Wednesday, July 3, 2013

ചെറുകഥ


ചെറുകഥ                                    മിനി പി സി


നിരാലയുടെ  വളപ്പൊട്ടുകള്‍

നിരാല ഇളവെയില്‍പരന്ന മുറ്റത്ത്  പാറിപ്പറക്കുന്ന തുമ്പികള്‍ക്കു പിറകെ കുറെ അലഞ്ഞു .അവള്‍ക്കു പിറകെ കുട്ടികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു കൈയ്യകലം എത്തുകയും ,തെന്നിപ്പറക്കുകയും ചെയ്യുന്ന തുമ്പികളോട് കെറുവിച്ച്  ഒടുവില്‍ അവര്‍ മുറ്റത്തെ  മാഞ്ചോട്ടില്‍ ഇരുന്നു .

“അമ്മായീ ,,,നി,  തുമ്പീനെ കിട്ടുമ്പോ അതിനേം കൊണ്ട് നമുക്ക് ആ വല്യ കല്ലെടുപ്പിക്കണോട്ടോ ! ”

കുട്ട്യമ്മു മാഞ്ചോട്ടില്‍കിടക്കുന്ന വല്യ വെള്ളാരംകല്ല്ചൂണ്ടി നിരാലയോട് പറഞ്ഞു .

“അത്ര വല്യ കല്ലോന്നും തുമ്പി എടുക്കില്ലാടി മണ്ടി ....ഹാ ..ഹാ..ഹാ......”
അപ്രത്തെ വീട്ടിലെ മാളവിക തന്‍റെ പുഴുപ്പല്ലുകാട്ടി ചിരിച്ചു കൊണ്ട് കുട്ട്യമ്മുവിനെ കളിയാക്കി .

“ തുമ്പീനേം കൊണ്ട്  കല്ലെടുപ്പിക്കാന്‍ പാടില്ല്യ കുട്ടി,അത് മഹാപാപാ ”
നിരാല കുട്ട്യമ്മുവിനോട് പറഞ്ഞു .

“ പിന്നെന്തിനാ അമ്മായി തുമ്പ്യെ  പിടിക്കാന്‍ ഓട്യെ ? ”
തെല്ല് ദേഷ്യത്തോടെ കുട്ട്യമ്മു നിരാലയുടെ മുഖത്തേയ്ക്ക് നോക്കി .

“ അത് കുട്ട്യോള്‍ടെ കൂടെ തുമ്പീനെ പിടിക്കാന്‍  അമ്മായിക്ക് ഇശ്ട്ടായിട്ടല്ലെ, ല്ലാതെ...അയിനെ നോവിക്കാനല്ലല്ലോ .”
അപ്രത്തെ വീട്ടിലെ മാളവിക ഞായം പറഞ്ഞു .

“ ന്നാ ഇനി അപ്രത്തെ വീട്ടിലെ മാളവിക പൊയ്ക്കോളൂ ,ല്ലാരും പൊയ്ക്കോളൂ ..ഞങ്ങള് കളി നിര്‍ത്തി .”
കുട്ട്യമ്മു അമ്മായിയുടെ മടിയില്‍ കയറിയിരുന്ന് പരസ്യപ്രസ്താവന നടത്തി .അപ്രത്തെ വീട്ടിലെ മാളവിക തന്നെ ചെറുതാക്ക്യത് കുട്ട്യമ്മൂന് ഇഷ്ടായില്ല

“ നീ, കളിക്കിണില്ലെങ്കി വേണ്ടാ ,ഞങ്ങളിവിടിരുന്നു അമ്മായീടെ കഥ കേള്‍ക്കാന്‍ പോക്വാ ,അമ്മായീ ഒരു കഥ പറഞ്ഞു തര്വോ,തവളരാജകുമാരീടെ.”

അപ്രത്തെ വീട്ടിലെ മാളവിക ഒരു കലാപത്തിനുള്ള വഴിമരുന്നിട്ടു .

“ ഇല്ല്യ...ഇല്ല്യ...ന്‍റെ അമ്മായി കഥപറഞ്ഞു തരില്ല്യ .നീ പൊക്കോ...ല്ലാരും പൊക്കോ ,ഇവരോട് പോകാന്‍പറയൂ അമ്മായീ ..”

കുട്ട്യമ്മു നിരാലയുടെ മുഖം പിടിച്ചുലച്ചുകൊണ്ട് വാശിപിടിച്ചു കരഞ്ഞു. .
 “ ന്നാ...ല്ലാരും പോയി നാളെ വരൂ ,നാളെ അമ്മായി നല്ല കഥ പറഞ്ഞു തരാം, നല്ല കളികളിക്കാം .ന്താന്നറിയ്യോ , കള്ളനും പോലീസും ! ”
നിരാല കുട്ടികളെ നയത്തില്‍പിരിച്ചു വിട്ടു .പോകും വഴി അപ്രത്തെ വീട്ടിലെ മാളവിക കുട്ട്യമ്മുവിനെ നോക്കി ഗോഷ്ടി കാണിച്ചു .അവര്‍ ഗേറ്റിനപ്പുറമെത്തിയ ഉടനെ കുട്ട്യമ്മു നിരാലയോട് പറഞ്ഞു ,

“ നിക്ക് ആ സാധനത്തിനെ കണ്ണെടുത്താ കണ്ടൂടാ ..അസത്ത് ! അവള്‍ടെ വിചാരം ഇത് അവള്‍ടെ അമ്മായിയാന്നാ ...ന്‍റെയാ, അമ്മായി .ന്‍റെ...മാത്രം !ല്ലേ ..അമ്മായീ ? ”
അവള്‍ നിരാലയുടെ കവിളില്‍ കണ്ണീരില്‍കുതിര്‍ന്ന  ഉമ്മകള്‍വെച്ചു .
അവളുടെ മൂര്‍ധാവില്‍ തഴുകിക്കൊണ്ട് നിരാല ആശ്വസിപ്പിച്ചു ,

“ അതേലോ.... ഇത് കുട്ട്യമ്മൂന്‍റെ മാത്രം അമ്മായിയാ ! ”
തെക്കിനിയിലെ ഇളംതിണ്ണയിലിരുന്ന് കുട്ട്യമ്മുവിന്‍റെ അനുസരണയില്ലാത്ത മുടി കോതിയൊതുക്കി നിരാല വിഷയം മാറ്റി .

“ ഇന്ന് വെളുപ്പിനെ അച്ചേം,അമ്മേം എങ്ങടാ പോയെ ?

“ അമ്മായീടെ കല്യാണചെക്കനെ  കാണാന്‍? അമ്മായീടെ കല്യാണാ !”

അവള്‍ പെറ്റിക്കോട്ടിന്‍റെ തുമ്പുയര്‍ത്തി കണ്ണ് തുടച്ചു കൊണ്ട് 

സന്തോഷത്തോടെ പറഞ്ഞു .

“ ന്‍റെ കല്യാണോ ?ആരാ പറഞ്ഞെ നിക്ക് കല്യാണംണ്ടെന്ന് ? ”

നിരാല അന്തം വിട്ടു .ഇനീപ്പോ ആരാണാവോ തന്നെ കല്യാണം  കഴിക്കാന്‍ വരണത് ?അവള്‍ ചിന്തയിലാണ്ടു .അനുജത്തിയുടെയും ഏട്ടന്‍റെയുമൊക്കെ, വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി ! തനിക്ക്,
ചൊവ്വാദോഷമൊന്നുമുണ്ടായിട്ടല്ല ,

 “ ഒരു ചെറ്യ മുടന്ത് , ചെറ്യരു കോങ്കണ്ണ്‍ , അല്‍പ്പം ക്രമം തെറ്റ്യ പല്ല് ! ഇത്രേ ഉള്ളൂ ,ന്നാലും ചിരിക്കുമ്പോ ഒരു ശ്രീത്വംണ്ടെന്ന്, ല്ലാരും പറയും ! സൌന്ദര്യം മാത്രം നോക്കി കെട്ടണ പൊട്ടന്മാര്‍ക്ക്‌ അവളെ കെട്ടാനുള്ള ഭാഗ്യല്ലാന്നെ ഞാന്‍പറയൂ .” 

എന്നാണ് അമ്മ എല്ലാരോടും പതം പറയുന്നത് .

എന്നാലും അവളെ ചൊല്ലി നാത്തൂനും ആങ്ങളയും അമ്മയോട് വഴക്കടിക്കുമ്പോള്‍,

“അശ്രീകരം ! ഇങ്ങനൊന്ന് എന്‍റെ വയറ്റീത്തന്നെ കുരുത്തൂലോ ?ന്‍റെയും ,വാസ്വേട്ടന്റെം ചാര്‍ച്ചേലൊന്നും ഇതുപോലൊരു കോലം ഉണ്ടായിട്ടില്യ ,ഇതിങ്ങനെ കെട്ടാമങ്കയായിട്ടു നില്‍ക്കണ കണ്ടിട്ട് സമാധാനത്തോടെ ഞാനെങ്ങനെ കണ്ണടയ്ക്കും ഈശ്വരാ ? ”

എന്നുപറഞ്ഞ് സ്വന്തം നെഞ്ചില്‍തല്ലി അമ്മ പരിതപിച്ചു കരയും ! രാത്രികളില്‍ താന്‍ കാണുന്ന സ്വപ്നങ്ങളെ വളപ്പൊട്ടുകളായ് തലയിണക്കീഴില്‍ സൂക്ഷിച്ചു വെയ്ക്കുകയും , പകല്‍ കുട്ട്യോളോടോത്ത് തുമ്പിയെ പിടിച്ചും ,കൊത്താങ്കല്ല് കളിച്ചും നേരം കൊല്ലുകയും ചെയ്യുന്നതിനിടെ അവള്‍ ഒരിക്കല്‍പോലും തന്നെയോര്‍ത്ത് വേവലാതിപെട്ടില്ല .കുത്തുവാക്കുകള്‍ കേട്ടു പൊള്ളുന്ന നെഞ്ചോടെ ഓടിച്ചെന്ന് വിശ്രമിക്കാന്‍ ഒരു അമ്മ മടിത്തട്ടും ഇല്ലെന്ന തിരിച്ചറിവില്‍ ഒരിടത്തും കിട്ടാത്ത ആ സാന്ത്വനവും ഒരു സ്വപ്നത്തിന്‍റെ വളപ്പൊട്ടായ്‌ ,തന്‍റെ തലയിണക്കീഴില്‍ അവള്‍ സൂക്ഷിച്ചു .
കല്യാണത്തിന്‍റെ വിവരമറിഞ്ഞ് അപ്രത്തെ വീട്ടിലെ മാളവിക പറഞ്ഞു ,
 

“കല്യാണത്തിന് അമ്മായി കണ്ണട വെയ്ക്കണ്ടി വരും ,ല്യാച്ചാ ..ആരെയാ നോക്കണെന്നറിയാണ്ട്  ചെക്കന്‍ കഷ്ടപ്പെടൂത്രേ , ന്‍റെ അമ്മ പറയണത് കേട്ടതാട്ടോ ..”

അഞ്ചു വയസിന്‍റെ നിഷ്കളങ്കതയുള്ള അവളുടെ കുസൃതിച്ചിരി അവിടെയാകെ മുഴങ്ങി .

“ അമ്മായി എങ്ങന്യാ പട്ടുസാരി ചുറ്റി നടക്വാ ? ചെക്കന്‍റെ കയ്യെ പിടിക്കണോട്ടോ ല്യാച്ചാ ,ഞൊണ്ടി ഞൊണ്ടി വീഴില്യേ ?”’

ഇപ്രത്തെവീട്ടിലെ സോമുകുട്ടന്‍ ഉപദേശിച്ചു .

“ അച്ചോട് ഞാന്‍ പറഞ്ഞു ,അമ്മായീടെ പല്ല് കമ്പികൊണ്ട് കെട്ടിക്കാന്ന് ,അപ്പൊ അമ്മ പറയാ ...അത് കെട്ടിക്കാന്‍ ഒരു കിലോ കമ്പി വേണ്ടി വരൂന്ന്‍! അത്രേം വേണോ അമ്മായി ?

കുട്ടികളുടെ നിഷ്ക്കളങ്കമായ വാക്കുകളിലൂടെ ആ രംഗം സങ്കല്‍പ്പിച്ച നിരാലയുടെ  കണ്ണുകള്‍  നിറഞ്ഞൊഴുകി .തന്‍റെ വൈകല്യങ്ങളിലേക്ക് പുച്ഛത്തോടും അറപ്പോടും കൂടി നോക്കുന്ന തന്‍റെ നവവരനോട്  അവളുടെ മനസ്സ് മന്ത്രിച്ചു “ മനുഷ്യാ ഇങ്ങനെയെന്നെ നോക്കല്ലേ ...ദൈവം ഈ വൈകല്യങ്ങള്‍ക്കൊപ്പം  നിക്കൊരു നല്ല മനസ്സും തന്നിട്ടുണ്ട് !” ആ മനസ്സും സ്നേഹവുമറിയാതെ ആജീവനാന്തം തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന അയാളോടോത്ത് ജീവിക്കേണ്ടി വരുന്നതോര്‍ത്ത് അവള്‍വേദനയോടെ ആത്മഗതം ചെയ്തു “ പാവം നിരാല ! ”
രാത്രി അവളുടെ തലയിണക്കീഴിലെ വളപ്പൊട്ടുകള്‍ പെറുക്കിയെടുത്ത് കുട്ട്യമ്മു ചോദിച്ചു ,

“ എന്തിനാ അമ്മായി ഈ വളപൊട്ടോള്  ഇവിടെ വെച്ചേക്കണേ ? ”

“ കുട്ട്യമ്മൂ , ഇത് വളപൊട്ടോളല്ല  ന്‍റെ സ്വപ്നങ്ങളാ ! ”

“ സൊപ്നങ്ങളോ ?”

കുട്ട്യമ്മു ആ വളപ്പൊട്ടുകള്‍തിരിച്ചും മറിച്ചും നോക്കി തലയിണക്കീഴില്‍ത്തന്നെ സൂക്ഷിച്ചു .

“ ഞാന്‍ കണ്ട സ്വപ്നങ്ങളൊക്കെ നെറവേറുമ്പോ ഈ വളപ്പൊട്ടുകളോരോന്നും തുമ്പികളായ് പറന്നു പൊങ്ങും , ആ തുമ്പ്യോളെ കുട്ട്യമ്മു കൂട്ടാര്‍ക്കൊക്കെ കാണിച്ചു കൊടുക്കണോട്ടോ . 

നിരാല പറയുന്നതൊന്നും മനസ്സിലാവാതെ കുട്ട്യമ്മു വാ തുറന്ന് അവളെ നോക്കിയിരുന്നു .
       
 ചെക്കനും പെണ്ണും പരസ്പരം കാണാതേം പറയാതേം അങ്ങനെ കല്യാണമെത്തി ! കതിര്‍മണ്ഡപത്തില്‍ താലികെട്ടും മുന്‍പ് തന്നെ അവജ്ഞയോടെ നോക്കുന്ന ആ മുഖത്തേയ്ക്ക് ,ആജീവനാന്തം തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള ആ കണ്ണുകളിലേയ്ക്ക് അവള്‍ നോക്കി .കറുത്ത കണ്ണടയില്‍പൊതിഞ്ഞ കണ്ണുകള്‍! ചുണ്ടില്‍നിറഞ്ഞ മന്ദസ്മിതം !

 “ അമ്മായി , ഇനി കണ്ണട വെയ്ക്കണ്ട ,പല്ലും കെട്ടിക്കണ്ട 
,ന്താന്നറിയോ ? അമ്മായ്വേ ...കെട്ടണ ചെക്കന് കണ്ണ് കാണൂല്യാത്രേ ..”

അപ്രത്തെ വീട്ടിലെ മാളവിക കുട്ട്യമ്മൂനോട് അടക്കം പറയുന്നത് കേട്ട് നിരാല ആശ്വസിച്ചു .നാലുപാടുനിന്നും തന്നിലേയ്ക്ക് നീളുന്ന പരിഹാസത്തിന്‍റെ കൂര്‍ത്തനോട്ടങ്ങളെ , കീറിമുറിച്ചുകൊണ്ട്  ആജീവനാന്തം  തന്നിലെയ്ക്കൊഴുകിയെത്തുന്ന ,ആ മന്ദസ്മിതത്തിന്‍റെ, നറുനിലാവിലലിഞ്ഞ് അവളുടെ വളപ്പൊട്ടുകളോരോന്നും തുമ്പികളായ് കതിര്‍മണ്ഡപത്തിനു മുകളിലൂടെ പറന്നു പൊങ്ങി ! അപ്പോള്‍ ആ തുമ്പികളെ നോക്കി കുട്ട്യമ്മു കൂട്ടുകാരോട് അടക്കം പറഞ്ഞു 
“ അപ്രത്തെ വീട്ടിലെ മാളവികേ.., ഇപ്രത്തെ വീട്ടിലെ സോമുക്കുട്ടാ , ഈ പറന്നു പൊങ്ങണതൊക്കെ സൊപ്നങ്ങളാ.... നമ്മടെ പാവം അമ്മായീടെ സ്വപ്നങ്ങള് ! ”




Thursday, June 20, 2013

മൈക്രോ കഥകള്‍

മൈക്രോ കഥകള്‍         മിനി പി.സി

പേര്‍സണല്‍ സ്റ്റാഫ്‌


മര്യാദയ്ക്ക് പഠിക്കാഞ്ഞാല്‍ തേരാപാരാ നടക്കേണ്ടി വരുമെന്ന


അധ്യാപകന്‍റെ   ഉപദേശത്തിന്‍റെ മുനയൊടിച്ചു കൊണ്ട് അവന്‍


പറഞ്ഞു " ന്‍റെ സാറേ നോക്കിക്കോ അന്നെന്നെ  മന്ത്രീടെ


പേര്‍സണല്‍ സ്റ്റാഫില് കാണാം , അവിടെ പത്താം ക്ലാസില്


തോറ്റോര്‍ക്കാ പ്രിഫെരന്‍സ്‌ ! സാറ് ഇപ്പൊ പത്രോന്നും


വായിക്കാറില്ലെ ?"


അണ്‍ പാര്‍ലമെന്‍റ്റി ആക്ഷന്‍ത്രില്ലെര്‍

കാലവര്‍ഷക്കെടുതിയില്‍ പാടെ തകര്‍ന്നു പനിച്ചു വിറയ്ക്കുന്ന

പാവം ജനങ്ങളെ മറന്ന് ഭരണപ്രതിപക്ഷങ്ങള്‍ നിയമസഭയില്‍

അണ്‍ പാര്‍ലമെന്‍റ്റി ആക്ഷന്‍ത്രില്ലെര്‍ കളിച്ചു.


ചങ്ങലയ്ക്കും ഭ്രാന്ത്

മരിച്ചോരൊക്കെ തിരിച്ചു വരൂന്നിരിക്കട്ടെ  നമ്മടെ  സ്വാമി

വിവേകാനന്ദന്‍ വീണ്ടും ഇവിടെ വന്നാ എന്ത് പറയും ?ടീച്ചര്‍

കുട്ടിയോട് ചോദിച്ചു

" ഇവടെ ചങ്ങലകള്‍ക്കും കൂടി   ഭ്രാന്ത് പിടിച്ചിരിക്കുന്നൂ" ന്നും

പറഞ്ഞ് ഓടി രക്ഷപ്പെടും .കുട്ടി നിസംശയം പറഞ്ഞു .



ഇമ്പോസിഷന്‍

ബസ്സില്‍ കയറുന്ന വിദ്യാര്‍ത്ഥികളെ ചീത്ത വിളിച്ചും ഉന്തിയും

തള്ളിയും നിര്‍വൃതിയടയുന്ന കണ്ടക്ടര്‍മാരെ  നോക്കി

കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം ഒന്നടങ്കം വിളിച്ചു പറഞ്ഞു

" ഞങ്ങളോട് കളിക്കല്ലേ കളിച്ചാ ഞങ്ങള്‍ ഇമ്പോസിഷന്‍

എഴുതിയ്ക്കും. "