങള്  ആഗ്രഹിക്കുന്നു , എന്താണ് നിന്‍റെ ഒപ്പിനിയന്‍, നീ അടുത്ത മാസം വരുന്നുണ്ടെന്ന്  നര്‍മ്മദ പറഞ്ഞു ...
വിവാഹം കഴിഞ്ഞാലും നിരന്ജന്യ്ക്ക് പഠിക്കാമല്ലോ ”
കത്ത് കിട്ടിയ രാത്രി മൃദുല്‍ എന്നെ വിളിച്ചു.

“ അമ്മാ , റിയലി സോറി ഞാനിവിടെ എന്‍റെ കൂടെ ജോലി ചെയ്യുന്ന
റിനി ഡഗ്ലസ് എന്നാ ഇംഗ്ലണ്ട്കാരി പെണ്‍കുട്ടിയുമായി പ്രണയത്തിലാണ് .
എന്‍റെ ടേസ്റ്റുകളുമായി ഒത്തു പോകുന്ന പെണ്‍കുട്ടിയാണ് റിനി !
സേതുവങ്കിളിന്‍റെ മകള്‍..................എനിക്ക് ആ കുട്ടിയോട് അങ്ങിനെ
ഒരിഷ്ടവുമില്ലാട്ടോ ! 
‘’’
അവന്‍ മറുപടിക്ക് കാക്കാതെ  കോള്‍മുറിച്ചു. നിരഞ്ജനയെ
ജെറിലിന്‍റെ സൂര്യകലയായ് കാണാന്‍ ആഗ്രഹിച്ചത് കൊണ്ടാവും ഞാനപ്പോള്‍ വല്ലാതെ ആശ്വസിച്ചു! സേതു സാറിന്‍റെയുള്ളില്‍ ഇങ്ങനെ
ഒരാഗ്രഹം ഉണ്ടായിരുന്നതായി ഞാനും അറിഞ്ഞിരുന്നില്ല ..
              
 എന്‍റെ സ്വീകരണമുറിയിലേക്ക് പടര്‍ന്നു കയറിയ 
മണിപ്ലാന്റില്‍ഒരു സൂചിമുഖി വന്നിരിയ്ക്കാരുണ്ടെന്നു കണ്ടുപിടിച്ചത്
നിരന്ജ്ഞനയായിരുന്നു .സൂചി മുഖികള്‍ കൂടുകൂട്ടുകയും പറന്നകലുകയും ചെയ്യുന്ന സായന്തനങ്ങള്‍ക്ക് നിറം പകര്‍ന്നു കൊണ്ട്  അവരും എന്നോടൊപ്പമുണ്ടായിരുന്നു ....വേണുഗാനത്തിന്‍റെ മാസ്മരികതയും ,കുറുമ്പുകളും ,നര്‍മ്മസല്ലാപങ്ങളുമായി ജെറിലും ,നിരന്ജനയും ! 
          
ഒരു സന്ധ്യയില്‍ ആകാശനീലയില്‍ വെളുത്തപൂക്കളുള്ള
മനോഹരമായ ഒരു കൈലേസ് ജെരിലിനു സമ്മാനിച്ച്‌ അവന്‍റെ
സൂര്യകലയാവാന്‍ അവള്‍ മൌനാനുവാദം നല്‍കി ..എന്താവാം ...
ആരും അവരെ അകറ്റാതിരുന്നത്?

സേതുസാര്‍ തന്‍റെ ആശങ്ക മറച്ചു വെച്ചില്ല.

“ ഈ  ജെരില്‍ എങ്ങനെ ? പണം മാത്രം പോരല്ലോ !നമ്മുടെ
മൃദുലിനോളം ലവബിള്‍ആണോ ? ‘’’

എനിക്ക് മറുപടി പറയാന്‍ഒട്ടും ആലോചിക്കേണ്ടി വന്നില്ല .
  
“ സര്‍ ധൈര്യമായി ഇത് പ്രൊസീഡ്‌ചെയ്തോളൂ !മൃദുലിനേക്കാള്‍
ലവബിളാണ്  ജെറില്‍! മൃദുല്‍വളരെ അംബീഷ്യസാണ്,അതുകൊണ്ട് തന്നെ
അവന്‍റെ ഇഷ്ടങ്ങളും ,സ്നേഹവുമൊക്കെ വെറും ആപേക്ഷികമായെ എനിക്ക് തോന്നിയിട്ടുള്ളൂ .ജെറിലിന്‍റെ  കൈകളില്‍നിരഞ്ജന സന്തോഷവതിയായിരിയ്ക്കും ! ”

ആ ഉറപ്പ് മതിയായിരുന്നു സാറിന്.
ഒരുക്കങ്ങള്‍പെട്ടെന്നായിരുന്നു. ഞങ്ങള്‍ അവസാനമായി ഒരുമിച്ചായിരുന്ന ഒരു സന്ധ്യയില്‍ ജെറില്‍ പറഞ്ഞു
“ഞങ്ങളുടെ മാര്യെജിനു ആളുകള്‍ക്ക് ഞങ്ങളൊരു  സര്‍പ്രൈസ്
കൊടുക്കുന്നുണ്ട്!
അന്നാണ് ഞങ്ങളുടെ നര്‍മ്മദ ടീച്ചറുടെ അരങ്ങേറ്റം,അതാണ്‌ ടീച്ചറില്‍നിന്നും  ഞങ്ങള്‍ പ്രതീക്ഷിക്കുന്ന വിവാഹസമ്മാനവും ! ”

അവന്‍റെ നിറഞ്ഞു വരുന്ന  കണ്ണുകള്‍ ഇളം പച്ച കൈലേസു കൊണ്ട്    ഒപ്പിയെടുത്ത് നിരഞ്ജന ജെറിലിനോട്  ചോദിച്ചു .

   , വിവാഹം  കഴിഞ്ഞാല്‍ നമുക്കിവിടെ  താമസിച്ചൂടെ ?
സംഗീതസാന്ദ്രമായ ഈ ലോകത്ത് ടീച്ചറുടെ കഥകള്‍ക്കൊപ്പം ,
ഈ സൂചി മുഖികള്‍ക്കും .കുറിഞ്ഞിപ്പൂച്ചകള്‍ക്കുമൊപ്പം ,
ഒരുപാട് കൈലെസുകള്‍ തുന്നി നമുക്കിങ്ങനെ ഇരിയ്ക്കണം . ”
         
 ഒരു ഹൃദ്രോഗിയാണ് ഞാനെന്നത് പണ്ടേ മറന്നു പോയിരുന്നു! 
എന്‍റെ എഴുത്തിനും യുവത്വം കൈവന്നിരുന്നു  അത്രമേല്‍
സന്തോഷവതിയായിരുന്ന കാലം എന്‍റെ  ജീവിതത്തില്‍ വേറെ ഉണ്ടായിട്ടില്ല !

മറ്റു ശിഷ്യരെക്കാള്‍ വേഗത്തില്‍ കീര്‍ത്തനങ്ങള്‍ പഠിച്ചെടുക്കാന്‍
ഞാന്‍ ഉത്സാഹിച്ചു .പക്ഷെ എത്ര പെട്ടെന്നാണ് എല്ലാം കീഴ്മേല്‍മറിഞ്ഞത് .
          വിവാഹത്തിനു മുന്‍പ് ചെയ്തു തീര്‍ക്കേണ്ട ഒരു വഴിപാടിനായി
മൂകാംബികയിലേക്ക് പോയതായിരുന്നു നിരന്ജനയും കുടുംബവും ,
നിരഞ്ജന നിര്‍ബന്ധിച്ചാണ് ജെറിലിനെയും ,സുശാന്തികയെയും കൂടെ
കൂട്ടിയത് .അവിടെ ക്ഷേത്രനടയില്‍വെച്ച്  ജെറില്‍ഫ്ലൂട്ട് വായിക്കണമെന്ന്
അവള്‍ ആഗ്രഹിച്ചിരുന്നു .അന്നായിരുന്നു എന്‍റെ പുതിയ കഥാ
സമാഹാരത്തിന്‍റെ പ്രകാശനചടങ്ങ്! ചടങ്ങ് പൂര്‍ത്തിയാവും മുന്‍പ്
എന്നെത്തേടി ആ വാര്‍ത്തയെത്തി ! 

ഒരു  ടാങ്കര്‍ലോറിയുമായി കൂട്ടിയിടിച്ച് ജെറിലും,നിരന്ജനയുമടക്കം............എല്ലാവരും ..! 
എല്ലാം നിമിഷങ്ങള്‍ക്കകം അവസാനിച്ചു ബോഡി ഐഡന്റിഫൈ ചെയ്യാനായി ഞാനല്ലാതെ വേറാരും ഉണ്ടായിരുന്നില്ല ........
എങ്ങനെയാണ് ഞാനവിടെ ചെന്നത്? 

മോര്‍ച്ചറിയിലെ കനത്ത നിശബ്ദത .,..
ഉള്ളിലേക്ക് അരിച്ചിറങ്ങുന്ന മഞ്ഞിന്‍റെ അസുഖകരമായ തണുപ്പ്..!,
അടുത്തടുത്ത ടേബിളുകളില്‍ രക്തത്തില്‍കുളിച്ച് ഏതോ അജ്ഞാത ഗസലുകള്‍. പാടിത്തീര്‍ത്ത നിര്‍വൃതിയോടെ മയങ്ങുന്ന രണ്ടു മാലാഖ  കുഞ്ഞുങ്ങളെപ്പോലെ  അവര്‍ എന്‍റെ ജെറിലും നിരന്ജനയും ! അന്നാണ് ആദ്യമായി എന്‍റെ മനസ്സിലൂടെ അസ്വസ്ഥതയുടെ നരിച്ചീറുകള്‍ പറന്നത്! അവയുടെ ചിറകടിയൊച്ചയുടെ പ്രകമ്പനങ്ങള്‍ ഏറ്റു വാങ്ങാന്‍ ശക്തിയില്ലാതെ എന്‍റെ ഹൃദയ  ഭിത്തികള്‍ തേങ്ങി !
എനിക്ക് താങ്ങാവുന്നതിലുമധികം  അസ്വസ്ഥതകള്‍ തരുന്ന ആ
നരിചീറുകളെ പൊതിഞ്ഞെറിയാന്‍ ഒരു കൈലെസിനായി  ഞാന്‍ പരതി,

എന്‍റെ മനോഗതമറിഞ്ഞെന്നോണം ആ കടവാവലുകള്‍ എങ്ങോ പറന്നൊളിയ്ക്കവേ ....നിറഞ്ഞു കവിഞ്ഞ എന്‍റെ  കണ്ണുകളോപ്പാന്‍
ജെറിലിന്‍റെ  കൈലേസുകള്‍ എന്നോട് മന്ത്രിക്കുകയായിരുന്നു .