Wednesday, December 31, 2014

കഥ-ഹാപ്പി ന്യൂ ഇയര്‍

കഥ                                             മിനി.പി.സി                   
                                                           

                      ഹാപ്പി ന്യൂ ഇയര്‍

 

ഇത്തവണയും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ഞാന്‍ തിരഞ്ഞെടുത്തത് പോപ്ലാര്‍ മരങ്ങള്‍ ഇടതിങ്ങി നില്‍ക്കുന്ന കുന്നിന്‍ ചെരുവിലുള്ള ഏല്‍ക്കാനയുടെ ആ കൊച്ചുവീടു തന്നെയാണ്.നഗരത്തിന്‍റെ കലമ്പലുകളില്‍ നിന്നകന്ന് ഏല്‍ക്കാനയും അപ്പച്ചനും,അമ്മച്ചിയും ,തിമോത്തിയും, ബേസിലുമൊക്കെയുള്ള കഴിഞ്ഞ വര്‍ഷത്തെ മറക്കാനാവാത്ത ആ ന്യൂ ഇയര്‍ സെലിബ്രേഷനാണ് ഇത്തവണയും അവിടെയ്ക്കുതന്നെ എന്നെ കൈപിടിച്ച് നടത്തിയത് .
             ഇന്ന് എന്‍റെ കൂടെ രണ്ടു പേര്‍ കൂടിയുണ്ട് ,എന്‍റെ ഡിയര്‍മോസ്റ്റ്‌ ഫ്രണ്ട്സായ ഡോ.ദീപക്കും,ഡോ.നികിതയും.നശിച്ചുപോകുന്ന ആത്മാക്കളെ ചൊല്ലിയുള്ള കരുതലാകാം  ഡിസ്ക്കോത്തകളിലെ പുലരുവോളം നീളുന്ന ഷാംപെയിന്‍ പാര്‍ട്ടികളില്‍ ആടിതിമര്‍ത്ത് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന അവരെ എന്നോടൊപ്പം കൂട്ടാന്‍ പ്രേരിപ്പിച്ചത് .(ഈ കരുതല്‍ ഏല്‍ക്കാനയെന്ന നല്ല കൂട്ടുകാരിയില്‍ നിന്നും  സ്വായത്തമാക്കിയ ഗുണവിശേഷമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.)
  
       ഏല്‍ക്കാനയുടെ വീടെത്തുവോളം നുരഞ്ഞുപൊങ്ങുന്ന മധുചഷകങ്ങളും ഡിസ്ക്കൊത്തയിലെ ഗോവന്‍ സുന്ദരിമാരും ദീപക്കിനെ വല്ലാതെ ആലോസരപ്പെടുത്തിക്കൊണ്ടിരുന്നു.യാതൊരു ആരവങ്ങളുമില്ലാത്ത ഒരു ആഘോഷത്തെക്കുറിച്ചുള്ള ആശങ്ക നികിതയ്ക്കുമുണ്ടെന്ന് അവളുടെ മുഖവും വ്യക്തമാക്കുന്നുണ്ടായിരുന്നു .അതൊന്നും കാര്യമാക്കാതെ വഴിയ്ക്ക് ഇരുവശത്തും ഞങ്ങളെ നോക്കി ചിരിയ്ക്കുന്ന മാരിഗോള്‍ഡ് പൂക്കളോട് കുശലം ചോദിച്ച് ഞാന്‍ നടന്നു

         ഞങ്ങളെത്തുമ്പോള്‍ വീട്ടില്‍ നിറയെ ആളുകള്‍  ഉണ്ടായിരുന്നു ,സുഹൃത്തുക്കളും  ...സ്നേഹിതരും....അങ്ങനെ എല്ലാരും .പതിവുപോലെ എല്ലാവരിലും പോസിറ്റീവ് എനര്‍ജി നിറച്ചുകൊണ്ട് ഏല്‍ക്കാനയും, തിമോത്തിയും ക്ഷേമാന്വേഷണങ്ങളുമായി ഓടിനടന്നു.

                                           ഇളംചൂടുവെള്ളത്തിലെ സുഖകരമായ കുളിയ്ക്കും ,അമ്മച്ചിയൊരുക്കിയ രുചികരമായ അത്താഴത്തിനും ശേഷം മുറ്റത്തെ പോപ്ലാര്‍ മരച്ചുവട്ടിലെ കസേരകളില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു .മുന്‍വശത്തെ ഫെന്‍സിനരുകിലുള്ള നിയോണ്‍ലാംപുകള്‍ക്ക് ചുറ്റും ഈയാംപാറ്റകള്‍ പറക്കുന്നതും നോക്കി നികിത ഇരുന്നു .താഴ്വരകളിലെ വീടുകളിലെ വെളിച്ചം  കുഞ്ഞു നക്ഷത്രപ്പൊട്ടുകള്‍ പോലെ തിളങ്ങുന്ന കാഴ്ച എത്ര കണ്ടാലും എനിക്ക് മതി വരില്ല .

“ഇപ്പോള്‍ ടൈം ഷാര്‍പ്പ് ടെന്‍ ഒ ക്ലോക്ക്‌ ,നമ്മുടെ സെലിബ്രേഷന്‍ ആരംഭിയ്ക്കുകയാണ് .അതിന്‍റെ ആദ്യ ചുവടായി നമുക്ക് നമ്മളിലേയ്ക്കു തന്നെ തിരിയാം.ഈ പേപ്പറില്‍ നാളിതുവരെ ചെയ്ത എല്ലാ പാപങ്ങളും ഒന്നൊഴിയാതെ ഓര്‍ത്തെടുത്ത് നമുക്ക് എഴുതാം!ഇഷ്ടമുള്ള സ്ഥലം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം .ഇവിടെയിങ്ങനെ കൂട്ടംകൂടി ഇരിക്കണമെന്നില്ല .”

ഏല്‍ക്കാന പറഞ്ഞുതീരും മുന്‍പേ ഓരോരുത്തരും പേപ്പറും ,പേനയുമായി ഓരോരിടങ്ങളിലെയ്ക്ക് മാറിയിരുന്നു .നികിതയും,ദീപക്കും എന്നെ സംശയത്തോടെ നോക്കി .

"എന്തിനാ ഇതൊക്കെ എഴുതുന്നെ ?മറ്റുള്ളോര്‍ക്ക് വായിച്ചു രസിക്കാനാണോ? നിങ്ങള്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ ?"

ദീപക്കിന്‍റെ വാക്കുകളില്‍ അതൃപ്തി മുഴച്ചുനിന്നു.

"ആര്‍ക്കും വായിക്കാനല്ല ദീപക്ക് .എല്ലാം എഴുതിക്കഴിഞ്ഞാല്‍ അവിടെ തീ കൂട്ടിയിട്ടിരിക്കുന്നത് കണ്ടോ ?ആ തീയില്‍ നമുക്കുതന്നെ ഈ കടലാസുകള്‍ ചുട്ടു വെണ്ണീറാക്കാം.സ്വന്തം പാപങ്ങള്‍ ചികഞ്ഞെടുത്ത് ചുട്ടുചാമ്പലാക്കാന്‍ നമുക്ക് കിട്ടുന്ന സുവര്‍ണ്ണാവസരം!"

അത്രയും പറഞ്ഞ് പേപ്പറുമായി ഒരു വിളക്കുകാലിനരുകിലേയ്ക്ക് ഞാന്‍ നടന്നു .ക്ലോക്കില്‍ പതിനൊന്നു മണിയടിച്ചപ്പോള്‍ എല്ലാവരും എഴുതിതീര്‍ത്ത പേപ്പറുകളുമായി തീയ്ക്കരുകിലെത്തി .അഗ്നി നാവുകള്‍ പാപങ്ങളെ വിഴുങ്ങുന്നതും നോക്കിനിന്ന ഞങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുകേട്ട ദീര്‍ഘനിശ്വാസം ദീപുവിന്‍റെതാണെന്ന് തിരിച്ചറിയും മുന്‍പെ നികിത എന്‍റെ കയ്യില്‍ പിടുത്തമിട്ടു ...അവള്‍ വല്ലാതെ വിയര്‍ത്തിരുന്നു.

"ഇപ്പോള്‍ സമയം പന്ത്രണ്ട്..നമുക്ക് അല്‍പ്പനേരം പ്രാര്‍ഥിക്കാം ."

ഏല്‍ക്കാനയുടെ അപ്പച്ചന്‍ തൊഴുകൈകളോടെ നിന്നു .ബേസില്‍ ബള്‍ബുകളോരോന്നായ് അണയ്ക്കവെ ഞങ്ങള്‍ മെഴുതിരികള്‍ കത്തിച്ചുപിടിച്ച് പ്രാര്‍ഥനയ്ക്കായി ഒരുങ്ങി .കട്ടപിടിച്ച ഇരുട്ടില്‍ മിന്നാമിനുങ്ങുകളെപ്പോലെ തിരികള്‍ നൃത്തം വെയ്ക്കെ അപ്പച്ചന്‍ തുടങ്ങി

" രക്ഷകനായ ദൈവമേ ,ഞങ്ങള്‍ ഞങ്ങളുടെ അമ്മയുടെ ഉദരത്തില്‍ രൂപം കൊണ്ട നിമിഷം മുതല്‍ ഇന്നുവരെ ഞങ്ങളുടെ മനസ്സിനേറ്റ എല്ലാ മുറിവുകളേയും  സ്പര്‍ശിച്ചു സുഖപ്പെടുത്തി മാനസികമായ എല്ലാ അസ്വസ്ഥതകളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കേണമെ. ..ഞങ്ങളുടെ നിരാശയിലേയ്ക്ക്, ലക്ഷ്യബോധമില്ലായ്മയിലേക്ക് ,മറ്റുള്ളവരോട് ക്ഷമിക്കാനും, ക്ഷമചോദിക്കാനും സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ,എന്നെ ആര്‍ക്കും വേണ്ട എന്ന തോന്നലിലേയ്ക്ക്,  എന്‍റെ പിടിവാശിയിലേയ്ക്ക് ,മുന്‍കോപത്തിലേയ്ക്ക് ,കലഹസ്വഭാവത്തിലേയ്ക്ക്, ജഡീകാസക്തികളിലേയ്ക്ക്,  പരാജയങ്ങളിലേയ്ക്ക്, അപകര്‍ഷതാ ബോധത്തി ലേയ്ക്ക്,മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ,സംതൃപ്തിയില്ലായ്മയിലേയ്ക്ക്...ദൈവമേ...അങ്ങ് കടന്നു വന്ന് എല്ലാ കുറവുകളും ബലഹീനതകളും പോക്കി ഞങ്ങളെ പുതുതാക്കേണമേ...."

അപ്പച്ചന്‍റെ പ്രാര്‍ത്ഥന കണ്ണീരും ഗദ്ഗദങ്ങളും പുരണ്ട് ഞങ്ങളുടെ മനസ്സുകളിലൂടെ ഒഴുകവെ ,പ്രത്യാശയും, സ്നേഹവും,പ്രതീക്ഷകളും വീണ്ടും ചേക്കേറിയ ഹൃദയങ്ങളില്‍ നിന്നും കുറ്റങ്ങളും ,കുറവുകളും ,കണ്ണുനീരായി ഓരോ കവിള്‍ത്തടങ്ങളിലൂടെയും ധാരധാരയായി ഒലിച്ചിറങ്ങി.

"ദയ, സ്നേഹം,കരുണ..പുതിയ സൃഷ്ടി ........"

അപ്പച്ചന്‍റെ വാക്കുകള്‍ താഴ്വരയില്‍ നിന്നെത്തിയ തണുത്ത കാറ്റിനൊപ്പം മനസ്സിനെ തഴുകവെ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് എവിടെനിന്നൊക്കെ യോ  വെടിയൊച്ചകള്‍ മുഴങ്ങി .അതുകേട്ട് ഏല്‍ക്കാന  തെളിച്ച നിയോണ്‍ ലാമ്പുകളുടെ വെള്ളിവെളിച്ചത്തില്‍ മെഴുതിരികള്‍ ഊതിക്കെടുത്തി പരസ്പരം "ഹാപ്പി ന്യൂ ഇയര്‍ "ആശംസിച്ചുകൊണ്ട് ആഹ്ലാദത്തോടെ കുഞ്ഞുങ്ങളെപ്പോലെ ഞങ്ങള്‍ തുള്ളിച്ചാടി ...ദീപക്കും നികിതയും ആ തിരക്കുകള്‍ക്കിടയില്‍നിന്നും ഓടി വന്ന് എന്‍റെ കൈപ്പത്തിയില്‍ മാറിമാറി ചുംബിച്ചു ,ആ ചുംബനങ്ങള്‍ക്ക് കണ്ണീരിന്‍റെ നനവും പുതുസൃഷ്ടിയുടെ വിശുദ്ധിയുമുണ്ടായിരുന്നു .

Monday, December 22, 2014

അനുഭവങ്ങള്‍---മിനി.പി.സി

കുഞ്ഞുമറിയയും ഞാനും

മിക്ക ഞായറുകളും വിടരാന്‍ വെമ്പി നില്‍ക്കുന്ന ലില്ലിപ്പൂക്കള്‍ പോലെ സുന്ദരികളാണ് ...പുലരിയും ,നേര്‍ത്ത മഞ്ഞിന്‍ തണുപ്പും ,പള്ളിമണിയും വിശുദ്ധ ആരാധനയും ......പള്ളിയകത്തെ കുന്തിരിക്കപ്പുകയും അങ്ങനെ അലൌകികമായ ഒരു അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നങ്ങനെ നില്‍ക്കുമ്പോഴാണ് കൃത്യം വലത്തെ കാല്‍മുട്ടില്‍ ഒരു ഞോണ്ടല്‍ ...ആദ്യമത് കാര്യമാക്കിയില്ലെങ്കിലും ഞോണ്ടലുകളുടെ എണ്ണം കൂടിയപ്പോള്‍ കണ്ണുതുറന്നു നോക്കി ,സണ്ടേസ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിയ്ക്കുന്ന കുഞ്ഞു മറിയയാണ് .
"ഉം ?"
ഞാന്‍ ചോദ്യ ഭാവത്തില്‍ അവളെ നോക്കി .അവള്‍ തന്‍റെ ഹെയര്‍ ബോയ്ക്ക് മുകളിലൂടെ കുഞ്ഞു സ്ഫടികപൊട്ടുകളുള്ള വെളുത്ത ഷാള്‍ വലിച്ചിട്ട് ഞാവല്‍പ്പഴം പോലുള്ള കണ്ണുകള്‍ എന്നിലേയ്ക്ക് വിടര്‍ത്തിവെച്ച് ഒരു ചോദ്യം .
"മിസ്സേ...നാന്‍ പാസ്സായോ? എയിത്തു പരീസ്സ ആയിരുന്നതോണ്ട് ഒരു സംസേം...ജയിച്ചാ മത്യാര്‍ന്നു ."
പെട്ടെന്ന് അവളുടെ ചോദ്യവും ആത്മഗതവും കേട്ട് എനിക്ക് ചിരിവന്നു .അതിന് കുഞ്ഞു മറിയയ്ക്ക് എഴുതാന്‍ അറിയോ? എന്‍റെ സംശയം ഞാന്‍ അവളോട് ചോദിച്ചില്ല .കുഞ്ഞു മറിയ ഡേസ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ ആയിട്ടേയുള്ളൂ.പ്രായം വളരെ കുറവാണ് .
"മിസ്സേ ...ഇയിന്‍റെ ഫര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെഞ്ഞിലാണോ കല്ലാണം കയിച്ചാന്‍ പറ്റ്വാ ."
ദേ വരുന്നൂ കുഞ്ഞു മറിയയുടെ അടുത്ത ചോദ്യം .ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളുമാണ് കുഞ്ഞുമറിയയെ എന്‍റെ പരിചയക്കാരിയാക്കിയത്..അല്ലെങ്കില്‍ എട്ടാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഞാനെങ്ങനെയാണ് നിഷ്ക്കളങ്കയായ ഈ പൂവിന്‍റെ പേരുവരെ ഇത്ര കൃത്യമായി ഓര്‍ത്തു വെച്ചത് .രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ഷാന്ത്യ പരീക്ഷ നടക്കുന്ന സമയം .ഒന്നാം ക്ലാസ്സിലെ കുട്ടികളോട് ചോദ്യം ചോദിക്കാന്‍ അന്ന് ഞാനും ഉണ്ടായിരുന്നു .കുട്ടികളില്‍ വളരെ കുറച്ചു പേരെയേ പരിചയമുള്ളു...അവര്‍ക്കും അങ്ങനെതന്നെ .അതുകൊണ്ട് പരീക്ഷ തുടങ്ങും മുന്‍പ് അവരുടെ ക്ലാസ്സ്‌ ടീച്ചര്‍ പറഞ്ഞു
" പഠിപ്പിക്കാത്ത ടീച്ചര്‍മാര്‍ ചോദിക്കുമ്പോള്‍ കുട്ടികള്‍ക്കൊരു പേടീം സങ്കോചവും ഒക്കെ ഉണ്ടാവും അതുകൊണ്ട് അവര്‍ക്ക് ശരിക്കും ക്ലൂവൊക്കെ കൊടുക്കണം ."
അതിനെന്താ ക്ലൂ കൊടുക്കാലോ ഞാന്‍ സമ്മതിച്ചു ..അങ്ങനെ ചോദിച്ചു ചോദിച്ച് കുഞ്ഞു മറിയയുടെ ഊഴമായി .അവള്‍ വന്നു വലതു കയ്യുടെ ചൂണ്ടുവിരല്‍ കടിച്ച് ,ഇടതു കൈകൊണ്ട് വെളുത്ത ഉടുപ്പിന്‍റെ നെഞ്ചിലുള്ള ചുവന്ന പൂ നുള്ളിപ്പൊളിച്ച് നാണിച്ചും,സങ്കോചിച്ചും അവള്‍ നിന്നു.പേരും വീടും ,വിശേഷങ്ങളും ഒക്കെ ചോദിച്ച് കഴിഞ്ഞപ്പോഴെയ്ക്കും കുഞ്ഞു മറിയ ഉഷാറായി .ഏകദേശം നാലഞ്ചു ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി കുഞ്ഞു മറിയയ്ക്ക് അറിയാവുന്ന ഒരേയൊരുത്തരം "ചാത്താന്‍ " എന്ന് മാത്രമാണെന്ന്
."ഇതെന്താ ഈ കുട്ടി ഇങ്ങനെ?"
എന്ന ചോദ്യത്തിന് അവളുടെ ക്ലാസ്സ്‌ ടീച്ചര്‍ പറഞ്ഞു .
"വല്ല കാലത്തുമൊക്കെയെ ക്ലാസ്സില്‍ വരാറുള്ളു "
ഒന്നാം ക്ലാസ്സിലെ കുട്ടിയെ തോല്‍പ്പിക്കുന്നതെങ്ങനെയാണ്? ആ ബാലശാപം വേണ്ട .ക്ലൂവിന്‍റെ അളവ് കൂട്ടിക്കൊടുക്കാം ...അവള്‍ക്കു മുന്‍പും,പിന്‍പും വന്നവരൊക്കെ അമ്പതില്‍ അമ്പതും വാങ്ങിപ്പോകുന്നത് കണ്ടിട്ടും ഈ "ചാത്താനില്‍" കൂടുതല്‍ അവള്‍ക്കൊന്നും പറയാനില്ല .അങ്ങനെ പൂരിപ്പിക്കുക വിഭാഗത്തില്‍ പെട്ട ചോദ്യങ്ങളെത്തി ,ആദ്യ ചോദ്യം "ഞാനാണ് ജീവന്‍റെ -"(ഞാനാണ് ജീവന്‍റെ അപ്പം .ഇതാണ് ഉത്തരം .കര്‍ത്താവ് സ്വയം വിശേഷിപ്പിച്ചതാ ണ്)
ഞാന്‍ അവളോട്‌ ചോദിച്ചു,
" ഞാനാണ് ജീവന്‍റെ ഡാഷ് ...ഈ ഡാഷില്‍ എന്താന്നു പറയൂ "
" ഡാശോ ...അയെന്നതാ ?"
അവളുടെ മറുചോദ്യം .ഞാന്‍ ക്ലൂ കൊടുത്തു തുലഞ്ഞു ഒടുവില്‍
ഇത്രേം പറഞ്ഞു ,
" ഇതേ...യേശുവപ്പച്ചന്‍ പറഞ്ഞ കാര്യാ .ആ ഡാഷില്‍ മോള്‍ രാവിലെ കഴിക്കുന്ന ഒരു പാപ്പത്തിന്‍റെ പേരുണ്ട് ."
അതുകേട്ടതും അവളുടെ മുഖത്തൊരു പ്രകാശം പരന്നു...എന്‍റെ ദൈവമേ ...അങ്ങനെ ഒരു ചോദ്യത്തിനെങ്കിലും ഇവള്‍ ഉത്തരം പറഞ്ഞല്ലോ ,ആശ്വാസത്തോടെ മറുപടിയ്ക്കായി ഞാന്‍ കാത്തു ,അവള്‍ വര്‍ധിച്ച സന്തോഷത്തോടെ ,ആഹ്ലാദത്തോടെ എല്ലാരേം നോക്കി ഉറക്കെ പറഞ്ഞു ,
" നാനാണ് ചീവന്‍റെ "ഉണ്ട" ...."(അവള്‍ കാലത്തെ കഴിക്കുന്ന പാപ്പം അവലോസുണ്ടയാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ .അതുകേട്ട് അന്ന് ചിരിച്ച ചിരി )
ആ "ഉണ്ട "കുഞ്ഞുമറിയയാണ് ഇത് ...
" കല്ല്യാണം കഴിക്കാന്‍ പത്താം ക്ലാസ്സിലെ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത് കുഞ്ഞുമറിയെ.നാലാംക്ലാസ്സിലെയല്ല ."
ഞാന്‍ പറഞ്ഞു .അതുകേട്ട് അവള്‍ കൂളായി ഇങ്ങനെ ആശ്വസിച്ചു ,
"ആനോ...ഓ ...അപ്പൊ ,നാലീതോറ്റാലും കൊയപ്പോലല്ലോ ."

Friday, November 28, 2014

ചെറുകഥ - സ്നേഹപ്പക്ഷികള്‍

                                        മിനി.പി.സി

                               സ്നേഹപ്പക്ഷികള്‍

പാടത്തും,പറമ്പുകളിലും നിര്‍ജീവമായി കിടക്കുന്ന വളര്‍ത്തു പക്ഷികളെ നോക്കി കര്‍ഷകര്‍ ദീനം ദീനം കരഞ്ഞു....ഇന്ന് രാവിലെ വരെ അരിമണിയും , ഗോതമ്പുമൊക്കെ സ്നേഹപൂര്‍വ്വം വാരിവിതറിക്കൊടുത്ത്  മേയാന്‍ ഇറക്കിവിട്ടതാണ്....മധ്യാഹ്നമായപ്പോഴെയ്ക്കും !
 

കുറെ നേരം ആ കാഴ്ച്ച കണ്ട് മനസ്സ് പെരുത്ത അപ്പുണ്ണിയേട്ടന്‍ തന്‍റെ കൈലിയ്ക്ക് മുകളില്‍ ചുട്ടിത്തോര്‍ത്തു ചുറ്റി പാടവരമ്പില്‍ വെച്ചിരുന്ന മണ്‍വെട്ടി എടുത്തു തോളില്‍ വെച്ച് പറമ്പിലേയ്ക്ക് നടന്നു,
 

“അപ്പുണ്ണിയേ .....നീ വല്യൊരു കുഴിയെടുക്ക് ഞങ്ങള്‍ ഇതൊക്കെ പെറുക്കിക്കൂട്ടി അവിടെയ്ക്ക് കൊണ്ടുവരാം .അല്ല  കൂട്ടരേ ...ഇനീപ്പോ കരഞ്ഞു പിഴിഞ്ഞു നില്‍ക്കാണ്ട് എല്ലാരുംകൂടി ഇതൊക്കെ അങ്ങട്  എത്തിക്കാന്‍ നോക്ക് .അല്ലാണ്ടെയിപ്പോ എന്താ ചെയ്ക ?വല്ല പോക്കാനോ, കീരിയോ, കുറുക്കനോ ആയിരുന്നെങ്കി നമുക്ക് പരിഹരിക്കായിരുന്നു..  ഇതിപ്പോ  ടപ്പേന്നല്ലേ  പക്ഷിപ്പനിടെ രൂപത്തില്‍ കാലന്‍ അവതരിച്ചത് ! ഇത്രവല്യൊരു ചതി ദൈവം ചെയ്യൂന്നു കരുതീതാണോ... ?എന്തായാലും വന്നത് വന്നു.പെട്ടാ പെടയ്ക്കാണ്ട് എന്താ ചെയ്യാന്‍ പറ്റ്വാ! ”
 

പപ്പുമാസ്റ്റര്‍ തങ്ങളുടെ പ്രിയ താറാവുകള്‍ക്കും കോഴികള്‍ക്കുമരികെയിരു ന്ന്  കണ്ണീര്‍ പൊഴിക്കുന്നവരെ  ആശ്വസിപ്പിച്ച്  കയ്യില്‍ കരുതിയ തൂമ്പകൊണ്ട്  വലിയ  കൊട്ടയിലേക്ക് വിറങ്ങലിച്ച കോഴികളെയും താറാവുകളെയും കോരിയിട്ടു.... 

കരുതിയതിലും വളരെ നേരം കഴിഞ്ഞാണ് ആ  പണി പൂര്‍ത്തിയാക്കി എല്ലാര്‍ക്കും വീടണയാനായത് . പപ്പുമാസ്റ്ററുടെ തലവെട്ടം  പടിപ്പുരയില്‍ കണ്ടതേ സരോജ കൂട്ടില്‍ കിടന്ന്  കലമ്പല്‍ കൂട്ടി,
 

“കുട്ട്യോളെ...........അപ്പൂപ്പന്‍ വന്നൂ...കുട്ട്യോളെ അപ്പൂപ്പന്‍ വന്നു .”
 

ഇനി കുട്ടികള്‍ മുറ്റത്തെത്തി അപ്പൂപ്പാ..എന്ന് വിളിച്ച് അദ്ദേഹത്തിന്‍റെ ഇരു കയ്യിലും തൂങ്ങിയാലെ സരോജ ആ വിളി നിര്‍ത്തൂ.ആ വിളി നിര്‍ത്തുമ്പോള്‍ അവള്‍ക്കറിയാം അപ്പൂപ്പന്‍ കൂടുതുറക്കും എന്നിട്ട് ജുബ്ബയുടെ പോക്കറ്റില്‍ കരുതിയ പനങ്കല്‍ക്കണ്ടം   അവള്‍ക്കു സമ്മാനിക്കും.സരോജയുടെ ഓര്‍മ്മ വെച്ച കാലം മുതല്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ ...അവളുടെ  ശ്രദ്ധയെത്താത്ത ഒരു സംഗതി പോലും അവിടെ ഉണ്ടാവാറില്ല ,മനയ്ക്കലെ പട്ടി" കരിങ്കുട്ടന്‍" അവളുടെ വീട്ടിലെ “ഫിക്രു”വിനെ ഇടയ്ക്കിടെ ഉപദ്രവിക്കാനായി പമ്മിപ്പമ്മി വരുമ്പോള്‍ സരോജ ഉറക്കെ പറയും 

"കരിങ്കുട്ടാ....വേണ്ടാട്ടോ.............കരിങ്കുട്ടാ വേണ്ടാട്ടോ ..........”

അതു കേള്‍ക്കുമ്പോള്‍ത്തന്നെ ഫിക്രു ഓടി അവന്‍റെ കൂട്ടില്‍ കയറും. വലിയ ചെവിയും കുഞ്ഞിക്കാലുകളും വെഞ്ചാമരം പോലെ വാലുമുള്ള അമ്മയില്ലാത്ത കൊച്ചു പട്ടികുട്ടിയാണ് ഫിക്രു ...ഫിക്രുവിനെ അവള്‍ക്കു വലിയ ഇഷ്ടമാണ്.ഇനി തേങ്ങയോ...അടയ്ക്കയോ മോഷ്ടിക്കാന്‍ കള്ളി ദാക്ഷായണിയമ്മൂമ്മ വന്നാലോ ?
 

 “ദെ ...കള്ളി വന്നു...കള്ളി വന്നു “
 

എന്നുപറഞ്ഞ് അവരെയും നിലം തൊടീയ്ക്കില്ല.....അങ്ങനെ ആ വീട്ടിലെ ഓരോരുത്തരുടെയും ജീവാത്മാവും പരമാത്മാവുമായി കഴിയുന്ന ഓമനയാണ് “സരോജ” !
 

അപ്പൂപ്പന്‍ വന്നു പടികയറിയിട്ടും മുറ്റത്തേക്ക് കുട്ടികളെ കാണാഞ്ഞ് സരോജ അമ്പരന്നു എങ്കിലും അവള്‍ വിളി നിര്‍ത്തിയില്ല ..പപ്പുമാസ്റ്ററും അതിശയിച്ചു ,
“ഇന്ന് ഈ കുട്ട്യോള്‍ക്ക് എന്ത് പറ്റി?”
 

പപ്പുമാസ്റ്റര്‍ ഉമ്മറകോലായിലിരുന്ന് കുട്ടികളെ വിളിച്ചു.അവര്‍ വരാതെ സരോജ വിളി നിര്‍ത്തില്ലെന്ന് അദേഹത്തിന് അറിയാമായിരുന്നു.കുറെ നേരം വിളിച്ചതിനു ശേഷമാണ് കുട്ടികളെയും കൊണ്ട് പപ്പുമാസ്റ്ററുടെ  മകന്‍ പുറത്ത് വന്നത് ,കോളേജ്‌ അധ്യാപകനായ അയാളുടെ മുഖം കല്ലിച്ചിരുന്നു ..കുട്ടികള്‍ അയാളെ കുതറി അപ്പൂപ്പന്‍റെ കൈകളില്‍ പിടിച്ചതും സരോജ വിളി നിര്‍ത്തി പനങ്കല്‍ക്കണ്ടത്തിനായി കാത്തിരുന്നു ,അതറിയാവുന്ന പപ്പുമാസ്റ്റര്‍ സരോജയുടെ കൂടിനരികിലെയ്ക്ക് ചെന്നതും മകന്‍ പരുഷമായി ചോദിച്ചു ,
 

“അച്ഛനിത് എന്ത് ഭാവിച്ചാ ? വാര്‍ത്തകളൊന്നും കേള്‍ക്കുന്നില്ലേ? പക്ഷിപ്പനി പടര്‍ന്നു പിടിയ്ക്ക്യാ ....അത് മനുഷ്യരിലെയ്ക്ക് പടര്‍ന്നു കൂട്ട മരണം ഉണ്ടാവണേനു മുന്‍പ് ഇതിനെയൊക്കെ കൊന്നു കളയൂ....തുറന്നു വിട്ടാ ഈ തത്ത  പിന്നേം പറന്നു വരും .ഞാനാ ഗോപിയേട്ടനോട് പറഞ്ഞിട്ടുണ്ട് അയാള്‍ വന്നു കൊന്നുകുഴിച്ചിട്ടോളും...ഇനി അത് നമ്മള് ചെയ്തൂന്നൊരു മനസ്താപവും വേണ്ടല്ലോ .........”
 

അതുകേട്ടതും കുട്ടികള്‍ അലമുറയിട്ടു കരഞ്ഞു .
 

“ പാവം സരോജയെ കൊല്ലണ്ട അച്ഛാ ....പ്ലീസ്‌...... അച്ഛാ........”
 

അതുകേട്ട് കുപിതനായ മകന്‍  കുട്ടികളെയും വലിച്ചിഴച്ചു വീടിനകത്തെയ്ക്ക് നടന്നപ്പോള്‍  പപ്പുമാസ്റ്റര്‍ നെഞ്ചുപൊടിയുന്ന വേദനയോടെ  തന്‍റെ പോക്കറ്റില്‍ നിന്നും പനങ്കല്‍ക്കണ്ടമെടുത്ത് സരോജയ്ക്കു  നീട്ടി ., അപ്പോള്‍ സരോജ  അപ്പൂപ്പന്‍റെ നിറഞ്ഞൊഴുകുന്ന കണ്ണുകളും അദേഹം നീട്ടിയ കല്‍ക്കണ്ടവും .... പടിപ്പുര കടന്നു വരുന്ന ഗോപിയേട്ടനെയും കണ്ട് കുട്ടികളെ അനുകരിച്ച്  ദീനയായ്‌ കേണു,
"പാവം സരോജയെ കൊല്ലണ്ട അച്ഛാ ...പ്ലീസ്‌ അച്ഛാ ."

Tuesday, October 28, 2014

കഥ-ബി നെഗറ്റീവ്

ബി നെഗറ്റിവ്  


ഭാസ്കരേട്ടന്‍റെ പുതിയ വീടിന്‍റെ ''പാലുകാച്ചൽ'' ചടങ്ങിനു തിരുവോണ ദിവസം ഓഫീസിലുള്ള എല്ലാരും ഒരുമിച്ചാണ് പോയത്. കുറെ കേരള ''മങ്കന്മാ''രും ''മങ്ക''കളും കയറി ചെല്ലുന്നത് കണ്ടു മുറ്റത്തൊരുക്കിയ പന്തലിലുണ്ടായിരുന്നവർ അതിശയത്തോടെ ആ കാഴ്ച നോക്കി നിന്നു.

പുറമേ നിന്നുള്ള ഒറ്റ നോട്ടത്തിൽ തന്നെ എന്‍റെ  മനസ്സ് നിറഞ്ഞു. ''നല്ല  വീട്'' ! ഒരു,സാധാരണക്കാരന്‍റെ കൊക്കിലൊതുങ്ങാവുന്ന ലാളിത്യം അതിനുണ്ടായിരുന്നു . വീടിന്‍റെ നിര്മ്മാണ ഘട്ടത്തിലെ ഓരോ ചെറുതരി വിശേഷം പോലും എന്നോട് അദ്ദേഹം പങ്കു വച്ചിരുന്നത് കൊണ്ടാവും ആ വീടിനോട് എനിക്ക് പ്രത്യേകമായൊരു ആത്മബന്ധം അനുഭവപ്പെട്ടു. ഒരു പക്ഷെ ഭാസ്കരേട്ടനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടുമാകാം! ജോലിയിൽ പ്രവേശിച്ചു ഇന്നോളം എന്നോട് ഹൃദ്യമായി മാത്രം പെരുമാറിയിട്ടുള്ള അപൂർവ്വം ചിലരിലൊരാളാണ് ഭാസ്കരേട്ടൻ. അതുകൊണ്ട് തന്നെ ഒരു കീഴ്ജീവനക്കാരനോടെന്ന പോലെ ഞാൻ ഈ നേരം വരെ അദ്ദേഹത്തോട്  പെരുമാറിയിട്ടില്ല.

കയ്യിലുള്ളതൊക്കെ നുള്ളിപ്പെറുക്കിയും പലിശയ്ക്കു പണം എടുത്തും ഞാനടക്കമുള്ള സ്നേഹബന്ധങ്ങളിൽ നിന്നും സഹായം പറ്റിയുമൊക്കെയാണ്  അദ്ദേഹം ഈ സ്വപ്നഭവനം പൂർത്തീകരിച്ചത്.

''എനിക്ക് വല്യ സന്തോഷമായി''

ചടങ്ങുകൾ ആരംഭിക്കും മുമ്പേ കാലേകൂട്ടി ഞങ്ങൾ ചെന്നത് ഭാസ്കരേട്ടനെ വളരെ സന്തോഷിപ്പിച്ചു . അതിഥികൾ എത്തിത്തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. പത്തഞ്ഞൂറു പേരുടെ പരിപാടിയുണ്ടെന്നാണ്അദ്ദേഹം പറഞ്ഞത്.

'' ഭാസ്കരാ ..... ഞങ്ങളിതൊക്കെ ഒന്ന് ചുറ്റി നടന്ന് കാണട്ടെ.''

സെക്രട്ടറി രാജമോഹൻ സാർ തന്‍റെ കസവ്കരയൻ മുണ്ടിന്‍റെ തലപ്പ്‌ ഇടതു കൈകൊണ്ട് ഉയർത്തിപ്പിടിച്ച് കിഴക്കേ മുറ്റത്തേക്കിറങ്ങി.

''ചുറ്റി നടന്നങ്ങനെ കാണാനും മറ്റും ഒന്നുമില്ല സാറേ,... എങ്ങിനെയൊക്കെയോ തട്ടിക്കൂട്ടി എടുത്തെന്നെ ഉള്ളൂ''.

ഭാസ്കരേട്ടൻ വിനയത്തോടെ തല ചൊറിഞ്ഞുകൊണ്ട് ഞങ്ങൾക്ക് മുമ്പേ നടന്നു. പ്രധാന റോഡിൽ നിന്നും അല്പ്പം ഉള്ളിലേക്ക് മാറി ഒരു പഞ്ചായത്ത് റോഡിന്നരികെയാണ് വീട്. റോഡിന്നിരുവശവും വിശാലമായ പാട ശേഖരങ്ങൾ ..... ദൂരെ മാറി ഒരു റൈസ് മില്ലിന്‍റെ പുകക്കുഴൽ ആകാശത്തേക്ക് പരിഭവത്തിന്‍റെ കറുത്ത പുക വിസർജ്ജിച്ചുകൊണ്ട്‌ പിണങ്ങി നിൽക്കുന്നു. ഭാസ്കരേട്ടന്‍റെ വീടിനോട് തൊട്ടുചേർന്ന് വിശാലമായ രണ്ട് തെങ്ങിൻ പുരയിടങ്ങളും അവയ്ക്ക് നടുവിൽ രണ്ടു വമ്പൻ വീടുകളും ഉണ്ട്. അതിലൊന്നിന്‍റെ കുറച്ചു ദൂരം മാറി ഉയരുന്ന പുകയും ബഹളവും ചൂണ്ടി ഭാസ്കരേട്ടൻ പറഞ്ഞു.

''നമുക്കിവിടെ സ്ഥല സൌകര്യമില്ലാത്തത് കൊണ്ട് അവിടെയാ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്.''

''ഇത് എത്ര സെന്റ്‌ സ്ഥലം ഉണ്ട്?''

സീനിയര് ക്ളാർക്ക് ചന്ദ്രബാബു  നടപ്പിനിടെ കൌതുകത്തോടെ തിരക്കി. ചെന്ന് കയറിയപ്പോൾ മുതൽ മുറ്റത്ത് അടിമുടി കുലച്ചു നില്ക്കുന്ന ഗൌളി തെങ്ങുകളിലും, ബഡ് ചെയ്തെടുത്ത മാവിലും പ്ലാവിലുമൊക്കെയായിരുന്നു മൂപ്പരുടെ ശ്രദ്ധ!

''അഞ്ചു സെന്റ്‌''

ഭാസ്കരേട്ടൻ വെളിപ്പെടുത്തി.

''ഉം!എന്തിനാ കുറെ സ്ഥലം? ഉള്ള സ്ഥലത്ത് എല്ലാ കൂട്ടവും വച്ച് പിടിപ്പിചിട്ടുണ്ടല്ലോ ..... ഭാസ്കരനെ സമ്മതിക്കണം!''

ചന്ദ്രമോഹൻസാര്‍ ഭാസ്കരേട്ടനെ അഭിനന്ദിച്ചു. അടുക്കള വരാന്തയിൽ നിന്നും കയ്യെത്തി പറിക്കാവുന്ന പേരയിലും ചാംബയിലും അവയിൽ പടർന്ന് ടെറസ്സിലേക്ക് കയറിയ പാഷൻ ഫ്രൂട്ടിലുമൊക്കെയായിരുന്നു സ്റ്റെനോ ജ്യോതി ലക്ഷ്മിയുടെ ശ്രദ്ധ. മൂത്ത് പഴുത്ത ഒരു പേരയ്ക്ക അവർ കയ്യെത്തി പറിച്ചത് മാനേജര്ക്ക് ഇഷ്ടമായില്ല. 

''ബീഹേവ്  യുവേർസെല്ഫ് ......! നല്ലൊരു  സദ്യയുണ്ണാൻ  നേരത്താണ്  പേരയ്ക്ക !''

അദ്ദേഹം  അടക്കിപ്പിടിച്ചു  പറഞ്ഞത്  കേട്ട്  ജ്യോതിയുടെ  മുഖം  വിളറി. അവൾ  ആ  ചമ്മൽ  ഒളിയ്ക്കാൻ  തല  വെട്ടിതിരിയ്ക്കവേ  ഞാൻ  എന്‍റെ  നോട്ടം  അയൽവീട്ടിലെ  മുറ്റത്തേയ്ക്ക്  തിരിച്ചു . അവിടെ  മനോഹരമായ  പൂക്കളത്തിനു  മുമ്പിൽ  ജീൻസും  ടോപ്പും  അണിഞ്ഞു  തിരുവാതിര  കളിക്കുന്ന  പെണ്‍കുട്ടികൾ .... എനിക്കാദ്യം  ചിരിയാണ്  വന്നത്. കൂടെ  ഓർമ്മയിൽ  സുസ്മേഷ്  ചന്ദ്രോത്തിന്‍റെ  ഫേസ്  ബുക്ക്‌  സ്റ്റാറ്റസും! മുണ്ടും  നേര്യതും  അണിഞ്ഞു  രാമായണം  വായിക്കുന്ന  പരമ്പരാഗത  രീതിയിൽ  നിന്നും  മോഡേണ്‍  വസ്ത്രധാരിയായ  ഒരു  രാമായണം  വായനക്കാരി .... ഇതും  നല്ലതാണ്, മോഡേണ്‍  തിരുവാതിര! 

''ഭാസ്കരാ .... നേരായി   .... ഇനി   പാലുകാച്ചൽ  ങ്ങട്  നടക്കട്ടെ !''

ഭാസ്കരേട്ടന്‍റെ  അച്ഛനാണ്! വെളുത്തു  മെലിഞ്ഞ  മുഴുവൻ  നരച്ച  ഒരു സാത്വികൻ !

അടുക്കളയിലെ  തകൃതിയായ  പാല്കാച്ചലിന്  ശേഷം  സദ്യക്കായി  ഞങ്ങൾ  പന്തലിൽ  നിരന്ന  നേരത്താണ്  വീടിനകത്തെ  ആൾകൂട്ടത്തിനിടയിൽ    നിന്നും  ഒരു  യുവതി  എന്നെ  തിരഞ്ഞു  പിടിക്കുന്നത്‌  എന്‍റെ  ശ്രദ്ധയിൽ  പെട്ടത് .

''ജിജോസാർ, അതാരാ  കക്ഷി ? കുറെ  നേരമായി  ഇങ്ങോട്ടാണല്ലോ  ശ്രദ്ധ  മുഴുവൻ .''

ഊണ്  പകുതി  പിന്നിട്ടപ്പോൾ  അക്കൌണ്ടന്റ്  ഇടിക്കുളയും  എന്നെ  തോണ്ടി  വിളിച്ചു .

എന്‍റെ  ശ്രദ്ധ  വീണ്ടും  അവളിലായി . ഇരു  നിറം , വലിയ  കണ്ണുകൾ . അത്  നിറയെ  ചിരിയാണ് . അല്പ്പം  ചീർത്ത്, പൊക്കം  കുറഞ്ഞു  ഇളം  നീലകരയുള്ള    മുണ്ടും  നേര്യതുമണിഞ്ഞു ... ഏതാവും? എനിക്ക്  വിവാഹം  ആലോചിക്കുന്ന  കാര്യം  ഭാസ്കരേട്ടന്  അറിയാം .... ഇനി  അങ്ങിനെ  വല്ല ...? എന്തായാലും   ''വരട്ടെ  നോക്കാം  ..... നോക്കാം.''

പതിവുപോലെ  മനസ്സിൽ  പറഞ്ഞുകൊണ്ട്  അവളെ  അവഗണിച്ചുകൊണ്ട്  ഞാൻ  പ്രിയപ്പെട്ട  പച്ചക്കറി  സദ്യയിലേക്ക്‌  തിരിഞ്ഞു. ഒരു  ക്രിസ്ത്യാനിയായിട്ടും  എനിക്കിഷ്ടം  ഇതാണ് ! ഒടുവിലൊരു  പായസവും .... അതും  എനിക്കിഷ്ടപ്പെട്ട  ഗോതമ്പ്  പായസം! ഊണിനു  ശേഷം  ഒരു  ഗ്ളാസ്സിൽ  എനിക്ക്  എത്തിച്ചു  തന്നത്  ഭാസ്കരേട്ടനാണ് .

''സാറിനെ  ഞാനിന്നു  വയറുനിറയെ  പായസം  കുടിപ്പിച്ചിട്ടെ  വിടുന്നുള്ളൂ .''

അദ്ദേഹം  അതും  പറഞ്ഞു  ചിരിയോടെ  മറ്റുള്ളവർക്കിടയിലൂടെ  നീങ്ങി. ഞാൻ  ഒരു  കവിൾ  പായസം  ആസ്വദിച്ചു  നുകര്ന്നിറക്കിയപ്പോഴാണ്  ആ  യുവതി  രണ്ടു  മൂന്നു  വയസ്സുള്ള  ഒരു  പെണ്‍കുഞ്ഞും  ഏകദേശം  അറുപതു  വയസ്സ്  പ്രായം  വരുന്ന   ഒരമ്മയോടുമൊപ്പം  എന്റെ  അരികിലെത്തിയത് . വെളുത്ത്  തടിച്ചു  മുണ്ടും  നേര്യതുമണിഞ്ഞ  ആ  അമ്മ  എന്നെ  കണ്ടപാടെ  ആ  പരിസരത്തിനു  താങ്ങാനാവാത്ത  വികാര വായ്പ്പോടെ  ഉറക്കെ  വിളിച്ചു .

''മോനെ .... മോനിതിനെ  മനസ്സിലായോ ? മോൻറെ  ചോരയാ  മോനെ ... മോൻറെ  ചോര!''

അവർ  ആ  കുഞ്ഞിനെ  എന്റെ  അരികിലേക്ക്  നിർത്തി .

ആ  പറഞ്ഞത്  കേട്ട്  ചുണ്ടോടടുക്കിപ്പിടിച്ച  ഗ്ളാസ്  അകത്തിപിടിച്ചു  ഞാൻ  മിഴിച്ചിരുന്നുപോയി. ഇവരെന്താണീ  പറയുന്നത് ? ഇവരാരാണ് ? ഇവരെ  ഞാൻ  അറിയുന്നതേയില്ല ..... ഞാൻ  വെപ്രാളത്തോടെ  ചുറ്റിലും  നോക്കി  എല്ലാ  കണ്ണുകളിലും  പകപ്പ്  .... എനിക്ക്  ചുറ്റിലും  ഉണ്ടായിരുന്ന  ആരവം  പെട്ടെന്നടങ്ങി . അനാവശ്യമായ  ഒരു  നിശ്ശബ്ധത  പടർന്നതുപോലെ  ... ഞാൻ  പെട്ടെന്ന്  ബലം  നഷ്ടപ്പെട്ടവനെ  പോലെ  ഇടിക്കുളയെ  നോക്കി .

'' സാറേ  വല്ല  മനസ്സറിവും?''

ഇടിക്കുളയുടെ  ചോദ്യം! മാനേജർ  ജേക്കബ്  മാത്യു  എന്നെ  ചുഴന്നു  നോക്കിക്കൊണ്ട്‌  എന്റെ  കയ്യിലിരുന്നു  വിറയ്ക്കുന്ന  പായസത്തിന്റെ  ഗ്ളാസ്  വാങ്ങി  ഡസ്കിൽ  വച്ചു .

ആ  വല്ലാത്തൊരവസ്തയിലേക്കാണ്  ഭാസ്കാരേട്ടൻ  കടന്നു  വന്നത്. വന്ന  പാടെ  സന്ദർഭത്തിന്റെ  സംഘർഷം  തകർത്തുടയ്ക്കും  വിധം  അദ്ദേഹം  അവരെ  ചൂണ്ടി  എന്നോട്  ചോദിച്ചു .

''സാറേ  .... സാറിനിവരെ  മനസ്സിലായോ ? ഇതെൻറെ  ഒരേയൊരു  പെങ്ങളാണ് .... ഇത്  ഇവൾടെ  മകൾ ..... എൻറെ  അനന്തിരവൾ ! ഇവർക്കുവേണ്ടിയാ  മൂന്നു  വർഷം  മുമ്പ്  സാറ്  ബ്ലഡ്‌  കൊടുത്തത്. ഈ  കുഞ്ഞിൻറെ  പ്രസവത്തോടനുബന്ധിച്ചായിരുന്നു.“

ഭാസ്കാരേട്ടൻ  കുഞ്ഞിനെ  കയ്യിലെടുത്തു  കളിപ്പിച്ചുകൊണ്ട്  അത്  പറയവേ  എൻറെ  വിറങ്ങലിച്ച  കൈത്തലം  കയ്യിലെടുത്തു  ആ  അമ്മ  പറഞ്ഞു .

''മോനെ  ഒന്ന്  കാണാൻ  കൊതിച്ചിരിക്കുകയായിരുന്നു  ഞങ്ങൾ. അന്ന്  ആ  ലേബർ  റൂമിന്റെ  മുമ്പിൽ  നേരത്തോടു  നേരം  കാത്തിരുന്നതും  പിന്നെ  രക്തം  തന്നു  പാതിരാത്രി  വലിയൊരു  മഴയത്ത്  ബൈക്ക്  ഓടിച്ചുപോയതും  ഇപ്പഴും  എൻറെ  കണ്ണീന്നു    മാഞ്ഞിട്ടില്ല .... അന്ന്  തുടങ്ങി  ഞങ്ങളെന്നും  മോനു  വേണ്ടി  പ്രാർഥിക്കും .... മോനെ  ദൈവം  അനുഗ്രഹിക്കും .''

വിതുമ്പിക്കൊണ്ട്  അവരത്  പറഞ്ഞു  തീരവേ  ഞാനാ  മുഖം  ഓർത്തെടുത്തു ..... ആ  ദിവസവും.

മൂന്നു വർഷങ്ങൾക്ക്  മുമ്പ്  ഒരു  പെരുമഴയത്ത്  വീട്ടിൽ  മൂടിപ്പുതച്ചു  കിടന്നുറങ്ങുമ്പോഴാണ്  വെളുപ്പിന്  മൂന്നു  മണിയോടടുത്ത്  ഭാസ്കരേട്ടന്റെ  വിളി  വരുന്നത് .

''സാറേ  ഒരു  സഹായം  വേണം . പെങ്ങള്ടെ  മോളെ  പ്രസവത്തിനു  ക്യൂൻ  മേരീസിൽ  അഡ്മിറ്റ്‌  ചെയ്തിരിക്കുകയാ . ആകെ  പ്രശ്നങ്ങളാ  സാറേ . ബ്ലഡ്‌  വേണ്ടി  വരുമെന്നാ   ഡോക്ടർമാർ  പറയണേ . ബി  നെഗറ്റിവാ .... പാവങ്ങളാ , എനിക്ക്  വേറാരേം  ഓർമ്മ  വരുന്നില്ല , സാറ്  വരണം .''

ഭാസ്കരേട്ടൻ  അത്ര  വലിയ  ആമുഖമൊന്നും  തരേണ്ട  കാര്യമില്ലായിരുന്നു. ഞാൻ  കൃത്യ  ഇടവേളകളിൽ  ബ്ലഡ്‌  കൊടുക്കുന്ന  ഒരാളാണ് . വളരെ  മുമ്പ്  തുടങ്ങി  ഇപ്പോഴും, റെയർ  ഗ്രൂപ്പ്  ആയതു  കൊണ്ട്  തന്നെ  ആവശ്യക്കാര്ക്ക്  ബ്ലഡ്‌  നൽകുന്നതിൽ  സന്തോഷമേ  തോന്നിയിട്ടുള്ളൂ. തലേ  രാത്രി  നല്ല  ജോലി  ഭാരം  ഉണ്ടായിരുന്നത്  കൊണ്ട്  പുലര്ചെയുള്ള  പതിവ്  നടത്തത്തിനുപോലും  പോകാതെ  മൂടിപ്പുതചുറങ്ങാനായിരുന്നു    പ്ളാനിട്ടതെങ്കിലും    ഭാസ്കരേട്ടന്റെ  വിളി  കേട്ട്  ഞാൻ  ധൃതിയിൽ  എഴുന്നേറ്റു  ദിനചര്യകൾക്ക്    ശേഷം  ഹോസ്പിറ്റലിലേക്ക്  നാല്  മണിയോടെ  യാത്രയായി . ഇറങ്ങാൻ  നേരം  മമ്മി  ഉത്കണ്ഠയോടെ  തിരക്കി .

''മോൻ എവിടെക്കാ ?''

''മമ്മി  ഒരു  എമര്ജന്സി  കേസുണ്ട് ... ഉടനെ  തിരുവനന്തപുരം  വരെ  ഒന്ന്  പോകണം. സെക്രട്ടറിയാ  പോകാമെന്നേറ്റിരുന്നത്. അദ്ദേഹത്തിനെന്തോ  അസൌകര്യം . അല്പ്പം  മുമ്പാ  എന്നെ  വിളിച്ചു  പറഞ്ഞത് ...''  

മമ്മി  വിശ്വസിച്ചോ  ആവോ ? രക്തദാനത്തിനായാണ്  ഞാൻ  പോകുന്നതെന്നറിഞ്ഞാൽ  മമ്മി  വിഷമിക്കും . ഒരിക്കൽ  അങ്ങിനെ  പറഞ്ഞു  പോയി  തിരിച്ചു  വന്നപ്പോഴുള്ള  മമ്മിയുടെ  രൂപം  മനസ്സിലുണ്ട് . ആകെ  തളർന്ന്  പേടിച്ചു , അവശയായി. ഞങ്ങൾ രണ്ടു  ചെറിയ  കുട്ടികളെ  മമ്മിയെ  ഏല്പ്പിച്ചു  അകാലത്തിൽ  പപ്പ  ഈ  ലോകത്തുനിന്നും  യാത്രയായതാണ് . അതുകൊണ്ട്  തന്നെ  മമ്മിയുടെ  ലോകം  ഞങ്ങളിരുവരും  മാത്രമായിരുന്നു . ചേച്ചി  വിവാഹിതയായി  പോയതോടെ  മമ്മി  എന്നിലേക്ക്‌  മാത്രമായി  ചുരുങ്ങിക്കൂടാൻ    നിർബന്ധിതയായി . അതാവാം  മമ്മിയെ  വേദനിപ്പിക്കുന്ന  ഒന്നും  എന്നിൽ  നിന്നുണ്ടാവാതിരിക്കാൻ  ഞാൻ  ബോധപൂർവ്വം  ശ്രമിയ്ക്കുന്നത് .

പുറമേ കുറ്റാക്കൂരിരുട്ടു   .... ഇടമുറിയാതെ  പെയ്യുന്ന  കർക്കിടകത്തിലെ  കള്ള  മഴയെ  കീറി  മുറിച്ചു  ഞാൻ  എൻറെ  ബൈക്കിൽ  കുളിർന്നു  വിറച്ചു  ഹോസ്പിറ്റലിലെത്തി. ബ്ലഡ്‌  കൊടുക്കും  മുമ്പുള്ള  ഫോര്മാലിറ്റിയ്ക്ക്   ശേഷം         'ആവശ്യം  വരുമ്പോൾ  വിളിക്കാം' എന്ന്  പറഞ്ഞു   സിസ്റ്റെര്സ്  ലേബർ  റൂമിന്റെ  വരാന്തയിൽ  കാവലിരുത്തി ..... മിനുട്ടുകൾ .... മണിക്കൂറുകൾ ... മേലാകസകലം  കൊളുത്തി  വലിക്കുന്ന  വേദന , കൂടെ  ഉറക്ക  ക്ഷീണവും ...... അവിടെയിരുന്നോന്നു  മയങ്ങാൻ  കൊതിച്ചു . പെട്ടെന്ന്  വരാവുന്ന  വിളിയോർത്തിട്ടു  അതിനും  കഴിഞ്ഞില്ല . അനിശ്ചിതമായി  നീളുന്ന  ഇത്തരം    കാത്തിരുപ്പുകൾക്കൊടുവിൽ  ഇനി  ഡെലിവറി  സംബന്ധമായ  കേസുകൾക്ക്‌  വരില്ലെന്ന്  മനസ്സിലോർക്കുമെങ്കിലും ..... അതിനു  മനസ്സ്  അനുവദിക്കാറില്ല. ഞാനിടയ്ക്കിടെ  അസ്വസ്ഥതയോടെ  ലേബർ  റൂമിന്  മുമ്പിലുള്ള  വരാന്തയിലൂടെ  കൈകൾ  കൂട്ടി  തിരുമ്മി  നടക്കുന്നതിനിടെ  കരഞ്ഞു  വീർത്തൊരു  മുഖം  എനിക്ക്  നേരെ  നീളും ..... അത്  അമ്മയുടെ  മുഖമായിരുന്നു. ഏകദേശം  രാത്രി  എട്ടുമണിവരെ  നീണ്ട  കാത്തിരിപ്പിനൊടുവിൽ  വെളുത്തു  മെലിഞ്ഞ്  അല്പ്പം  മുടംപല്ലുള്ള  സുന്ദരിയായ  സിസ്റ്റർ  തല  നീട്ടി .

''ഇയാളിനി  പൊക്കോളൂ ... നോർമ്മൽ  ഡെലിവറി  ആയിരുന്നു . വേറെ  പ്രോബ്ളം  ഒന്നുമില്ല ....''

അത്  കേട്ടവഴി  ഞാൻ  വീട്ടിലേക്കു  തിരിച്ചു  വന്നു . വീട്ടിൽ  എത്താൻ  അല്പ്പം  മാത്രം  ദൂരമിരിക്കെ  ഞാൻ  മമ്മിയെ  വിളിച്ചു .

''മമ്മി  ഞാൻ  ഇപ്പോൾ  എത്തും .''

ആ  മഴയുടെ  കാഠിന്യവും  ശരീരത്തിൻറെ  ക്ഷീണവും  ഒഴിയ്ക്കാൻ  തൊട്ടടുത്ത  ദിവസങ്ങളിൽ  ലീവെടുത്ത്  വീട്ടിലിരിക്കാൻ  കൊതിച്ചുകൊണ്ട്  വീട്ടിലേക്കുള്ള  ഇടവഴി  തിരിഞ്ഞപ്പോഴാണ്  ഹോസ്പിറ്റലിൽ  നിന്നും  ആ  വിളി  വന്നത് .

''ജിജോ .... വേഗം  വരൂ ... ആ  സ്ത്രീയ്ക്ക്  ഹെവി  ബ്ലീഡിംഗ് ആണ്.... പ്ളീസ് .....''

പിന്നെ  ഒന്നുമാലോചിക്കാതെ  തിരിച്ചങ്ങോട്ടു  ഒറ്റപ്പാച്ചിലായിരുന്നു. ഹോസ്പിറ്റലിലെത്തി  ബ്ലഡ്‌  കൊടുക്കാൻ  തയ്യാറാകവേ സിസ്റ്റർ  വിലക്കി .....

''അയ്യോ  നിങ്ങൾക്ക്  നല്ല  പനിയുണ്ട്‌ .... ബ്ലഡ്‌  എടുക്കാൻ  പറ്റില്ല ...''

''ഇല്ല  സിസ്റ്റർ .... എനിക്കൊരു  കുഴപ്പവുമില്ല , ഇത്ര  ദൂരം  യാത്ര  ചെയ്തതിന്റെയാണ് ....'' ഞാൻ  തർക്കിച്ചു ...

'പക്ഷെ...' 

''എങ്കിലൊരു  കാര്യം  ചെയ്യൂ ... നിങ്ങൾ  പുറത്തൽപ്പം  വിശ്രമിക്കൂ .... എന്നിട്ട്  നോക്കാം .....'' സിസ്റ്റർ  തിരക്കിട്ട്    അകത്തേയ്ക്ക്  ഓടി . ഞാൻ  നിരാശയോടെ  പുറത്തേക്ക്  നടന്നു .... അവിടെ  ചോരക്കുഞ്ഞിനെ  പൊതിഞ്ഞു  നെഞ്ചോട്‌ ചേർത്ത് ....

''മോളെ ..... എൻറെ  മോളെ .....''

എന്ന് വിളിച്ചു കരയുന്ന ഈ അമ്മയുണ്ട്‌. ഞാൻ അസ്വസ്ഥതയോടെ താഴെ മെഡിക്കൽ സ്റ്റോറിൽ ചെന്ന് ഒരു കാല്പോൾ കഴിച്ചു വീണ്ടും നേഴ്സിനു മുമ്പിൽ ചെന്നു. വേറാരെയും അവർക്ക് അത്ര നേരം ശ്രമിച്ചിട്ടും കിട്ടിയിരുന്നില്ല. പരിശോധിച്ചപ്പോൾ ടെമ്പറേച്ചർ കുറഞ്ഞത്‌ കണ്ടു അവർ ആശ്വാസത്തോടെ മറ്റു നടപടികളിലേക്ക് തിരിഞ്ഞു.

''വേദനിയ്ക്കുന്നുണ്ടോ?''

എൻറെ കൈത്തണ്ടയിലേക്ക് സാധാരണയിലും വലിയൊരു നീഡിൽ കുത്തിയിറക്കുന്നതിനിടെ സുന്ദരിയായ വെളുത്ത കൊതുക് എന്നോട് ചോദിച്ചു. അവർ മൂന്നുപെരുണ്ട് എൻറെ ചുറ്റിലും വട്ടമിട്ടു പറന്നുകൊണ്ട്‌ സാധാരണ ഗതിയിൽ പലപ്പോഴും ഞാനീ രക്തം കൊടുപ്പ് ആസ്വദിക്കാറുണ്ട്.... പക്ഷെ അപ്പോഴെന്റെ ഉള്ളിൽ ചോരക്കുഞ്ഞിനേയും നെഞ്ചോട്‌ ചേര്ത്ത് മകളെയോര്ത്തു കരയുന്ന ആ അമ്മ മാത്രമായിരുന്നു. ഞാൻ കണ്‍പൂട്ടി നിശ്ശബ്ദം കിടന്നു. എമർജൻസിയായതുകൊണ്ടാവാം തിടുക്കപ്പെട്ടാണ് രക്തം എടുത്തത്. അതുകൊണ്ട് എല്ലാത്തവണത്തെയുംകാൾ വല്ലാത്ത ക്ഷീണം എനിക്കനുഭവപ്പെട്ടു. എനിക്ക് മമ്മിയെ ഓർമ്മ വന്നു....... ആ റൂമിൽ നിന്നും ക്ഷീണത്തോടെ പുറത്തിറങ്ങി..... പോക്കറ്റിൽ നിന്നും സെൽഫോണെടുത്ത്  അതിനെ തട്ടിയുണർത്തി, ഉണർത്തിയതും ചേച്ചിയുടെ കോളാണ് ആദ്യം തടഞ്ഞത്.  

''മോനെ നീയെവിടെയാ? മമ്മി ആകെ കരച്ചിലാണ്. ഇപ്പൊ എത്തുന്നു പറഞ്ഞിട്ട് മണിക്കൂറ് രണ്ടു കഴിഞ്ഞിട്ടും കാണുന്നില്ലെന്ന് പറഞ്ഞ്! എന്താ പറ്റ്യേ? നീയെന്താ ഫോണെടുക്കാത്തെ?''

പാവം മമ്മി..... മമ്മിയുടെ പത്തുമുപ്പതു മിസ്കോൾ ഉണ്ട്. തന്നെ കിട്ടാഞ്ഞ് കാനഡയിലുള്ള മോളെ വിളിച്ചു സങ്കടം പറഞ്ഞതാണ്. ഞാൻ തളര്ന്ന ശബ്ദത്തിൽ ചേച്ചിയോട് കാര്യം പറഞ്ഞ് .... മമ്മിയെ വിളിച്ചു ആശ്വസിപ്പിച്ചു പുറത്തേക്കിറങ്ങി. ആ കുളിർന്നു വിറയ്ക്കുന്ന മഴയത്ത് തന്നെ വീട്ടിലേക്കു പാഞ്ഞു.  അന്ന് ചെന്ന് കിടന്നിട്ടു, കിടന്നത് മാത്രമേ ഓർമ്മയുണ്ടായിരുന്നുള്ളൂ. പിന്നെ ഒരാഴ്ച കഴിഞ്ഞാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാര്ജ് ചെയ്തത്.... കടുത്ത പനിയായിരുന്നു.

ആ മഴയും കുളിരും പനിയുമൊക്കെയാണ് ഇപ്പോൾ മുമ്പിൽ ഉണ്ടക്കണ്ണുകളിൽ ചിരിയും നിറച്ചു നില്ക്കുന്നത്. ഒരേ ഉദരം പങ്കിട്ടിട്ടില്ലെങ്കിലും രക്ത ബന്ധമുള്ള സഹോദരി..... ഞാൻ അവളെ നോക്കി ആശ്വാസത്തോടെ ചിരിച്ചു. പിന്നെ        'കുട്ടി മോൻറെ ചോരയാണെന്ന്‘ പറഞ്ഞ പാവം അമ്മയുടെ ബുദ്ധി ശൂന്യതയെ ചിരിച്ചുതള്ളികൊണ്ട് അവളുടെ കയ്യിലിരുന്ന കുട്ടിക്ക് നേരെ കൈ നീട്ടി.

''വാവേ പൊക്കോളൂ ...... അമ്മാവനാ കുട്ടീടെ!''

അതിൻറെ അമ്മൂമ്മ കൊഞ്ചി. അത് കേട്ട് കുട്ടി തികഞ്ഞ അപരിചിതത്വത്തോടെ മമ്മിയുടെ നെഞ്ചിലേക്ക്  ചേർന്നു.... ഞാൻ എൻറെ ചെയറിലേക്ക് കൈകൾ വിരിച്ചു വച്ച്‌ ശ്വാസം വലിച്ചുവിട്ടു ആശ്വാസത്തോടെ ചാരിയിരുന്നു. ആ ഇരിപ്പുകണ്ട് ഭാസ്കാരേട്ടൻ ചിരിയോടെ ചോദിച്ചു.

''എന്നാ സാർ ഒരു ഗ്ളാസ് പായസമെടുക്കട്ടെ? അത് കേട്ട് നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ ശിരസ്സിളക്കി                    
' ആവാം....ആവാം!''

Wednesday, October 15, 2014

ചെറുകഥ --- ഉള്‍പ്രേരകങ്ങളും വെള്ളത്തിലാശാനും



                     
      മിനി പി.സി
       

തികച്ചും ആകസ്മികമായി ഉള്‍പ്രേരകങ്ങളും വെള്ളത്തിലാശാനും കണ്ടുമുട്ടിയത് ഉള്‍പ്രേരകത്തിന്‍റെ നാട്ടിലെ തിരക്കേറിയ  ബസ്‌സ്റ്റാന്‍ഡില്‍ വെച്ചാണ് .തന്‍റെ ഗ്രാമത്തിലേയ്ക്കുള്ള ബസ്സും തിരഞ്ഞ് നിന്ന ഉള്‍പ്രേരകത്തിന്‍റെ  കണ്ണില്‍ "ടപ്പേ"ന്നാണ് ഒരു ഫാന്‍സി സ്റ്റോറിനു മുന്‍പില്‍ നിന്ന  വെള്ളത്തിലാശാന്‍ പെട്ടത് . കണ്ടപാടെ “ അയ്യോ !ഇത് നമ്മുടെ ആശാനല്ലെ ?” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഉള്‍പ്രേരകം ബുജി താടിയും തടവി ചിന്താക്രാന്തനായി നില്‍ക്കുന്ന വെള്ളത്തിലാശാനരികിലെയ്ക്ക് നടന്നു .
 “ ആശാനെ ,എന്നെ മനസ്സിലായോ ? ഞാന്‍ ഉള്‍പ്രേരകങ്ങള്‍...! ”

ഉള്‍പ്രേരകത്തിന്  ആശാന് തന്നെ മനസ്സിലാവും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് വലിയ ചിരിയോടെയാണ് (ചിരിയെന്നു വെച്ചാല്‍ ഒരു മുക്കുറ്റിപ്പൂവില്‍ തുടങ്ങി സൂര്യകാന്തിയില്‍ അവസാനിച്ച ചിരി !) ചോദിച്ചത് .അതുകണ്ട് ആശാന് വലിയ ചിരിയൊന്നും വന്നില്ല ,പക്ഷെ മുഖത്തിന്‍റെ ഗൌരവം കക്ഷി തന്‍റെ തോള്‍സഞ്ചിയില്‍ ഇറക്കിവെച്ചു...
അല്ലാതെന്തു രക്ഷ! ഉള്‍പ്രേരകമെന്ന ഈ ജീവിയ്ക്കു ജാഡ കണ്ടാല്‍ മനസ്സിലാക്കാനുള്ള ശേഷിയുണ്ടെന്നു തോന്നുന്നില്ല ..! ഇപ്രകാരം ആശാന്‍റെ മനസ്സ് പറഞ്ഞത്  ഉള്‍പ്രേരകം കേട്ടുവത്രേ .പരഹൃദയജ്ഞാനം ഉണ്ടെന്നാണല്ലോ  കക്ഷിയുടെ വെയ്പ്പ് !

"ഉം...മനസ്സിലായി.... മനസ്സിലായി !”

വെള്ളത്തിലാശാന്‍ തന്‍റെ കണ്ണട ശരിപ്പെടുത്തി വെയ്ക്കുകയാണെന്ന വ്യാജേന ഉള്‍പ്രേരകത്തിനു മറുപടി കൊടുത്തുകൊണ്ട് വാച്ചില്‍ നോക്കി .നേരം പതിനൊന്നര മണിയാവുന്നു...വെയിലിന് എന്താ ഒരു ചൂട് !ആകെ ഒരു മൂഡുമില്ലാത്ത പ്രഭാതം .തലേന്ന് രാത്രി  ഒരു ഫൈവ് സ്റ്റാര്‍ ബാറിലിരുന്ന് അല്‍പ്പം കഴിച്ചതാണ് ഇന്ന് ഹാങ്ങ്ഓവര്‍ മാറാനുള്ളത് പോലും കുപ്പിയിലുണ്ടായില്ല. ഇന്നലെ കശ്മലന്മാര്‍ ഒരു സിനിമാ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചതാണ് എന്നിട്ടോ ചര്‍ച്ചിച്ചു..ചര്‍ച്ചിച്ച് കുപ്പികള്‍ കുറെ കാലിയായതൊഴിച്ചാല്‍ വേറൊരു പ്രയോജനവും ഉണ്ടായില്ല .ഒരു സ്നേഹിതന്‍ തന്ന കൂതറ പാരിതോഷികമായ ജവാന്‍റെ ഒരു ബോട്ടില്‍ ഒറ്റയ്ക്ക് ആസ്വദിച്ചു കഴിക്കാം എന്നു കരുതി സഞ്ചിയില്‍ സൂക്ഷിച്ചിരുന്നു , പക്ഷെ ഇന്നലെ രാത്രി കൂടെ കൂടിയ ഒരു ബോറന്‍ ചങ്ങാതി ബോറനെന്നു  വെച്ചാല്‍ പരമ ബോറന്‍ ,ബാറുകള്‍ അടച്ചുപൂട്ടണമെന്ന് ഘോരഘോരം ഘോഷിച്ച.....മഹാ....! അവന്‍ അതു മുഴുവന്‍ രാത്രിയുടെ ഏതോ യാമത്തില്‍ അകത്താക്കി ഞാനൊന്നുമറി- ഞ്ഞില്ലേ...എന്ന മട്ടില്‍ പുതച്ചുമൂടി കിടന്നു  ...ഒറ്റ ചവിട്ടിന് സപ്രമഞ്ചത്തില്‍ നിന്നും അവനെ താഴെയെത്തിച്ചാലോ എന്ന് തോന്നിയതാണ് പക്ഷെ അക്രമത്തിന്‍റെ കാര്യത്തിലെങ്കിലും ഗാന്ധിജിയുടെ കൂടെയായത് കൊണ്ട്  ഞാന്‍ അഹിംസ പാലിച്ച് മിണ്ടാതെ ഇറങ്ങിപോന്നു .എന്തായാലും വെള്ളത്തിലൊന്നു ശരിയ്‌ക്കു മുങ്ങിനിവര്‍ന്നാലെ തുടങ്ങി വെച്ച മാസ്റ്റര്‍പീസ്‌ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പറ്റൂ ......അതിനു വെള്ളമെവിടെ

 “ വെള്ളം വെള്ളം സര്‍വത്ര വെള്ളം ഒരു തുള്ളി വെള്ളം കുടിയ്ക്കാനില്ല ”

എന്ന് കവി പാടിയത് പോലെ ഒരു തുള്ളി വെള്ളത്തിനു വേണ്ടി ഇനി ബിഷപ്പുമാരുടെ അരമനകള്‍ കുത്തിതുറക്കേണ്ടി വരുമോ ?ആകെ കൈക്കും കാലിനുമൊക്കെ ചെറിയൊരു വിറയുണ്ട്...അതിനിടയ്ക്കാണ് ഒരു എഴുത്ത് സുഹൃത്ത്...! ആശാന്‍ പരിഭ്രമത്തോടെ ഒരുപാടുതവണയും ,പരിഭ്രമമില്ലാതെ രണ്ടുമൂന്നു തവണയും വാച്ചില്‍ നോക്കി സമയം ക്ളിപ്തപ്പെടുത്തുകയാണെന്നു വരുത്തി.അതുകണ്ട് ഉള്‍പ്രേരകം  വാച്ചില്‍ നോക്കിയില്ല ..നോക്കാന്‍ വാച്ച് കെട്ടിയിരുന്നില്ലല്ലോ! ആശാന്‍റെ പകപ്പു കണ്ട് ഉള്‍പ്രേരകം സ്ഥലം കാലിയാക്കാന്‍ തുനിയുമ്പോഴാണ് കണ്ടാല്‍ കഥയൊട്ടുമില്ലെന്നു തോന്നിയ്ക്കുന്ന കണ്ണും വായും നിറച്ച് ചിരിയുള്ള ഉള്‍പ്രേരകത്തിനെ നോക്കി ചെറിയൊരു അന്തം വിട്ടുകൊണ്ട് ആശാന്‍ വിശേഷങ്ങളിലേയ്ക്ക് കടന്നത് ,

“ എന്താ ചൂട് ? ഇന്നലെ ഇവിടെ മഴ പെയ്തുവോ ?”

“ ഉവ്വ് ! നല്ല മഴയായിരുന്നു ഇടിവെട്ടി പെയ്തു .”

ബസ്‌സ്റ്റാന്‍ഡില്‍ നിന്നും ചുറ്റുമുള്ള കടകളിലേക്ക് വീശുന്ന ചൂട് കാറ്റ്,ഒട്ടും സ്വരമാധുര്യമില്ലാത്ത പെണ്ണിന്‍റെ ചെവി തുളയ്ക്കുന്ന അനൌണ്‍സ്മെന്‍റ് ,വണ്ടികളുടെ അവസരോചിതമല്ലാത്ത ശബ്ദങ്ങള്‍, ആളുകളുടെ കലപില....

“നമുക്ക് അല്‍പ്പനേരം ഈ ഷേക്ക്‌ പാലസിലിരുന്ന് വിശേഷിച്ചാലോ ?”

തൊട്ടുചേര്‍ന്നുള്ള ഷേക്ക്‌ പാലസ് ചൂണ്ടി  ആശാന്‍ ചോദിച്ചു .

“ആവാലോ .”

ഉള്‍പ്രേരകം തലകുലുക്കി .അകത്തു കയറിയതും ഉള്‍പ്രേരകത്തിന്‍റെ ആതിഥേയ മര്യാദ തലപൊക്കി ,അങ്ങോട്ടെന്തെങ്കിലും പറയും മുന്‍പ് അതിലും ആതിഥേയ മര്യാദയോടെ സപ്ലയര്‍ മനോഹരമായ രണ്ടു ഗ്ലാസുകളില്‍ മില്‍ക്ക്ഷേക്കുമായി എത്തി . 

“മില്‍ക്ക് ഷേക്ക് , വേറെ ? ”

ഉള്‍പ്രേരകം മടിച്ചു മടിച്ചു ചോദിച്ചത് കേള്‍ക്കാതെ  ആശാന്‍ കസേരയില്‍ നിവര്‍ന്നിരുന്ന് ജുബയുടെ കോളര്‍ പൊക്കി ഫാനിന്‍റെ
 തണുപ്പിനെ ഉള്ളിലേയ്ക്ക് ആവാഹിച്ചു .

“ആശാനെ സുഖമാണോ ?”

ഉള്‍പ്രേരകം കുശലങ്ങളിലേയ്ക്ക് കടന്നു.

“ഉം...സുഖം ,പരമസുഖം...ഇക്കണക്കിനു പോയാല്‍ പരമപദം പൂകേണ്ടി വരും .”

ആശാന്‍ ഒരു തത്വജ്ഞാനിയെപ്പോലെ പിറുപിറുത്തു.

“പരമപദം ?ആശാന്‍ ?”

ഉള്‍പ്രേരകം ആശങ്കയോടെ ചോദിച്ചു .

“ഉം ...നടക്കാന്‍ വഴിയില്ല ന്നാലും മോഹം പറഞ്ഞതാ .അവിടാകുമ്പോ സുരപാനം ആവോളം നടത്താലോ!. വെള്ളമടിക്കാതെ എന്‍റെ എഴുത്തൊന്നും എഴുത്താവുന്നില്ല ”

ആശാന്‍റെ ആത്മഗതം  കേട്ടപ്പോള്‍ ഉള്‍പ്രേരകം  ഉള്ളില്‍ പറഞ്ഞു,

“വെറുതെയല്ല ആളുകള്‍ വെള്ളത്തിലാശാന്‍ എന്ന് വിളിക്കുന്നത്‌ .”

ആ ഉള്ളില്‍ പറച്ചില്‍ തീര്‍ന്നത് ചെറിയൊരു ചിരിയിലാണ് .ആ ചിരി 
 കണ്ട് ആശാന്‍റെ മുഖം ചുവന്നു ,

“എന്തിനാ ചിരിക്കണെ ? ഉം?”

ആ ചോദ്യം കേട്ടതും ഉള്‍പ്രേരകം കഷ്ടപ്പെട്ട് ചിരിയൊതുക്കി സീരിയസായി .

“ അല്ല ആശാനെ, എന്തിനാ ഇങ്ങനെ വെള്ളമടിക്കുന്നത് ? വെള്ളമടിച്ചാല്‍ ബോധം പോവില്ലേ ? ബോധമില്ലാതെ  എഴുതുന്നതുകൊണ്ടാവും പലപ്പോഴും കഥകളൊന്നും വായിച്ചാല്‍ ഒരു പരസ്പരബന്ധം അനുഭവപ്പെടാത്തതും ,മനസ്സിലാവാത്തതും എന്നിട്ട് പറയുന്നതോ ഉത്കൃഷ്ടം ,അത്യന്താധുനികം ........ഹും .”

ഉള്‍പ്രേരകം മനസ്സില്‍ തോന്നിയത് അതുപോലെ പറഞ്ഞു .അതുകേട്ട് ആശാന്‍ കനത്തിലൊന്നു മൂളിക്കൊണ്ട് ചോദ്യശരങ്ങളെയ്തു.

“ ഉല്പ്രേരകം മദ്യപിച്ചിട്ടുണ്ടോ ?മദ്യപിക്കുന്നവരുടെ ഹൃദയവിചാരങ്ങള്‍ എന്തെന്നറിയുമോ? മദ്യം ഭാവനയെ സ്വാധീനിക്കുന്നുണ്ടോ ,ഇല്ലയോ എന്നതിനെക്കുറിച്ച് അറിയാമോ ?അറിയുമെങ്കില്‍ പറയണം .

ആ ഘനം കണ്ട് ഉള്‍പ്രേരകത്തിന് പേടിയൊന്നും തോന്നിയില്ല .

“ ഞാന്‍ മദ്യപിച്ചിട്ടില്ല...അപ്പോഴത്തെ ഹൃദയവിചാരങ്ങളും എനിക്കറിയണ്ട,അങ്ങനെകിട്ടുന്ന ഭാവനയും എനിക്ക് വേണ്ട."ഉള്‍പ്രേരകം പ്രതിരോധിച്ചു .

“എന്നാല്‍ പിന്നെ അറിയാത്ത കാര്യങ്ങള്‍ മോശമാണെന്ന് പറയണ്ട .എന്‍റെ കഥകള്‍ മനസ്സിലാവാത്തത് തന്‍റെ വായനേടെ കുഴപ്പമാകാനാ സാധ്യത .?"

ആശാന്‍  കനത്തില്‍ മൂളിക്കൊണ്ട് തന്‍റെ തോള്‍സഞ്ചിയില്‍ നിന്നും കുറച്ചു പുസ്തകങ്ങളെടുത്ത് ഉള്‍പ്രേരകത്തിനു നീട്ടി ....

“ഇതൊക്കെ വായിച്ചിട്ടുണ്ടോന്നു നോക്കൂ, വായിക്കാത്തവ വായിച്ചോളൂ ,വായനയ്ക്കപ്പുറം എനിക്കിതൊക്കെ കൊറിയര്‍ ചെയ്തു തരേണ്ടി വരും,സമ്മതമാണെങ്കില്‍ മതി 

വായിക്കാത്ത പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടെ സമ്മതം ഒരു മൂളലിലൂടെ ഉള്‍പ്രേരകം അറിയിച്ചു .

“ഉം .”
“ എഴുത്തൊക്കെ എങ്ങനെ നടക്കുന്നുണ്ടോ ?”

ആശാന്‍ കാര്യങ്ങളിലേയ്ക്ക് കടന്നു.

“ഉവ്വ് ....ഒരുപാട് എഴുതുന്നുണ്ട് .”

ഉള്‍പ്രേരകം മനസ്സ് തുറന്നു .

“എന്നിട്ട് ഗുണമുള്ള ഒന്നും ഇതുവരെ കണ്ടില്ല ?”
ആശാന്‍ താടി ചൊറിഞ്ഞു .അതുകേട്ട് ഉള്‍പ്രേരകം ചിരി മായാതെ  ചോദിച്ചു,
“ആര്‍ക്കു ഗുണമുള്ളത് ?”

“സാഹിത്യത്തിന് .”ആശാന്‍ ഗൌരവം വിടാതെ പറഞ്ഞു .

“കളിയാക്കിക്കോളൂ....ഇതുപോലുള്ള  കളിയാക്കലുകളും,മനപ്പൂര്‍വ്വമുള്ള ഇടിച്ചു താഴ്ത്തലുകളുമാണ്  ചിലപ്പോഴെങ്കിലും എഴുത്തിനുള്ള ഊര്‍ജം തരുന്നത്. ”

ഉള്‍പ്രേരകം നിസ്സാരമട്ടില്‍ പറഞ്ഞുകൊണ്ട് പുസ്തകങ്ങള്‍ വെറുതെ മറിച്ചുനോക്കി .

“കളിയാക്കലല്ല.വല്ല ജ്ഞാനപീഠവും കിട്ടണെങ്കില്‍ കിട്ടിക്കോട്ടെ എന്നുവെച്ചാ.”

“ഞാന്‍ എഴുതുന്നത് ഇങ്ങനെ എന്തേലും മോഹിച്ചല്ല ...എന്‍റെ സംതൃപ്തിയ്ക്ക് വേണ്ടിയാ .എന്തായാലും കളിയാക്കല്‍ നടക്കട്ടെ , എന്നോട് എന്‍റെ പ്രിയഎഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ സര്‍ പറഞ്ഞിട്ടുണ്ട്,ഉള്‍പ്രേരകത്തിന്,കഥയെഴുതാനറിയാം...എഴുതിക്കൊണ്ടേയിരിക്കുക, 
അതാണ്‌ ഒരു എഴുത്തുകാരന്‍റെ/എഴുത്തുകാരിയുടെ ധര്‍മ്മം ,മറ്റൊന്നിനെ ക്കുറിച്ചും വിചാരപ്പെടരുതെന്ന് !

“എന്നാല്‍ എഴുത്തങ്ങട് തുടരുക ...!” 

ആശാന്‍ തന്‍റെ വാക്കുകളില്‍ ക്വിന്‍റലു കണക്കിന് പുച്ഛം നിറച്ച് പാവം ഉള്‍പ്രേരകത്തിനെ വീണ്ടും വീണ്ടും പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. ആ പ്രകോപനത്തില്‍ മനംനൊന്ത് ഒരു കറുത്തുമുഴുത്ത ഈച്ച ആശാന്‍റെ ഷേക്ക്‌ഗ്ലാസ്സില്‍ ചാടി ആത്മഹത്യ ചെയ്ത്‌ അതിന്‍റെ പ്രതിക്ഷേധം രേഖപ്പെടുത്തി .അതുകണ്ട് ചെറിയൊരു ഞെട്ടലോടെ വാഗ്വാദം മറന്ന് ഉള്‍പ്രേരകം പറഞ്ഞു

“അയ്യോ ,ആശാന്‍റെ ഗ്ലാസ്സിലൊരു ഈച്ച !”

“അത് നന്നായി ! ഈച്ചയ്ക്കറിയാം ഞാനീവകയൊന്നും കഴിക്കില്ലെന്ന് ! ഇപ്പോള്‍ ഈ ഗ്ലാസ്സില്‍ മറ്റവനായിരുന്നെങ്കിലോ?പണ്ടേ പലവട്ടം ഇത് കാലിയായെനെ!”
ആശാന്‍റെ ആഗ്രഹം കേട്ട് ,

“ ആശാന്‍റെ അവസ്ഥ കണ്ടിട്ട് ഉടനെ തന്നെ വാറ്റു തുടങ്ങണ ലക്ഷണമുണ്ടല്ലോ.......ബാറ്ററീം...ചത്ത എലിയേയുമൊക്കെ ഇട്ട്‌...ഹഹഹ...”

എന്ന് പറഞ്ഞ് ആ രംഗം ഉള്ളില്‍ ഓര്‍ത്തോര്‍ത്ത്കൊണ്ട്  ഉള്‍പ്രേരകം ചിരിയായി ,അതുകണ്ട് പെട്ടെന്ന് ആശാനും ചിരിപൊട്ടി ,
“ഹയ്യട !മതിമതി വിഡ്ഢിത്തം വിളമ്പിയത് .ഇപ്പോള്‍ എന്‍റെയൊരു വേഗവര നടത്തൂ ...എന്നിട്ടാകാം ബാക്കി വളിപ്പുകള്‍ .”

ആശാന്‍ പറഞ്ഞതുകേട്ട് ഉള്‍പ്രേരകത്തിന്‍റെ ചിരി സ്വിച്ചിട്ടതുപോലെ നിന്നു .അപ്പോഴാണ് കൃത്യം ഒരീച്ച ...ഒരു കറുമ്പനീച്ച ...കുറുമ്പനീച്ച ഉള്‍പ്രേരകത്തിന്‍റെ ഗ്ലാസ്സിലും വീണു മരണവെപ്രാളം തുടങ്ങിയത് .

“ ദെ ...എന്‍റെ ഷേക്കിലും ഈച്ച ...!”

ഉള്‍പ്രേരകത്തിന്‍റെ എക്സ്പ്രഷന്‍ കണ്ടു ആശാന്‍ തലകുടഞ്ഞു

“ഓ...ഈച്ച ....പുളിയനീച്ച ....കുന്തം ! എനിക്ക് പോകാന്‍ നേരമാകുന്നു ,എന്നെയൊന്നു വേഗം വരയ്ക്കു  ...”

ആശാന്‍റെ  തിരക്ക് കണ്ട് ഉള്‍പ്രേരകം ബാഗില്‍ നിന്നും പേപ്പറും പേനയും തപ്പിയെടുത്തപ്പോഴെയ്ക്കും ആശാന്‍ നിവര്‍ന്നിരുന്നു ,മുഖം ഗാംഭീര്യത്തോടെ തിടമ്പേറ്റി നിന്നു .വരയ്ക്കാനായി ആശാന്‍റെ മുഖത്തേയ്ക്ക് നോക്കിയ ഉള്‍പ്രേരകത്തിന്‍റെ കൈ വിറച്ചു ...അമ്പരപ്പ്...വിറയല്‍ സങ്കോചം !ഒരു ചിത്രം നോക്കി വരയ്ക്കുമ്പോലല്ല ,ജീവനുള്ള ഒരാളെ ഇങ്ങനെ നോക്കിയിരുന്നു വരയ്ക്കുന്നത് ! തന്‍റെ വര കുളമായെന്ന് ഉള്‍പ്രേരകത്തിന് മനസ്സിലായി ...ആശാന്‍ കൈ നീട്ടി .കിട്ടിയ പേപ്പറിലെ രൂപം കണ്ട് ആശാന്‍ പൊട്ടിച്ചിരിച്ചു ,

“ഏതാണീ കൊരങ്ങന്‍ ? ഉള്‍പ്രേരകം ആളു കൊള്ളാലോ ...ഉം ചുട്ട പെടയുടെ കുറവുണ്ട് ... “”

ആശാന്‍റെ പൊട്ടിച്ചിരിയും വര്‍ത്താനവും കേട്ട് ഉള്‍പ്രേരകത്തിന് വല്ലാത്തൊരാശ്വാസം തോന്നി .

“ആശാനെ ,അതിങ്ങു തരൂ ...പിന്നീട് ഞാന്‍ വരച്ചുതരാം .”
ഉള്‍പ്രേരകം കൈനീട്ടി .

“ വേണ്ട ,ഇത് എന്‍റെ കയ്യിലിരിക്കട്ടെ ആശാന്‍ തന്‍റെ ഡയറിയ്ക്കുള്ളില്‍ ആ ചിത്രം ഭദ്രമായി വെച്ചു ,

“ പടം അത്രയ്ക്ക് മോശായിട്ടൊന്നുമില്ല , ഉള്‍പ്രേരകത്തിന്‍റെ  എഴുത്തും നന്നായി വരുന്നുണ്ട് ,പക്ഷെ ചിലരോട് അങ്ങനെ നന്നെന്നു  പറഞ്ഞു പോയാല്‍ പിന്നെ എഴുത്തിന്‍റെ ഗ്രാഫ്‌ കീഴോട്ടാവും ,അതുപാടില്ല നെറയെ വായിക്കണം ,ഒരുപാട് എഴുതണം .ന്നാല്‍ നമുക്ക് പിരിഞ്ഞാലോ? ”

ആശാന്‍ പതിയെ എഴുന്നേറ്റ് കസേരയില്‍ കൊളുത്തിയിട്ടിരുന്ന തന്‍റെ കാലന്‍കുട എടുത്ത് കാഷ്‌ കൌണ്ടറിലേയ്ക്ക് നടന്നു .തൊട്ടു പുറകെ ഉള്‍പ്രേരകവും .തങ്ങള്‍ കുടിയ്ക്കാത്ത രണ്ടു ഗ്ലാസ്‌ മില്‍ക്ക് ഷെയ്ക്കിന്‍റെ ബില്‍ പേ ചെയ്യുന്നതിനായി തര്‍ക്കിക്കുന്ന അവരെ കടക്കാരന്‍ മനസ്സില്‍ പ്രാകി .

"പണ്ടാരങ്ങള്‍ വേഗമൊന്നു പോയിതന്നിരുന്നെങ്കില്‍ .”
അങ്ങനെ തര്‍ക്കിച്ച് ബില്ലടച്ച് പുറത്തിറങ്ങിയ അവര്‍ യാത്ര പറയും മുന്‍പേ ഉള്‍പ്രേരകം ചോദിച്ചു ,
“ആശാനെ ,ഞാനീ കൂടിക്കാഴ്ച ഒരു കഥയാക്കിക്കോട്ടെ ?എന്‍റെ അടുത്ത ബ്ലോഗ്പോസ്റ്റ്‌ ?”
“ കഥയോ ? ഉം..അതിനു മുന്‍പ് ആ  മില്‍ക്ക്ഷെയ്ക്ക് കടക്കാരന്‍ എന്തുചെയ്യുമെന്ന് ഉള്‍പ്രേരകം പറയൂ ...”  

 ആശാന്‍ കുസൃതിയോടെ ചോദിച്ചു .ഉള്‍പ്രേരകത്തിന് അതെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല,

“ അയാളത് ഒഴിച്ചുകളയും .”

“എങ്കില്‍ കണ്ടോളൂ എന്തുചെയ്യുമെന്ന് ! ഈ നിരീക്ഷണം കൂടി കഥയില്‍ ഉള്‍പ്പെടുത്തണം .എങ്കില്‍  ഞാന്‍  പോകുന്നു .”

ആശാന്‍ സൈഡില്‍ ഒതുക്കി നിര്‍ത്തിയിട്ടിരുന്ന ഒരു ലോ –ഫ്ലോര്‍ ബസ്സിന്‍റെ സൈഡ് സീറ്റില്‍  ഇരിപ്പുറപ്പിച്ചു .ആ നേരം ഉള്‍പ്രേരകം ചില്ലുമറയ്ക്കുള്ളിലൂടെ കടയ്ക്കത്തേയ്ക്ക് കണ്ണെറിഞ്ഞു ....കടക്കാരന്‍ ഒരു  സ്പൂണ്‍ കൊണ്ട്  ഗ്ലാസുകളില്‍ നിന്നും ഈച്ചകളെ എടുത്തു കളഞ്ഞ് അവ വീണ്ടും റെഫ്രിജറേറ്ററിനകത്തേയ്ക്ക് വെയ്ക്കുകയാണ് ....അതുകണ്ട് ഉള്‍പ്രേരകത്തിന് മനം പിരട്ടി ....ഇതുപോലെ എത്രപേര്‍ക്ക് മുന്‍പില്‍ വെച്ചതാവും ?ഇനിയും എത്രപേര്‍ക്ക് മുന്‍പില്‍ ഇവയെത്തും ? 
“...ച്ചെ...” 
ഉള്‍പ്രേരകത്തിന്‍റെ മാനസികാവസ്ഥയറിയാതെ ഷെയ്ക്ക് ഗ്ലാസ്സുകള്‍ മുട്ടിയുരുമ്മി,പൊട്ടിച്ചിരിച്ച് റെഫ്രിജറേറ്ററിന്‍റെ ഒരു മൂലയ്ക്കിരിക്കെ , ഉള്‍പ്രേരകം ആശാനെ തിരഞ്ഞു ,പക്ഷെ അപ്പോഴേയ്ക്കും ആശാനേയും വഹിച്ചുകൊണ്ട് ആ ലോ-ഫ്ലോര്‍ വാഹനം കണ്ണില്‍നിന്നും മറഞ്ഞിരുന്നു ...അപ്പോള്‍ ആ  കൂടിക്കാഴ്ചയും ബാലിശമായ ചില നിരീക്ഷണങ്ങളും കൂടിച്ചേര്‍ന്ന “ഉള്‍പ്രേരകങ്ങളും വെള്ളത്തിലാശാനും ”എന്ന കഥയുടെ ബീജം ഉള്‍പ്രേരകത്തിന്‍റെ മനസ്സില്‍ പൊട്ടി വിരിയുകയായിരുന്നു .