Wednesday, October 15, 2014

ചെറുകഥ --- ഉള്‍പ്രേരകങ്ങളും വെള്ളത്തിലാശാനും



                     
      മിനി പി.സി
       

തികച്ചും ആകസ്മികമായി ഉള്‍പ്രേരകങ്ങളും വെള്ളത്തിലാശാനും കണ്ടുമുട്ടിയത് ഉള്‍പ്രേരകത്തിന്‍റെ നാട്ടിലെ തിരക്കേറിയ  ബസ്‌സ്റ്റാന്‍ഡില്‍ വെച്ചാണ് .തന്‍റെ ഗ്രാമത്തിലേയ്ക്കുള്ള ബസ്സും തിരഞ്ഞ് നിന്ന ഉള്‍പ്രേരകത്തിന്‍റെ  കണ്ണില്‍ "ടപ്പേ"ന്നാണ് ഒരു ഫാന്‍സി സ്റ്റോറിനു മുന്‍പില്‍ നിന്ന  വെള്ളത്തിലാശാന്‍ പെട്ടത് . കണ്ടപാടെ “ അയ്യോ !ഇത് നമ്മുടെ ആശാനല്ലെ ?” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഉള്‍പ്രേരകം ബുജി താടിയും തടവി ചിന്താക്രാന്തനായി നില്‍ക്കുന്ന വെള്ളത്തിലാശാനരികിലെയ്ക്ക് നടന്നു .
 “ ആശാനെ ,എന്നെ മനസ്സിലായോ ? ഞാന്‍ ഉള്‍പ്രേരകങ്ങള്‍...! ”

ഉള്‍പ്രേരകത്തിന്  ആശാന് തന്നെ മനസ്സിലാവും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് വലിയ ചിരിയോടെയാണ് (ചിരിയെന്നു വെച്ചാല്‍ ഒരു മുക്കുറ്റിപ്പൂവില്‍ തുടങ്ങി സൂര്യകാന്തിയില്‍ അവസാനിച്ച ചിരി !) ചോദിച്ചത് .അതുകണ്ട് ആശാന് വലിയ ചിരിയൊന്നും വന്നില്ല ,പക്ഷെ മുഖത്തിന്‍റെ ഗൌരവം കക്ഷി തന്‍റെ തോള്‍സഞ്ചിയില്‍ ഇറക്കിവെച്ചു...
അല്ലാതെന്തു രക്ഷ! ഉള്‍പ്രേരകമെന്ന ഈ ജീവിയ്ക്കു ജാഡ കണ്ടാല്‍ മനസ്സിലാക്കാനുള്ള ശേഷിയുണ്ടെന്നു തോന്നുന്നില്ല ..! ഇപ്രകാരം ആശാന്‍റെ മനസ്സ് പറഞ്ഞത്  ഉള്‍പ്രേരകം കേട്ടുവത്രേ .പരഹൃദയജ്ഞാനം ഉണ്ടെന്നാണല്ലോ  കക്ഷിയുടെ വെയ്പ്പ് !

"ഉം...മനസ്സിലായി.... മനസ്സിലായി !”

വെള്ളത്തിലാശാന്‍ തന്‍റെ കണ്ണട ശരിപ്പെടുത്തി വെയ്ക്കുകയാണെന്ന വ്യാജേന ഉള്‍പ്രേരകത്തിനു മറുപടി കൊടുത്തുകൊണ്ട് വാച്ചില്‍ നോക്കി .നേരം പതിനൊന്നര മണിയാവുന്നു...വെയിലിന് എന്താ ഒരു ചൂട് !ആകെ ഒരു മൂഡുമില്ലാത്ത പ്രഭാതം .തലേന്ന് രാത്രി  ഒരു ഫൈവ് സ്റ്റാര്‍ ബാറിലിരുന്ന് അല്‍പ്പം കഴിച്ചതാണ് ഇന്ന് ഹാങ്ങ്ഓവര്‍ മാറാനുള്ളത് പോലും കുപ്പിയിലുണ്ടായില്ല. ഇന്നലെ കശ്മലന്മാര്‍ ഒരു സിനിമാ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചതാണ് എന്നിട്ടോ ചര്‍ച്ചിച്ചു..ചര്‍ച്ചിച്ച് കുപ്പികള്‍ കുറെ കാലിയായതൊഴിച്ചാല്‍ വേറൊരു പ്രയോജനവും ഉണ്ടായില്ല .ഒരു സ്നേഹിതന്‍ തന്ന കൂതറ പാരിതോഷികമായ ജവാന്‍റെ ഒരു ബോട്ടില്‍ ഒറ്റയ്ക്ക് ആസ്വദിച്ചു കഴിക്കാം എന്നു കരുതി സഞ്ചിയില്‍ സൂക്ഷിച്ചിരുന്നു , പക്ഷെ ഇന്നലെ രാത്രി കൂടെ കൂടിയ ഒരു ബോറന്‍ ചങ്ങാതി ബോറനെന്നു  വെച്ചാല്‍ പരമ ബോറന്‍ ,ബാറുകള്‍ അടച്ചുപൂട്ടണമെന്ന് ഘോരഘോരം ഘോഷിച്ച.....മഹാ....! അവന്‍ അതു മുഴുവന്‍ രാത്രിയുടെ ഏതോ യാമത്തില്‍ അകത്താക്കി ഞാനൊന്നുമറി- ഞ്ഞില്ലേ...എന്ന മട്ടില്‍ പുതച്ചുമൂടി കിടന്നു  ...ഒറ്റ ചവിട്ടിന് സപ്രമഞ്ചത്തില്‍ നിന്നും അവനെ താഴെയെത്തിച്ചാലോ എന്ന് തോന്നിയതാണ് പക്ഷെ അക്രമത്തിന്‍റെ കാര്യത്തിലെങ്കിലും ഗാന്ധിജിയുടെ കൂടെയായത് കൊണ്ട്  ഞാന്‍ അഹിംസ പാലിച്ച് മിണ്ടാതെ ഇറങ്ങിപോന്നു .എന്തായാലും വെള്ളത്തിലൊന്നു ശരിയ്‌ക്കു മുങ്ങിനിവര്‍ന്നാലെ തുടങ്ങി വെച്ച മാസ്റ്റര്‍പീസ്‌ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പറ്റൂ ......അതിനു വെള്ളമെവിടെ

 “ വെള്ളം വെള്ളം സര്‍വത്ര വെള്ളം ഒരു തുള്ളി വെള്ളം കുടിയ്ക്കാനില്ല ”

എന്ന് കവി പാടിയത് പോലെ ഒരു തുള്ളി വെള്ളത്തിനു വേണ്ടി ഇനി ബിഷപ്പുമാരുടെ അരമനകള്‍ കുത്തിതുറക്കേണ്ടി വരുമോ ?ആകെ കൈക്കും കാലിനുമൊക്കെ ചെറിയൊരു വിറയുണ്ട്...അതിനിടയ്ക്കാണ് ഒരു എഴുത്ത് സുഹൃത്ത്...! ആശാന്‍ പരിഭ്രമത്തോടെ ഒരുപാടുതവണയും ,പരിഭ്രമമില്ലാതെ രണ്ടുമൂന്നു തവണയും വാച്ചില്‍ നോക്കി സമയം ക്ളിപ്തപ്പെടുത്തുകയാണെന്നു വരുത്തി.അതുകണ്ട് ഉള്‍പ്രേരകം  വാച്ചില്‍ നോക്കിയില്ല ..നോക്കാന്‍ വാച്ച് കെട്ടിയിരുന്നില്ലല്ലോ! ആശാന്‍റെ പകപ്പു കണ്ട് ഉള്‍പ്രേരകം സ്ഥലം കാലിയാക്കാന്‍ തുനിയുമ്പോഴാണ് കണ്ടാല്‍ കഥയൊട്ടുമില്ലെന്നു തോന്നിയ്ക്കുന്ന കണ്ണും വായും നിറച്ച് ചിരിയുള്ള ഉള്‍പ്രേരകത്തിനെ നോക്കി ചെറിയൊരു അന്തം വിട്ടുകൊണ്ട് ആശാന്‍ വിശേഷങ്ങളിലേയ്ക്ക് കടന്നത് ,

“ എന്താ ചൂട് ? ഇന്നലെ ഇവിടെ മഴ പെയ്തുവോ ?”

“ ഉവ്വ് ! നല്ല മഴയായിരുന്നു ഇടിവെട്ടി പെയ്തു .”

ബസ്‌സ്റ്റാന്‍ഡില്‍ നിന്നും ചുറ്റുമുള്ള കടകളിലേക്ക് വീശുന്ന ചൂട് കാറ്റ്,ഒട്ടും സ്വരമാധുര്യമില്ലാത്ത പെണ്ണിന്‍റെ ചെവി തുളയ്ക്കുന്ന അനൌണ്‍സ്മെന്‍റ് ,വണ്ടികളുടെ അവസരോചിതമല്ലാത്ത ശബ്ദങ്ങള്‍, ആളുകളുടെ കലപില....

“നമുക്ക് അല്‍പ്പനേരം ഈ ഷേക്ക്‌ പാലസിലിരുന്ന് വിശേഷിച്ചാലോ ?”

തൊട്ടുചേര്‍ന്നുള്ള ഷേക്ക്‌ പാലസ് ചൂണ്ടി  ആശാന്‍ ചോദിച്ചു .

“ആവാലോ .”

ഉള്‍പ്രേരകം തലകുലുക്കി .അകത്തു കയറിയതും ഉള്‍പ്രേരകത്തിന്‍റെ ആതിഥേയ മര്യാദ തലപൊക്കി ,അങ്ങോട്ടെന്തെങ്കിലും പറയും മുന്‍പ് അതിലും ആതിഥേയ മര്യാദയോടെ സപ്ലയര്‍ മനോഹരമായ രണ്ടു ഗ്ലാസുകളില്‍ മില്‍ക്ക്ഷേക്കുമായി എത്തി . 

“മില്‍ക്ക് ഷേക്ക് , വേറെ ? ”

ഉള്‍പ്രേരകം മടിച്ചു മടിച്ചു ചോദിച്ചത് കേള്‍ക്കാതെ  ആശാന്‍ കസേരയില്‍ നിവര്‍ന്നിരുന്ന് ജുബയുടെ കോളര്‍ പൊക്കി ഫാനിന്‍റെ
 തണുപ്പിനെ ഉള്ളിലേയ്ക്ക് ആവാഹിച്ചു .

“ആശാനെ സുഖമാണോ ?”

ഉള്‍പ്രേരകം കുശലങ്ങളിലേയ്ക്ക് കടന്നു.

“ഉം...സുഖം ,പരമസുഖം...ഇക്കണക്കിനു പോയാല്‍ പരമപദം പൂകേണ്ടി വരും .”

ആശാന്‍ ഒരു തത്വജ്ഞാനിയെപ്പോലെ പിറുപിറുത്തു.

“പരമപദം ?ആശാന്‍ ?”

ഉള്‍പ്രേരകം ആശങ്കയോടെ ചോദിച്ചു .

“ഉം ...നടക്കാന്‍ വഴിയില്ല ന്നാലും മോഹം പറഞ്ഞതാ .അവിടാകുമ്പോ സുരപാനം ആവോളം നടത്താലോ!. വെള്ളമടിക്കാതെ എന്‍റെ എഴുത്തൊന്നും എഴുത്താവുന്നില്ല ”

ആശാന്‍റെ ആത്മഗതം  കേട്ടപ്പോള്‍ ഉള്‍പ്രേരകം  ഉള്ളില്‍ പറഞ്ഞു,

“വെറുതെയല്ല ആളുകള്‍ വെള്ളത്തിലാശാന്‍ എന്ന് വിളിക്കുന്നത്‌ .”

ആ ഉള്ളില്‍ പറച്ചില്‍ തീര്‍ന്നത് ചെറിയൊരു ചിരിയിലാണ് .ആ ചിരി 
 കണ്ട് ആശാന്‍റെ മുഖം ചുവന്നു ,

“എന്തിനാ ചിരിക്കണെ ? ഉം?”

ആ ചോദ്യം കേട്ടതും ഉള്‍പ്രേരകം കഷ്ടപ്പെട്ട് ചിരിയൊതുക്കി സീരിയസായി .

“ അല്ല ആശാനെ, എന്തിനാ ഇങ്ങനെ വെള്ളമടിക്കുന്നത് ? വെള്ളമടിച്ചാല്‍ ബോധം പോവില്ലേ ? ബോധമില്ലാതെ  എഴുതുന്നതുകൊണ്ടാവും പലപ്പോഴും കഥകളൊന്നും വായിച്ചാല്‍ ഒരു പരസ്പരബന്ധം അനുഭവപ്പെടാത്തതും ,മനസ്സിലാവാത്തതും എന്നിട്ട് പറയുന്നതോ ഉത്കൃഷ്ടം ,അത്യന്താധുനികം ........ഹും .”

ഉള്‍പ്രേരകം മനസ്സില്‍ തോന്നിയത് അതുപോലെ പറഞ്ഞു .അതുകേട്ട് ആശാന്‍ കനത്തിലൊന്നു മൂളിക്കൊണ്ട് ചോദ്യശരങ്ങളെയ്തു.

“ ഉല്പ്രേരകം മദ്യപിച്ചിട്ടുണ്ടോ ?മദ്യപിക്കുന്നവരുടെ ഹൃദയവിചാരങ്ങള്‍ എന്തെന്നറിയുമോ? മദ്യം ഭാവനയെ സ്വാധീനിക്കുന്നുണ്ടോ ,ഇല്ലയോ എന്നതിനെക്കുറിച്ച് അറിയാമോ ?അറിയുമെങ്കില്‍ പറയണം .

ആ ഘനം കണ്ട് ഉള്‍പ്രേരകത്തിന് പേടിയൊന്നും തോന്നിയില്ല .

“ ഞാന്‍ മദ്യപിച്ചിട്ടില്ല...അപ്പോഴത്തെ ഹൃദയവിചാരങ്ങളും എനിക്കറിയണ്ട,അങ്ങനെകിട്ടുന്ന ഭാവനയും എനിക്ക് വേണ്ട."ഉള്‍പ്രേരകം പ്രതിരോധിച്ചു .

“എന്നാല്‍ പിന്നെ അറിയാത്ത കാര്യങ്ങള്‍ മോശമാണെന്ന് പറയണ്ട .എന്‍റെ കഥകള്‍ മനസ്സിലാവാത്തത് തന്‍റെ വായനേടെ കുഴപ്പമാകാനാ സാധ്യത .?"

ആശാന്‍  കനത്തില്‍ മൂളിക്കൊണ്ട് തന്‍റെ തോള്‍സഞ്ചിയില്‍ നിന്നും കുറച്ചു പുസ്തകങ്ങളെടുത്ത് ഉള്‍പ്രേരകത്തിനു നീട്ടി ....

“ഇതൊക്കെ വായിച്ചിട്ടുണ്ടോന്നു നോക്കൂ, വായിക്കാത്തവ വായിച്ചോളൂ ,വായനയ്ക്കപ്പുറം എനിക്കിതൊക്കെ കൊറിയര്‍ ചെയ്തു തരേണ്ടി വരും,സമ്മതമാണെങ്കില്‍ മതി 

വായിക്കാത്ത പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടെ സമ്മതം ഒരു മൂളലിലൂടെ ഉള്‍പ്രേരകം അറിയിച്ചു .

“ഉം .”
“ എഴുത്തൊക്കെ എങ്ങനെ നടക്കുന്നുണ്ടോ ?”

ആശാന്‍ കാര്യങ്ങളിലേയ്ക്ക് കടന്നു.

“ഉവ്വ് ....ഒരുപാട് എഴുതുന്നുണ്ട് .”

ഉള്‍പ്രേരകം മനസ്സ് തുറന്നു .

“എന്നിട്ട് ഗുണമുള്ള ഒന്നും ഇതുവരെ കണ്ടില്ല ?”
ആശാന്‍ താടി ചൊറിഞ്ഞു .അതുകേട്ട് ഉള്‍പ്രേരകം ചിരി മായാതെ  ചോദിച്ചു,
“ആര്‍ക്കു ഗുണമുള്ളത് ?”

“സാഹിത്യത്തിന് .”ആശാന്‍ ഗൌരവം വിടാതെ പറഞ്ഞു .

“കളിയാക്കിക്കോളൂ....ഇതുപോലുള്ള  കളിയാക്കലുകളും,മനപ്പൂര്‍വ്വമുള്ള ഇടിച്ചു താഴ്ത്തലുകളുമാണ്  ചിലപ്പോഴെങ്കിലും എഴുത്തിനുള്ള ഊര്‍ജം തരുന്നത്. ”

ഉള്‍പ്രേരകം നിസ്സാരമട്ടില്‍ പറഞ്ഞുകൊണ്ട് പുസ്തകങ്ങള്‍ വെറുതെ മറിച്ചുനോക്കി .

“കളിയാക്കലല്ല.വല്ല ജ്ഞാനപീഠവും കിട്ടണെങ്കില്‍ കിട്ടിക്കോട്ടെ എന്നുവെച്ചാ.”

“ഞാന്‍ എഴുതുന്നത് ഇങ്ങനെ എന്തേലും മോഹിച്ചല്ല ...എന്‍റെ സംതൃപ്തിയ്ക്ക് വേണ്ടിയാ .എന്തായാലും കളിയാക്കല്‍ നടക്കട്ടെ , എന്നോട് എന്‍റെ പ്രിയഎഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ സര്‍ പറഞ്ഞിട്ടുണ്ട്,ഉള്‍പ്രേരകത്തിന്,കഥയെഴുതാനറിയാം...എഴുതിക്കൊണ്ടേയിരിക്കുക, 
അതാണ്‌ ഒരു എഴുത്തുകാരന്‍റെ/എഴുത്തുകാരിയുടെ ധര്‍മ്മം ,മറ്റൊന്നിനെ ക്കുറിച്ചും വിചാരപ്പെടരുതെന്ന് !

“എന്നാല്‍ എഴുത്തങ്ങട് തുടരുക ...!” 

ആശാന്‍ തന്‍റെ വാക്കുകളില്‍ ക്വിന്‍റലു കണക്കിന് പുച്ഛം നിറച്ച് പാവം ഉള്‍പ്രേരകത്തിനെ വീണ്ടും വീണ്ടും പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. ആ പ്രകോപനത്തില്‍ മനംനൊന്ത് ഒരു കറുത്തുമുഴുത്ത ഈച്ച ആശാന്‍റെ ഷേക്ക്‌ഗ്ലാസ്സില്‍ ചാടി ആത്മഹത്യ ചെയ്ത്‌ അതിന്‍റെ പ്രതിക്ഷേധം രേഖപ്പെടുത്തി .അതുകണ്ട് ചെറിയൊരു ഞെട്ടലോടെ വാഗ്വാദം മറന്ന് ഉള്‍പ്രേരകം പറഞ്ഞു

“അയ്യോ ,ആശാന്‍റെ ഗ്ലാസ്സിലൊരു ഈച്ച !”

“അത് നന്നായി ! ഈച്ചയ്ക്കറിയാം ഞാനീവകയൊന്നും കഴിക്കില്ലെന്ന് ! ഇപ്പോള്‍ ഈ ഗ്ലാസ്സില്‍ മറ്റവനായിരുന്നെങ്കിലോ?പണ്ടേ പലവട്ടം ഇത് കാലിയായെനെ!”
ആശാന്‍റെ ആഗ്രഹം കേട്ട് ,

“ ആശാന്‍റെ അവസ്ഥ കണ്ടിട്ട് ഉടനെ തന്നെ വാറ്റു തുടങ്ങണ ലക്ഷണമുണ്ടല്ലോ.......ബാറ്ററീം...ചത്ത എലിയേയുമൊക്കെ ഇട്ട്‌...ഹഹഹ...”

എന്ന് പറഞ്ഞ് ആ രംഗം ഉള്ളില്‍ ഓര്‍ത്തോര്‍ത്ത്കൊണ്ട്  ഉള്‍പ്രേരകം ചിരിയായി ,അതുകണ്ട് പെട്ടെന്ന് ആശാനും ചിരിപൊട്ടി ,
“ഹയ്യട !മതിമതി വിഡ്ഢിത്തം വിളമ്പിയത് .ഇപ്പോള്‍ എന്‍റെയൊരു വേഗവര നടത്തൂ ...എന്നിട്ടാകാം ബാക്കി വളിപ്പുകള്‍ .”

ആശാന്‍ പറഞ്ഞതുകേട്ട് ഉള്‍പ്രേരകത്തിന്‍റെ ചിരി സ്വിച്ചിട്ടതുപോലെ നിന്നു .അപ്പോഴാണ് കൃത്യം ഒരീച്ച ...ഒരു കറുമ്പനീച്ച ...കുറുമ്പനീച്ച ഉള്‍പ്രേരകത്തിന്‍റെ ഗ്ലാസ്സിലും വീണു മരണവെപ്രാളം തുടങ്ങിയത് .

“ ദെ ...എന്‍റെ ഷേക്കിലും ഈച്ച ...!”

ഉള്‍പ്രേരകത്തിന്‍റെ എക്സ്പ്രഷന്‍ കണ്ടു ആശാന്‍ തലകുടഞ്ഞു

“ഓ...ഈച്ച ....പുളിയനീച്ച ....കുന്തം ! എനിക്ക് പോകാന്‍ നേരമാകുന്നു ,എന്നെയൊന്നു വേഗം വരയ്ക്കു  ...”

ആശാന്‍റെ  തിരക്ക് കണ്ട് ഉള്‍പ്രേരകം ബാഗില്‍ നിന്നും പേപ്പറും പേനയും തപ്പിയെടുത്തപ്പോഴെയ്ക്കും ആശാന്‍ നിവര്‍ന്നിരുന്നു ,മുഖം ഗാംഭീര്യത്തോടെ തിടമ്പേറ്റി നിന്നു .വരയ്ക്കാനായി ആശാന്‍റെ മുഖത്തേയ്ക്ക് നോക്കിയ ഉള്‍പ്രേരകത്തിന്‍റെ കൈ വിറച്ചു ...അമ്പരപ്പ്...വിറയല്‍ സങ്കോചം !ഒരു ചിത്രം നോക്കി വരയ്ക്കുമ്പോലല്ല ,ജീവനുള്ള ഒരാളെ ഇങ്ങനെ നോക്കിയിരുന്നു വരയ്ക്കുന്നത് ! തന്‍റെ വര കുളമായെന്ന് ഉള്‍പ്രേരകത്തിന് മനസ്സിലായി ...ആശാന്‍ കൈ നീട്ടി .കിട്ടിയ പേപ്പറിലെ രൂപം കണ്ട് ആശാന്‍ പൊട്ടിച്ചിരിച്ചു ,

“ഏതാണീ കൊരങ്ങന്‍ ? ഉള്‍പ്രേരകം ആളു കൊള്ളാലോ ...ഉം ചുട്ട പെടയുടെ കുറവുണ്ട് ... “”

ആശാന്‍റെ പൊട്ടിച്ചിരിയും വര്‍ത്താനവും കേട്ട് ഉള്‍പ്രേരകത്തിന് വല്ലാത്തൊരാശ്വാസം തോന്നി .

“ആശാനെ ,അതിങ്ങു തരൂ ...പിന്നീട് ഞാന്‍ വരച്ചുതരാം .”
ഉള്‍പ്രേരകം കൈനീട്ടി .

“ വേണ്ട ,ഇത് എന്‍റെ കയ്യിലിരിക്കട്ടെ ആശാന്‍ തന്‍റെ ഡയറിയ്ക്കുള്ളില്‍ ആ ചിത്രം ഭദ്രമായി വെച്ചു ,

“ പടം അത്രയ്ക്ക് മോശായിട്ടൊന്നുമില്ല , ഉള്‍പ്രേരകത്തിന്‍റെ  എഴുത്തും നന്നായി വരുന്നുണ്ട് ,പക്ഷെ ചിലരോട് അങ്ങനെ നന്നെന്നു  പറഞ്ഞു പോയാല്‍ പിന്നെ എഴുത്തിന്‍റെ ഗ്രാഫ്‌ കീഴോട്ടാവും ,അതുപാടില്ല നെറയെ വായിക്കണം ,ഒരുപാട് എഴുതണം .ന്നാല്‍ നമുക്ക് പിരിഞ്ഞാലോ? ”

ആശാന്‍ പതിയെ എഴുന്നേറ്റ് കസേരയില്‍ കൊളുത്തിയിട്ടിരുന്ന തന്‍റെ കാലന്‍കുട എടുത്ത് കാഷ്‌ കൌണ്ടറിലേയ്ക്ക് നടന്നു .തൊട്ടു പുറകെ ഉള്‍പ്രേരകവും .തങ്ങള്‍ കുടിയ്ക്കാത്ത രണ്ടു ഗ്ലാസ്‌ മില്‍ക്ക് ഷെയ്ക്കിന്‍റെ ബില്‍ പേ ചെയ്യുന്നതിനായി തര്‍ക്കിക്കുന്ന അവരെ കടക്കാരന്‍ മനസ്സില്‍ പ്രാകി .

"പണ്ടാരങ്ങള്‍ വേഗമൊന്നു പോയിതന്നിരുന്നെങ്കില്‍ .”
അങ്ങനെ തര്‍ക്കിച്ച് ബില്ലടച്ച് പുറത്തിറങ്ങിയ അവര്‍ യാത്ര പറയും മുന്‍പേ ഉള്‍പ്രേരകം ചോദിച്ചു ,
“ആശാനെ ,ഞാനീ കൂടിക്കാഴ്ച ഒരു കഥയാക്കിക്കോട്ടെ ?എന്‍റെ അടുത്ത ബ്ലോഗ്പോസ്റ്റ്‌ ?”
“ കഥയോ ? ഉം..അതിനു മുന്‍പ് ആ  മില്‍ക്ക്ഷെയ്ക്ക് കടക്കാരന്‍ എന്തുചെയ്യുമെന്ന് ഉള്‍പ്രേരകം പറയൂ ...”  

 ആശാന്‍ കുസൃതിയോടെ ചോദിച്ചു .ഉള്‍പ്രേരകത്തിന് അതെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല,

“ അയാളത് ഒഴിച്ചുകളയും .”

“എങ്കില്‍ കണ്ടോളൂ എന്തുചെയ്യുമെന്ന് ! ഈ നിരീക്ഷണം കൂടി കഥയില്‍ ഉള്‍പ്പെടുത്തണം .എങ്കില്‍  ഞാന്‍  പോകുന്നു .”

ആശാന്‍ സൈഡില്‍ ഒതുക്കി നിര്‍ത്തിയിട്ടിരുന്ന ഒരു ലോ –ഫ്ലോര്‍ ബസ്സിന്‍റെ സൈഡ് സീറ്റില്‍  ഇരിപ്പുറപ്പിച്ചു .ആ നേരം ഉള്‍പ്രേരകം ചില്ലുമറയ്ക്കുള്ളിലൂടെ കടയ്ക്കത്തേയ്ക്ക് കണ്ണെറിഞ്ഞു ....കടക്കാരന്‍ ഒരു  സ്പൂണ്‍ കൊണ്ട്  ഗ്ലാസുകളില്‍ നിന്നും ഈച്ചകളെ എടുത്തു കളഞ്ഞ് അവ വീണ്ടും റെഫ്രിജറേറ്ററിനകത്തേയ്ക്ക് വെയ്ക്കുകയാണ് ....അതുകണ്ട് ഉള്‍പ്രേരകത്തിന് മനം പിരട്ടി ....ഇതുപോലെ എത്രപേര്‍ക്ക് മുന്‍പില്‍ വെച്ചതാവും ?ഇനിയും എത്രപേര്‍ക്ക് മുന്‍പില്‍ ഇവയെത്തും ? 
“...ച്ചെ...” 
ഉള്‍പ്രേരകത്തിന്‍റെ മാനസികാവസ്ഥയറിയാതെ ഷെയ്ക്ക് ഗ്ലാസ്സുകള്‍ മുട്ടിയുരുമ്മി,പൊട്ടിച്ചിരിച്ച് റെഫ്രിജറേറ്ററിന്‍റെ ഒരു മൂലയ്ക്കിരിക്കെ , ഉള്‍പ്രേരകം ആശാനെ തിരഞ്ഞു ,പക്ഷെ അപ്പോഴേയ്ക്കും ആശാനേയും വഹിച്ചുകൊണ്ട് ആ ലോ-ഫ്ലോര്‍ വാഹനം കണ്ണില്‍നിന്നും മറഞ്ഞിരുന്നു ...അപ്പോള്‍ ആ  കൂടിക്കാഴ്ചയും ബാലിശമായ ചില നിരീക്ഷണങ്ങളും കൂടിച്ചേര്‍ന്ന “ഉള്‍പ്രേരകങ്ങളും വെള്ളത്തിലാശാനും ”എന്ന കഥയുടെ ബീജം ഉള്‍പ്രേരകത്തിന്‍റെ മനസ്സില്‍ പൊട്ടി വിരിയുകയായിരുന്നു .

Wednesday, October 8, 2014

കഥ -------സന്തോഷം



                                                                              മിനി.പി.സി
                                                            

രോഗശയ്യയിലായിരുന്ന  തന്നെ  കാണാന്‍ ഒരുപാട്  ദൂരങ്ങള്‍ താണ്ടിയെത്തിയ നഥാനിയേലിനെ നോക്കിക്കിടക്കെ മത്തായിച്ചേട്ടന്‍റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു .ആ നിറഞ്ഞ കണ്ണുകളില്‍ തുറന്നിട്ട ജനാലയിലൂടെ അരിച്ചെത്തിയ പ്രകാശം  പ്രകീര്‍ണനങ്ങള്‍ സൃഷ്ടിയ്ക്കെ ഏഴ്  നിറങ്ങളില്‍ അദേഹത്തില്‍ നഥാനിയേലിനെ       ക്കുറിച്ചുള്ള  ഓര്‍മ്മകള്‍ ചിതറി .
       
പണ്ട് ചെറിയൊരു ഹോട്ടലില്‍ അടുക്കളജോലിക്കാരനായിരിക്കെയാണ് ഹോട്ടലിനു പുറകില്‍,ഭക്ഷണാവശിഷ്ടങ്ങള്‍  കുമിഞ്ഞുകൂടികിടക്കുന്നിടത്ത് തെരുവുപട്ടികള്‍ക്കിടയില്‍ ഒരു എച്ചിലിലയില്‍  കമിഴ്ന്നു കിടന്ന് എച്ചില്‍ വാരിത്തിന്നുകയായിരുന്ന അവനെ  അയാള്‍ ആദ്യമായി കാണുന്നത് . കറുത്ത്  മെലിഞ്ഞ് ,കിളരം കുറഞ്ഞ, കീറിയ വയലറ്റ്‌ നിക്കര്‍ ധരിച്ച ആ അഞ്ചു വയസ്സുകാരന്‍ അയാളെ കണ്ടപാടെ ആ എച്ചിലിലയുമെടുത്ത്  ദൂരെയ്ക്ക് ഓടിയൊളിച്ചു .ആ കാഴ്ച അയാളെ ഏറെ ദുഖിപ്പിച്ചു .
    
    നാളുകള്‍ കഴിയവെ ഇന്‍ഡിഗോ നിറമുള്ള അടുക്കള വാതിലിന പ്പുറം അവനെ തന്‍റെയരികിലിരുത്തി  ആഹാരം പങ്കുവെച്ചു കഴിച്ചതും ,നല്ലതുപോലെ നീലിച്ച ഒരു പകല്‍ അവന്‍റെ കുഞ്ഞിക്കൈകള്‍ പിടിച്ച് തന്‍റെ വാടകമുറിയിലെയ്ക്ക് നടന്നതും , അതിനപ്പുറം പ്രത്യാശയുടെ പച്ചപ്പില്‍  അവനെ “നഥനിയേലെ”ന്ന പേരുവിളിച്ചതും പരിമിതമായ  ചുറ്റുപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവന് ആത്മീയവും ഭൌതികവു മായ വിദ്യാഭ്യാസം നല്‍കിയതും  തിരക്കൊഴിഞ്ഞ പകലുകളില്‍ മഞ്ഞ  ഡാലിയപ്പൂക്കള്‍  വിരിഞ്ഞു നില്‍ക്കുന്ന വീട്ടുമുറ്റത്തിരുന്ന് താന്‍       അവനെ ജീവിതം പഠിപ്പിച്ചതും  ഒരു ഓറഞ്ചു തോട്ടത്തിലെ കങ്കാണി പണിയ്ക്കിടയില്‍ അവന്‍റെ  വളര്‍ച്ചയുടെ പടവുകളെ  സാകൂതം നോക്കി കണ്ടതും  ഒടുവില്‍ അസ്തമയ സൂര്യന്‍  മാറാപ്പിലെ സിന്ദൂരം  മുഴുവന്‍ കുടഞ്ഞിട്ടു ചുവപ്പിച്ച  ഒരു  സന്ധ്യയില്‍ ഇന്ത്യയുടെ ഇരുണ്ട ഗ്രാമങ്ങളിലെയ്ക്ക് ആതുരസേവനത്തിനായി അവന്‍ വണ്ടികയറിയതും അയാള്‍ ഓര്‍ത്തു                                                                                                                                                                                                              മഴവില്ലഴകില്‍ തന്നിലൂടെ കടന്നുപോയ ഓര്‍മ്മകളുടെ  ലാളനയില്‍ ഒരു ശിശുവിനെ പോലെ  അയാള്‍ അവനെ നോക്കി ചിരിയ്ക്കെ  രോഗിയായ ആ വൃദ്ധന്‍റെ നെഞ്ചോട് ചേര്‍ന്നിരുന്ന് ആ മൂര്‍ദ്ധാവില്‍  ചുംബിച്ചുകൊണ്ട്  അവന്‍ ചോദിച്ചു ,

  അപ്പാ  അപ്പന് സന്തോഷമല്ലേ ? ”

ആ ചോദ്യം കേട്ട്  തന്‍റെ  ശുഷ്ക്കിച്ച  കൈകള്‍കൊണ്ട് അനേകരെ    പ്രതിഫലേച്ഛയില്ലാതെ സേവിയ്ക്കാനായി  സ്വന്തം ജീവിതമുഴിഞ്ഞു വെച്ച തന്‍റെ മകന്‍റെ വലിയകൈകള്‍ പൊതിഞ്ഞു പിടിച്ച്  പിന്നെ അത് തന്‍റെ നെഞ്ചോട് ചേര്‍ത്ത് അയാള്‍ മന്ത്രിച്ചു ......
“ സന്തോഷമാണ് മകനെ , വലിയ സന്തോഷം !”