Friday, July 4, 2014

ഒരു പരാജിതന്‍റെ ദിനവൃത്താന്ത പുസ്തകം



ചെറുകഥ                              
                       

ചെറുകഥ                                                      മിനി പി.സി

         

 

             പേഷ്യന്‍റ്സ് തീരാറായെന്ന "ഗ്ലാക്സോ"യിലെ മനോജ്‌ കൃഷ്ണന്‍റെ മെസേജാണ് ഗ്രൗണ്ട്‌ഫ്ലോറില്‍  ഫാര്‍മസിയിലായിരുന്ന എന്നെ സെക്കന്‍ഡ്‌ ഫ്ലോറിലെ ഗൈനക്കോളജിസ്റ്റ് ഡോ: ലിസ് ബാ  മാത്യുവിന്‍റെ ക്യാബിനു മുന്നിലെത്തിച്ചത് .ഞാനെത്തിയപ്പോഴെയ്ക്കും മനോജടക്കമുള്ളവര്‍ ആദ്യമാദ്യം വന്ന മുറയ്ക്ക് ക്യൂവിലായി കഴിഞ്ഞി രുന്നു .ആ ക്യൂവിനറ്റത്ത് എന്‍റെ ബാഗുവെച്ചതിനു ശേഷം മുകളിലേയ്ക്ക് ഓടിക്കയറിയതിന്‍റെ  കിതപ്പ കറ്റാന്‍ ഞാനൊരു കസേരയിലേയ്ക്ക് ചാഞ്ഞു ..അപ്പോഴാണ് ഒരു വലിയ കവറുമായി ഡ്യൂട്ടിറൂമില്‍ നിന്നും നേഴ്സ് ദയാമേനോന്‍ എന്‍റെയരികിലെത്തി യത്.

   “ സുധീപേട്ടാ, ഇത് നമ്മുടെ ഗിരീഷേട്ടന്‍റെയാണ് "സിപ്ലെലെ" ! അവസാനമായി വന്നില്ലേ ..അന്നിവി ടെ മറന്നുവെച്ചതാണ് ...അതിന്‍റെ പിറ്റേന്നായിരുന്ന ല്ലോ......! ഇനിയെന്താ ചെയ്ക? ഇത് സുധീപേട്ടനെ ഏല്പ്പിക്കാനാ ഡോക്ടര്‍ പറഞ്ഞെ ...”

അവള്‍ അതെന്‍റെ കയ്യിലേയ്ക്കുതന്നു .

“ഗിരീഷിന്‍റെ .......................”

പരിഭ്രാന്തിയില്‍ എന്‍റെ ശബ്ദം പണിമുടക്കി .എന്‍റെ അവസ്ഥയും ചുറ്റുമുള്ളവരുടെ പ്രതികരണവും കണക്കിലെടുത്ത് കൂടുതലൊന്നും പറയാതെ അവള്‍ ഡ്യൂട്ടിറൂമിലേയ്ക്ക് തിരിച്ചു പോയി .ഞാന്‍ ചുറ്റും നോക്കി .ചില കണ്ണുകളില്‍ ആകാംഷ ,ചിലവയില്‍ പരിഹാസം,ചിലവയില്‍,വിഷാദം..അങ്ങനെയങ്ങനെ ! പലര്‍ക്കും ഗിരീഷ്‌ ഇങ്ങനെയൊക്കെ ആയിരുന്നു വല്ലോ .ഞാനാ കവറുമായി ഒഴിഞ്ഞൊരിടത്തേയ്ക്ക് മാറിയിരുന്നു .ഗിരീഷ്‌ ഇന്നീ ഭൂമുഖത്ത് ഉണ്ടായിരു ന്നെങ്കില്‍

“ എന്തൊരു മറവിയാടാ നിനക്ക് ?”

എന്നുംപറഞ്ഞ് എനിയ്ക്കിതവനെ ഏല്‍പ്പിക്കാമാ യിരുന്നു......പക്ഷെ !      

                 ഞങ്ങള്‍  ഒടുവില്‍ കണ്ടതും ഇതേ ഹോസ് പിറ്റലില്‍ വെച്ചായിരുന്നു! അന്ന് ജി .ആര്‍ ഇന്ദുഗോ പന്‍റെ  മണല്‍ ജീവികള്‍ക്കുള്ളില്‍"  മുഖം പൂഴ്ത്തി യിരിക്കുകയായിരുന്നു  അവന്‍ .പേഷ്യന്റ്സ് തീര്‍ ന്നതോ ,ഡോക്ടര്‍ ലഞ്ചിനു പോയതോ അറിയാതി രുന്നുള്ള വായന !ഞാന്‍ തട്ടിവിളിച്ചപ്പോഴാണ് അവനാ തപസ്സില്‍നിന്നും ഉണര്‍ന്നത് .ഡോക്ടര്‍ പോയെന്നറിഞ്ഞപ്പോഴുള്ള അവന്‍റെ അങ്കലാപ്പും ഒരു മെഡിക്കല്‍റെപ്പിനു ചേരാത്ത ശരീരഭാഷയും എന്നില്‍ നീരസമുണര്‍ത്തി .ഉറക്കം വഴിമറന്ന ചത്തമീനിന്റേതുപോലുള്ള  കണ്ണുകള്‍ ,ഷേവ്‌ ചെയ്യാത്ത ഉടഞ്ഞ ഷര്‍ട്ടും പാന്റ്സും.... ഉദാസീനത യ്ക്ക് കയ്യും കാലും വെച്ചതുപോലൊരു ..............

“എന്താടാ ഇത് ? ഒരു ഉത്തരവാദിത്വവുമില്ലാതെ ?ഡോക്ടറെ പോലും കാണാന്‍ മറന്നുള്ള എഴുത്തും വായനയും....ബാഗില്‍ സാമ്പിള്‍ മെഡിസിനു പകരം കെട്ടുകണക്കിന് കഥയും കവിതകളും .ഒരു ഭ്രാന്തന്‍റെ മട്ടും മാതിരിയും ....ഇത് നിന്‍റെ മാനേജര്‍ക്ക് നിന്നെപ്പറ്റിയുള്ള പരാതികളാണ്.....ശ്രദ്ധിച്ചാല്‍ നിനക്ക് കൊള്ളാം .”

അതുകേട്ട് അവന്‍ ചിരിച്ചു പ്രസന്നമായ പതിവ് ചിരിയ്ക്കു പകരം മടുപ്പിന്‍റെ വരണ്ട സമതലങ്ങള്‍ ക്കു മീതെ പടര്‍ന്ന നിരാശയുടെ കറുപ്പു പുതച്ചതു പോലുള്ള തളര്‍ന്ന ചിരി!

“ എന്ത് പറ്റി ഗിരീഷേ നിനക്ക് ? ?”

ഞാനവന്‍റെ  തോളില്‍ മൃദുവായി  കൈത്തലമമര്‍ ത്തി .ഒരുപക്ഷെ അവന്‍ സൂക്ഷിച്ച ഒരേയൊരു സൌഹൃദം ഞാനുമായിട്ടുള്ളതായിരുന്നു.അതാവാം അവന്‍ മനസ്സ് തുറന്നു

.” എനിക്കറിയില്ല സുധീപ്‌ ..ഈയിടെയായി എനിക്കെന്നെത്തന്നെ കൈവിട്ടുപോകും പോലെ ! ഊണിലും ഉറക്കത്തിലും ഞാനാഗ്രഹി ച്ചത് ഒരു നല്ല എഴുത്തുകാരനാവാനായിരുന്നു .പക്ഷെ ...എനിക്ക തിനുള്ള ഭാഗ്യമില്ല ...ഒരു ഗോഡ്‌ ഫാദറും !ഇത് കണ്ടോ ഇത് മുഴുവന്‍ എന്‍റെ  തിരസ്ക്കരിക്കപ്പെട്ട കഥകളാണ് ...”

അയാള്‍  മെഡിസിന്‍ ബാഗിനകത്തെ കഥക്കെട്ടുകളി ലേയ്ക്ക് എന്‍റെ ശ്രദ്ധ ക്ഷണിച്ചു ...പക്ഷെ അന്നെനി യ്ക്ക് സത്യമായും അവന്‍റെ നിരാശയുടെ ആഴമള ക്കാനായില്ല ,എങ്കിലും ഞാനവനെ ആശ്വസിപ്പി ച്ചു......അതൊരു പൊള്ളയായ സാന്ത്വനിപ്പിക്കലാ യിരുന്നു ,കാരണം അപ്പോള്‍ എനിക്ക് നന്നേ വിശപ്പ് പിടിച്ചിരുന്നു...ഇന്ത്യന്‍ കോഫീ ഹൌസിലെ ചൂടന്‍ മസാല ദോശയായിരുന്നു മനസ്സ് നിറയെ !

“സാരല്യടാ ..ഒക്കെ ശരിയാവും . ദൈവം കൂടെയു ണ്ടെങ്കില്‍ എന്തിനാടാ വേറെ ഗോഡ്‌ഫാദര്‍മാര്? ”

അപ്പോള്‍ എന്തായിരുന്നു അവന്‍റെ  മുഖഭാവം ? അതൊന്നും നോക്കാന്‍ അന്ന് നേരമുണ്ടായിരുന്നില്ല .വിശപ്പും വിശപ്പിനപ്പുറം സിറ്റി ഹോസ്പിറ്റലിലെ ഡോ.അജിന്‍ കെ ചെറിയാനുമായിരുന്നു  മനസ്സില്‍ !രണ്ടു മണിയ്ക്ക് മുന്‍പ് സിറ്റി ഹോസ്പിറ്റലിലെ ത്തിയില്ലെങ്കില്‍ ഡോക്ടറെ വിസിറ്റ്  ചെയ്യാന്‍ കഴിയില്ലെന്ന  ചിന്തയില്‍ ധൃതിയില്‍ ഒന്നുതിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഞാനവിടെ നിന്നും പറക്കുകയായിരുന്നു ....

പാവം ഗിരീഷ്‌  !ആരും വളര്‍ത്തിക്കൊണ്ടുവരാനി ല്ലാത്ത പാവം എഴുത്തുകാരുടെ പ്രതിനിധിയായി രുന്നു അവന്‍ ! പ്രസാധകര്‍ പറഞ്ഞുറപ്പിക്കുന്ന പണത്തിന്  രചനകള്‍ വെളിച്ചം  കാണിയ്ക്കാന്‍ വിധിക്കപ്പെട്ടവരില്‍  ഒരാള്‍ ! മൂന്നു വര്‍ഷങ്ങള്‍ക്കി ടയ്ക്കു രണ്ടു കഥാസമാഹാരങ്ങള്‍ ...പക്ഷെ എഴുത്തുമേഖലയിലുള്ളവരുമായുള്ള പരിചയമി ല്ലായ്മയാകാം ..ആരും അതെക്കുറിച്ച് ഒന്നും പറ ഞ്ഞില്ല .ആരും അവനിലെ പ്രതിഭ കണ്ടെത്തിയുമി ല്ല....എനിക്കും അവനെ വേണ്ടതുപോലെ ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞില്ല .... എന്‍റെ വായനാ ഭ്രാന്തിയായ സ്നേഹിത ഒരു രാത്രിയില്‍ അവന്‍റെ കഥ വായിച്ച് ,

 “ എന്ത് നല്ല ഭാഷ ....എത്ര ടച്ചിംഗ് ആയി എഴുതിയി രിക്കുന്നു .ഈ അടുത്ത കാലത്ത് ഇത്രനല്ലൊരു കഥ ഞാന്‍ വായിച്ചിട്ടില്ല !ഗിരീഷിനോട് ഇനിയും ഒരു പാട്  എഴുതാന്‍ പറയണെ ”

എന്ന് പറഞ്ഞതെങ്കിലും  ഗിരീഷിനോട്  ഞാന്‍ പറയണമായിരുന്നു .അവന്‍റെ മരണാനന്തര ചടങ്ങി ല്‍ പങ്കെടുത്ത സ്ഥലം എം.എല്‍.എ ,

“ഗിരീഷിന്‍റെ മരണം മലയാള സാഹിത്യ ലോകത്തിന് ഒരു തീരാ നഷ്ടമായെന്ന്”

ഗദ്ഗദത്തോടെ പ്രസംഗിയ്ക്കവെ ,അവന്‍റെ  ചുണ്ടു കള്‍ ഒന്ന് കോടിയോ ?അവന്‍റെ രണ്ടു പുസ്തകങ്ങ ളുടേയും പ്രകാശനം നിര്‍വഹിച്ച വായനാസ്നേഹി യും ,സാഹിത്യ കുതുകിയുമെന്ന് സ്വയം വിശേഷി പ്പിക്കുന്ന  അദ്ദേഹം അതിലൊരു കഥപോലും വായിച്ച് അഭിപ്രായപ്പെട്ടിട്ടില്ലെന്ന് ഗിരീഷ്‌ പണ്ട് പറഞ്ഞത്  അപ്പോള്‍ ഞാനോര്‍ത്തു .അത് എന്നോടും കൂടിയായിരുന്നില്ലേ അവന്‍ അങ്ങനെ പറഞ്ഞത് ........?

  “ എന്നോട് ക്ഷമിയ്ക്കടാ ..........”

                 കുറ്റബോധത്തോടെ  ഞാന്‍ ദയ  സിസ്റ്റര്‍ തന്ന  കവര്‍ തുറന്നു .ഗിരീഷ്‌ ഡെയ് ലി സ്റ്റേറ്റ്മെന്‍റ് എഴുതിയിരുന്ന പുസ്തകമായിരുന്നു അത് .ഞാന്‍ വെറുതെ അതിന്‍റെ താളുകളോരോന്നായ്‌ മറിച്ചു ....ജനുവരി പകുതിവരെയുള്ള സ്റ്റേറ്റ്മെന്‍റ്സ് മാത്രമേ  അവന്‍ എഴുതിയിട്ടുള്ളു ...ബാക്കി താളുകളില്‍ നിറയെ കഥകളാണ് ...മാനം കാണാതെ പെറ്റുപെരുകിയ ഒരുപാട്  കഥകള്‍!ഇടയ്ക്കിടെ പ്രിയ എഴുത്തുകാരുടെ വേഗവരകള്‍....ഗിരീഷ്‌ ഇത്ര നന്നായി വരയ്ക്കുമായിരുന്നോ ?എന്‍റെ നെഞ്ചു വിറച്ചു ,കണ്ണ് നനഞ്ഞു ...നനഞ്ഞ കണ്ണുകള്‍ ഗിരീഷിന്‍റെ അവസാന കഥയിലേയ്ക്ക് എന്നെ ക്ഷണിച്ചു .................................................,

   “ഒരു പരാജിതന്‍റെ ദിനവൃത്താന്ത പുസ്തകം “എന്ന കഥയിലൂടെ ഒരു നാടോടിയെപ്പോലെ ഞാനലഞ്ഞു .........

“ദൈവമേ ...എന്തൊരു യാദൃശ്ചികതയാണിത് ! ഞാനും......ദയയും , ഈ നിമിഷം വരെയും പകര്‍ത്തിയ കഥ ! ഈ കഥയില്‍ ഇനിയെന്താണ് സംഭവിയ്ക്കാന്‍ ബാക്കി ?” ഞാന്‍ ആര്‍ത്തിയോടെ താഴെയ്ക്ക്....താഴെയ്ക്ക് പാഞ്ഞു ..കഥയ്ക്കൊടുവി ല്‍  ആ പരാജിതന്‍റെ ദിനവൃത്താന്ത പുസ്തകം ,വിയര്‍ത്തുകുതിര്‍ന്ന നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഡോക്ടറെ  കാണാന്‍ കാക്കാതെ ബാഗുമെടുത്ത് ഞാന്‍ നടന്നു...... തിരക്കിട്ട് ...ബുക്സ്ടാളിലേയ്ക്ക് ഇന്നിറങ്ങുന്ന   ആ    പ്രമുഖ   വാരികയ്ക്കായി .