Friday, October 19, 2012

കാപ്സ്യൂള്‍ കഥകള്‍


               കാപ്സ്യൂള്‍ കഥകള്‍

മിനി പിസി

            എമേര്‍ജിംഗ് പാറുകുട്ടി


  

ഇത് പാറുകുട്ടി ! രാജ്യത്തെ കോടിക്കണക്കിനു സാധാരണ
വീട്ടമ്മമാരുടെ പ്രതിനിധി !അവരിന്നു കടുത്ത പ്രതിക്ഷേധത്തിലാണ്.
സ്വര്‍ണ്ണത്തിനും ,പെട്രോളിനുമൊക്കെ വിലകൂട്ടിയപ്പോള്‍
അന്യായമാണെങ്കില്‍ കൂടി അവരതങ്ങു സഹിച്ചു..അന്താരാഷ്ട്ര
വിപണി ,ക്രൂഡോയില്‍ വില ,രൂപയുടെ മൂല്യം.......ഒക്കെ പോയി
തുലയട്ടെ !അന്ന്  അവര്‍ തന്‍റെ അടുക്കളയിലിരുന്ന്  സ്വസ്ഥമായി
നിശ്വസിച്ചു.
        പക്ഷെ ഇപ്പോള്‍ ഭരിച്ചു ഭരിച്ച് ഭരണം അടുക്കള
വരെയെത്തിയപ്പോള്‍ അവര്‍ക്ക് പ്രതിക്ഷേധിക്കാതെ വയ്യ ! ടു-ജി
ത്രീ-ജി പ്രേതം സന്നിവേശിച്ച ,      അന്തവും കുന്തവുമില്ലാത്ത
തീരുമാനങ്ങളെടുക്കുന്ന കൂട്ടൂസനെയും,ഡാകിനിയമ്മൂമ്മയെയും
ഇനിയൊരിക്കലും പച്ച തൊടാന്‍ അനുവദിക്കാത്ത വിധം തങ്ങളുടെ
സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് ഉറക്കെ
പ്രഖ്യാപിച്ചുകൊണ്ട് കത്തിക്കാളുന്ന വിശപ്പോടെ അടുക്കള
അടച്ചുപൂട്ടിയ പട്ടിണിക്കോലത്തെ നോക്കി കേരളത്തിലെ
എമേര്‍ജിംഗ് നേതാക്കള്‍ പൊട്ടിച്ചിരിച്ചു .പിന്നെ വരാന്‍ പോകുന്ന
ഗോള്‍ഫ്‌ ക്ലബുകളുടെയും ,നിശാനൃത്തശാലകളുടെയും
,വ്യാപാരവ്യവസായ സമുച്ചയങ്ങളുടെയും കണക്ക് നിരത്തി
ഇങ്ങനെ പറഞ്ഞു " ഗ്യാസില്ലേലെന്ത് ,വിറകില്ലേലെന്ത്
പട്ടിണിയാണേലെന്ത്‌ ,ഇനി മരിക്കുകയാണെങ്കില്‍ തന്നെ ചേച്ചിയ്ക്ക്
 സമാധാനമായിട്ട് മരിക്കാം വെറും പാറുക്കുട്ടിയായിട്ടല്ല
എമേര്‍ജിംഗ്പാറുകുട്ടിയായിട്ട്.



പാഠം . ഒന്ന്   പാല്‍


അന്ന്
അമ്മ എനിക്ക് പാല്‍ തരും .ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ
കരയും .പാല്‍ കുടിച്ചു ഞാന്‍ അച്ഛനെ പോലെ
വലുതാകണമെന്നാണ് അമ്മയുടെ ആഗ്രഹം .
ഇന്ന്
അമ്മ എനിക്ക് കട്ടന്‍ തരും . ഞാന്‍ പാല്‍ ചോദിച്ചാല്‍ അമ്മ
കരയും .പാല്‍ വാങ്ങിപ്പിച്ച് ഞാന്‍  അച്ഛനെ
കുത്തുപാളയെടുപ്പിക്കരുതെന്നാണ് അമ്മയുടെ ആഗ്രഹം .

Tuesday, October 9, 2012

ഒരുക്കം



ചെറുകഥ                                   മിനി .പി.സി

           ഒരുക്കം

 അങ്ങനെ ഗൃഹസ്ഥാശ്രമത്തിലെ അവസാന ദൗത്യവും
നിറവേറ്റികഴിഞ്ഞിരിക്കുന്നു!ഇനി വാനപ്രസ്ഥമാണ്..ഇതിനായുള്ള
മുന്നൊരുക്കങ്ങള്‍ക്കും പിന്നൊരുക്കങ്ങള്‍ക്കുമായി എത്രയെത്ര
വര്‍ഷങ്ങള്‍ !കൈകളും മനസ്സും കടമകളില്‍ നിന്നും ആസക്തികളില്‍
നിന്നും ശൂന്യമാകും  വരെയുള്ള കാത്തിരുപ്പ്...ഇനി യാത്രയാണ് ,
ഒന്നിന്‍റെയും ആവശ്യമില്ലാത്ത ഒരു യാത്ര !

      എന്‍റെ വസ്ത്രങ്ങള്‍ പ്രത്യേകിച്ച് സാരികള്‍ കൌശിക്കിന്‍റെ
ഭാര്യ ഹിരണ്‍മയിക്കുള്ളതാണ് .ആ കാഞ്ചിപുരം, പോച്ചംപള്ളി
ബനാറസ്‌ സാരികള്‍  കാണാന്‍  തന്‍റെ സുഹൃത്തുക്കളെ
ക്ഷണിക്കുക അവള്‍ പതിവാക്കിയിരിക്കുന്നു . ഇന്ദ്രനീലക്കല്ലു
പതിച്ച മാലയും നക്ഷത്രകമ്മലും മകള്‍ കാദംബരിയ്ക്കും ,
വളകളും മൂക്കുത്തിയും കൊച്ചു മകള്‍ ഉപന്യയ്ക്കുമായി
വീതിച്ചു കഴിഞ്ഞു .  എന്‍റെ ജാലകങ്ങള്‍ തുറന്നിടാത്ത
മുറിയ്ക്കുള്ളില്‍ കൌശിക്കിന്‍റെ ഇളയ മകന്‍ ബിബു അവന്‍റെ
സാധന സാമഗ്രികള്‍ കൊണ്ട് വെച്ച് കഴിഞ്ഞു ,ഇനി ഈ മുറി
അവനുള്ളതാണ് ! ഒരിക്കല്‍ നീല പോച്ചംപള്ളി സാരിയുടുത്ത്
മുടി നിറയെ കനകാംബരപൂമാല ചൂടി   സര്‍വാഭരണ
വിഭൂഷിതയായി അദേഹത്തിന്‍റെ കൈ പിടിച്ച് ഞാന്‍ കയറിയ
മുറിയാണിത്! അന്ന് ഈ ജാലകങ്ങള്‍ ഒരിയ്ക്കലും അടച്ചിരുന്നില്ല !
രാത്രികളില്‍ ചന്ദ്രനൊഴുക്കിത്തരുന്ന നിലാപകര്‍ച്ചയില്‍ കുളിച്ച്
ആ തോളില്‍ തലചായ്ച്ചിരിക്കവേ ഈ ലോകത്തിന്‍റെ നൈതികമായ
ആലോസരങ്ങള്‍ക്കപ്പുറം എനിക്ക്  കാണാനായത്     മനസ്സിന്‍റെ
സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു..

                  ഒരുമിച്ചൊരു വാനപ്രസ്ഥത്തിന്
യോഗമുണ്ടായില്ല..ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല ആ ആത്മാവും  ,
എന്‍റെ കൂടെയുണ്ടെന്ന തോന്നല്‍ !ആരൊക്കെയോ പരിഹസിച്ചു
" വയസ്സുകാലത്ത് വല്ലിടത്തും അടങ്ങിയൊതുങ്ങി ഇരിക്കേണ്ടതിന്
പകരം ഊരുചുറ്റി നടക്കാന്‍ നാണമില്ലേ " എന്ന് .
അപ്പോഴൊക്കെ അദേഹത്തിന്‍റെ ആത്മാവ് ആ  പഴയ   തത്വം
ഓര്‍മിപ്പിച്ച് എന്നെ ബലപ്പെടുത്തും .പ്രായാധിക്യം മൂലം തന്‍റെ
ശേഷി നഷ്ടപ്പെടുകയാണെന്ന് തിരിച്ചറിയാന്‍ കാട്ടാനയ്ക്ക് കഴിവുണ്ട്
അപ്പോള്‍ അവ കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ് വനാന്തര്‍ഭാഗത്തുള്ള
കയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തുമ്പിക്കൈ വായ്ക്കുള്ളിലേക്ക്
തിരുകി വെച്ച് വെള്ളത്തില്‍ മുങ്ങിത്താഴുന്നു.മനസ്സിനെ ബ്രഹ്മത്തില്‍
ലയിപ്പിച്ച് സായൂജ്യമടയാനാകണം.

             പുറമേ മഴ തകര്‍ത്തു പെയ്യുകയാണ് ! മഴ
തോര്‍ന്നാല്‍  ഇറങ്ങുകയായി !ആരോടും യാത്ര പറയേണ്ടതില്ല .
എല്ലാവരും എത്രയോ മുന്‍പേ യാത്രാമംഗളങ്ങള്‍ നേര്‍ന്നു കഴിഞ്ഞു!
മധ്യാഹ്നമാകുന്നതെയുള്ളൂ..എന്നിരിക്കിലും,ശക്തമായ ഈ മഴയെയും 
ഇടി മുഴക്കങ്ങളെയും അതിജീവിച്ചേ മതിയാകൂ ,അതാണ്‌ ഇനി
തന്‍റെ നിയോഗം .മൂലയ്ക്ക് വെച്ചിരുന്ന കാലന്‍ കുടയെത്ത്
പുറത്തെ മഴയിലേയ്ക്കിറങ്ങവേ ജനലഴികള്‍ക്കിടയിലൂടെ
ബിബുവിന്‍റെ കൊച്ചു കൈ നീണ്ടു വന്നു 

 "മുത്തശ്ശി....അതെന്‍റെ അപ്പായ്ക്ക് കൊടുത്ത കുടയല്ലേ ? "
എനിക്ക് ലജ്ജ തോന്നി ആ കുട ഞാന്‍ കൌശിക്കിനു
കൊടുത്തതായിരുന്നു.  ബിബുവിന്‍റെ കൈകളിലേക്ക് കുട വെച്ച്
കൊടുത്ത് മഴയിലേയ്ക്കിറങ്ങി തിരിഞ്ഞു നോക്കാതെ നടക്കവേ
അദ്ദേഹത്തിന്‍റെ ആത്മാവ് എന്നോട്  മന്ത്രിച്ചു "ശൂന്യമായ മനസ്സും
കൈകളുമാണ് വാനപ്രസ്ഥത്തിലേക്കുള്ള വഴി !     അവിടെ
നിന്‍റെതല്ലാത്ത ആത്മാവിന്‍റെ കനം പോലും നിന്നെ പിറകോട്ട്
നയിക്കും." 

ഭൗതികമായ ഒരുക്കങ്ങള്‍പ്പുറം ആത്മാവിന്‍റെ ഒരുക്കമാണ്
നടത്തേണ്ടതെന്ന തിരിച്ചറിവില്‍ ഞാന്‍ മുന്നോട്ടു നടന്നു .