Sunday, August 5, 2012

നിഴലും നിലാവും


കവിത                                        മിനി.പി.സി



            നിഴലും  നിലാവും

"നിലാവേ  നിയെന്‍റെ  ചങ്ങാതിയാവുമോ ? "
നിഴല്‍ തന്‍റെയിരുണ്ട ഏകാന്തതയ്ക്കുള്ളില്‍നിന്നും
നിറം വാര്‍ന്ന കൈകള്‍ നീട്ടി
നിലാവോടു  ചോദിച്ചു !   നിഴലിനെ നോക്കി മുഖം കോട്ടി,
നിലാവ് പിറുപിറുത്തു
"നിലാവിന്‍റെ ചങ്ങാതിയാവാന്‍ നിഴലിനാവില്ല
നിലാവാണ്‌ ഞാന്‍ ' വ്യത്യസ്തന്‍ ,"
നിലാവ് തന്നെ നോക്കി മുഖം തിരിച്ചിട്ടും ,
നിലാവിന്‍റെ  നൂല്പാലങ്ങള്‍ക്കു  സമാന്തരമായ്
നിഴല്‍ നടന്നു ,വേപഥുവോടെ !
നിഴല്‍ പോകും വഴിയിലെ 'നിലാപ്പകര്‍ച്ചയില്‍'
നിശാഗന്ധികള്‍ വിരിഞ്ഞു !
നിഴല്‍ ഇഴപാകിയ  നിലാച്ചന്തത്തിലാറാടി
നിളാനദി വ്രീളാവതിയായ്‌ !
നിഴലോടൊട്ടി നില്‍ക്കും നിലാവിന്‍ മടിയില്‍
നിര്‍വികാരതയുടെ പുറംതോലുരിഞ്ഞ്
നിമിഷങ്ങള്‍ നിര്‍നിമേഷരായ് നില്‍ക്കെ .......
നിഴലില്ലാതെ   ,വ്യത്യസ്തനാകാനാവില്ലെന്ന
നിറമാര്‍ന്ന സത്യത്തിനു മുന്‍പില്‍
നിലാവ് മുഖം കുനിച്ചു ,പിന്നെ
നിഴലിന്‍  വഴികളിലൂടൊഴുകി  വ്യത്യസ്തനായ്
നിറവോടെ  ചോദിച്ചു
"നിഴലേ ,നിയെന്‍റെ ചങ്ങാതിയാവുമോ "

Sunday, July 29, 2012

മിന്നാമിനുങ്ങുകള്‍


 

ചെറുകഥ                                                                                                      മിനി.പി.സി


                                മിന്നാമിനുങ്ങുകള്‍


രാത്രി കനം  വെച്ചു വരുന്നതേയുള്ളൂ!  ദൂരെ ...സില്‍വറോക്കുകളെ പൊതിഞ്ഞ് മിന്നാമിനുങ്ങുകള്‍ ,നൃത്തം വെയ്ക്കുന്നതും , പൈന്‍മരത്തലപ്പു കള്‍, കാറ്റിനൊത്ത്  ആടിയുലയുന്നതും നോക്കി അയാളിരുന്നു , ജീവിതത്തിന്‍റെ  സകലഭാരങ്ങളും ബോധപൂര്‍വം മറന്ന്,   തന്‍റെ ക്യാന്‍വാസ്‌, അവളിലേക്ക് മാത്രം ഒതുക്കി കുറച്ചു ദിവസങ്ങള്‍!
ഇപ്പോള്‍ ,അയാളാഗ്രഹിച്ചത്,അവളുടെ മടിയില്‍ തല വെച്ചു കിടന്ന് മതിയാവോളം, സ്നേഹത്തെക്കുറിച്ച് സംസാരിക്കുവാനായിരുന്നു !  ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തിന്‍റെ  പ്രകാശ വര്‍ഷങ്ങളിലൂടെ .യുഗയുഗാന്തരങ്ങള്‍ പിന്നിട്ട് അനന്തതയിലേക്ക് .......ഒരു യാത്ര !
അയാള്‍ "സോംദേവ്" ഒരു കവിയായിരുന്നു ! അവള്‍ “എല്‍ദീന ഫ്രെഡറിക്‌ “ ഒരു മനശാസ്ത്രജ്ഞയും! ആത്മഹത്യയും ,ഡിവോഴ്സും ഫാഷനാക്കിയ ദാമ്പത്യങ്ങളെക്കുറിച്ച്   റിസര്‍ച്ച് ,നടത്തുകയായിരുന്നു ,അവള്‍ ! തന്‍റെ ,കണ്ടെത്തലുകള്‍ , സബ്മിറ്റ് ചെയ്യുന്നതിനുള്ള അവസാനഘട്ട   മിനുക്കുപണികളിലായിരുന്നു  അവളുടെ മനസ്സ്‌ ! 
      
      പരസ്പരധാരണ    ,സ്നേഹം   ,സഹാനുഭൂതി  ,ഇണയെ
മനസിലാക്കുന്നതിനുള്ള  മാനസിക പക്വതയില്ലായ്മ , ഇവയൊക്കെയാണ് ഡിവോഴ്സിലെക്കും , ആത്മഹത്യയിലേക്കുമൊക്കെ  നയിക്കുന്ന കാരണങ്ങള്‍...! എങ്ങനെ  ഇവയെ അതിജീവിക്കാം ?  പരിഹാരം
നിസ്സാരം ! മനസ്സില്‍  സ്വപ്നങ്ങള്‍ നിറയ്ക്കുക ..സ്നേഹവും ,പ്രേമവും നിറയ്ക്കുക ,സന്തോഷവും ,പ്രാര്‍ത്ഥനയും നിറയ്ക്കുക ......ഭര്‍ത്താവിന്‍റ   സങ്കല്‍പ്പങ്ങളുടെ ചിറകാവണം ഭാര്യ !!.......അവള്‍  എഴുത്തുനിര്‍ത്തി.  പിന്നെ സിമന്റു ബെഞ്ചില്‍ ചാരിയിരുന്ന്  കോട്ടുവായിട്ടു...   അയാള്‍ അവളെ തന്‍റെ അടുക്കലേക്ക് ക്ഷണിച്ചു .

ഇവിടെ  വന്നിരിക്കൂ ...നമുക്ക്‌  നക്ഷത്രങ്ങളുടെ  പാട്ട് കേട്ട് കണ്ണില്‍
കണ്ണില്‍  നോക്കിയിരിക്കാം ! ‘’’  
അവള്‍,  വിരസതയോടെ ചിരിച്ചു.ആ  ചിരിയിലും   ഇമ്മാനുവല്‍
കാന്റിന്‍റെ existentialism  ഉം  ഫ്രോയിഡിന്റെ  മനശാസ്ത്ര വിശകലനങ്ങളും   നിഴലിച്ചിരുന്നു അവള്‍, അടുത്തിരുന്നിട്ടും  ഒരുപാടകലം,  അയാള്‍ക്ക്‌,
ഫീല്‍ചെയ്തു.വിമുഖതയോടെ,ശൂന്യതയിലേക്ക്,മിഴികളയച്ചിരുന്ന,
അവള്‍ക്ക്,  അയാള്‍    നീലമലനിരകളും  അവയ്ക്കിടയിലൂടെ കുതിച്ചൊഴുകുന്ന കാട്ടരുവികളും കാണിച്ചുകൊടുത്തു....പുല്‍മേടുകളില്‍
തങ്ങള്‍ക്കരികിലൂടെ കുതിച്ചു പായുന്ന കാട്ടാടുകള്‍ക്കും ,കലമാനുകള്‍ക്കും ഇടയിലൂടെ  ബീഥോവന്‍റെ   സിംഫണി  കേട്ടുകൊണ്ട്  അവളെ  ചേര്‍ത്തുപിടിച്ച് അയാള്‍നടന്നു. 

യാള്‍വളരെ “റൊമാന്റിക് :’’ ആയിരുന്നു, എക്സ്പ്രസീവും !
നമുക്ക് നാളെത്തന്നെ  മടങ്ങാം!.ആ തീസിസിനെ പറ്റിയാണ്  എന്‍റെ

ചിന്ത മുഴുവനും . ദേവ്‌ വളരെ  ഇമാജിനേറ്റീവ് ആണ്.നോക്കൂ ,ഈ 

ഇമാജിനേഷന്‍  കൊണ്ടൊന്നും  ഒരു  കാര്യവുമില്ല USELESS………….you, should 

be practical! 

 നീണ്ട കോട്ടുവായുടെ  അകമ്പടിയോടെ അവള്‍  നടത്തം  നിര്‍ത്തി.പിന്നെ,തന്നെ ചുറ്റിയിരുന്ന  അയാളുടെ    കയ്യെടുത്ത് മാറ്റി .പൈന്‍മരത്തലപ്പുകളെ, തഴുകി വന്ന കാറ്റ് അവളുടെ കാതില്‍ പരിഭവത്തോടെ മന്ത്രിച്ചു 

  കഷ്‌ടം , you are useless !  നീയും നിന്‍റെ ഒരു തീസിസും ... ഭര്‍ത്താവിന്‍റെ സങ്കല്‍പ്പങ്ങളുടെ   എന്താവണം  ഭാര്യയെന്നാണ്  നീ എഴുതിവെച്ചിരിക്കുന്നത്? 

കടുത്ത മിഥ്യാ- ബോധങ്ങളുടെ ആവരണത്താല്‍     മൂടപെട്ടിരുന്നതിനാലാവണം അവളതൊന്നും  കേട്ടില്ല .അയാള്‍ക്ക്‌ ഉറക്കെ കരയണമെന്നു തോന്നി ,

സ്വപ്നങ്ങളും സങ്കല്‍പങ്ങളും നിര്‍ദ്ദാക്ഷിണ്യം കൊഴിഞ്ഞുവീഴപ്പെടുന്നു !
ഇനി എന്നിലെ കാമുകന്‍റെ അസ്ഥിത്വമോ ? അയാള്‍ അവളെ
തന്നോടടുപ്പിച്ചു , എന്നിട്ടാ കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു .

“ ഇപ്പോള്‍ഈ,നിമിഷം  ,നീ എന്നെ ഹിപ്നോട്ടൈസ് ചെയ്തു-
നോക്കൂ ,അപ്പോള്‍ നിനക്ക് മനസിലാകും എന്‍റെ സ്നേഹത്തിന്‍റെ
ആഴവും ,ഞാന്‍ , നിന്നില്‍  നിന്നും പ്രതീക്ഷിക്കുന്ന ചങ്ങാത്തത്തിന്‍റെ
തീക്ഷ്ണതയും !.”  
അയാളുടെ കണ്ണുകളിലേക്ക് നോക്കാതെ അവള്‍ പിറുപിറുത്തു 

you,  sensible ,silly man !………എനിക്ക് ഉറക്കം വരുന്നു ,O.K   Good night!”


ഫാം ഹൗസിന്‍റെ നീളന്‍ഗോവണിപ്പടി കയറി ബെഡ് റൂമിലേക്ക്‌
നടക്കുമ്പോള്‍ , സങ്കല്പ്പ ജീവിയല്ലാത്ത ,ഫാക്ട്സിലും, റിയാലിടീസിലും
വിശ്വസിക്കുന്ന.....കാന്റും ,ദെക്കാര്‍ത്തെയും ,കൂടിച്ചേര്‍ന്ന ഒരു
റഫ് ആന്‍ഡ്‌ടഫ് ജെന്റില്‍മാന്‍ അവളുടെ ഉള്ളില്‍തെളിഞ്ഞു വന്നു !
അവള്‍ക്കു വല്ലാത്ത ദാഹം തോന്നി , ഒരു ഗ്ലാസ്‌  ബ്ലാക്ക്‌കോഫി നുണഞ്ഞുകൊണ്ട് റെഫെറെന്‍സിനായി കൊണ്ടുവന്ന എവിഡെന്‍സെസ്  അടുക്കിപ്പെറുക്കി വെച്ചു .പൊടുന്നനെ അവളുടെ സെല്‍ഫോണ്‍ ചിലച്ചു .അയനാമേരിയാണ് ! ക്ഷമാപണത്തോടെ അവള്‍ സംസാരിച്ചു തുടങ്ങി , 

" സ്വര്‍ഗത്തിലെ കട്ടുറുമ്പായോ....ഞാന്‍ ? വിളിക്കണോ വേണ്ടയോ ,എന്ന് പലവട്ടം ആലോചിച്ചു. നിന്നോടല്ലാതെ വേറാരോട് ഞാന്‍ പറയും ? നീ
ആ തീസിസ്‌ സബ്മിറ്റു ചെയ്യും  മുന്‍പ് ഒരു ദുരന്തവാര്‍ത്ത കൂടി
കേട്ടോളൂ, ഞാന്‍ ഡോക്ടര്‍.അയനാമേരിയും ,എന്‍റെ ഹസ്ബന്‍ഡ്
പ്രൊഫസര്‍.ഡോ.അലക്സ്‌ചാണ്ടിയും ,ഡിവോഴ്സിനുള്ള ജോയിന്‍റ്
പെറ്റിഷന്‍  കൊടുത്തു കഴിഞ്ഞു.” അയനയുടെ സ്വരം ,നേര്‍ത്തു
നേര്‍ത്തു വന്നു..
.” AYANA………….I CAN’T BELIEVE  !  എന്താ നീ പറഞ്ഞെ ? ”
എല്‍ദീനയ്ക്ക് സ്ഥലകാലബോധം നഷ്ട്പെടുന്നതായി തോന്നി . ആരും ഇഷ്ട്ടപെട്ടു പോകുന്ന പ്രഭാഷണചാതുര്യവും ,ഡോക്ടരേറ്റുകളുമുള്ള ,വേഴ്സറ്റൈല്‍ ജീനിയസായ അയനയുടെ ഹസ്ബന്‍ഡിനെ ,ആരാധനയോടെയെ താന്‍ നോക്കി നിന്നിട്ടുള്ളൂ ! അയന തുടര്‍ന്നു 

,”എല്ദീനാ..,നിനക്കറിയില്ല ,ആരോടും പങ്കുവയ്ക്കാനാകാതെ മൂന്നു വര്‍ഷങ്ങളായി  ഞാന്‍കൊണ്ട് നടക്കുന്ന ടെന്‍ഷന്‍സ്! ഒരിക്കലും ഒരു    PSYCHIATRIST ആണെന്ന മിഥ്യാബോധത്തോടുകൂടി ,ഞാന്‍ അദേഹത്തിനു മുന്‍പില്‍ നിന്നിട്ടില്ല .ഒരു സാധാരണ സ്ത്രീയെ പോലെ സ്നേഹം കൊതിച്ചു കൊണ്ട് ഒരു പൂച്ചകുഞ്ഞെന്നോണം ഞാനിരുന്നിട്ടുണ്ട്....
പക്ഷെ എന്നെ സ്നേഹിക്കാനോ , മനസിലാക്കാനോ അദേഹത്തിനു സമയമുണ്ടായിരുന്നില്ല.......പുറമെയുള്ള ആ   റഫ്‌ആന്‍ഡ്‌ട്ടഫ്‌,
പരിവേഷത്തിനകത്തും,  കുറെ പരുക്കന്‍ ചിന്തകളും  തിയറികളും!
സ്നേഹിക്കാനും സ്നേഹിക്കപെടാനും കൊതിക്കാത്തവരായി ആരെങ്കിലുമുണ്ടോ ? ഞങ്ങള്‍പരസ്പരം   കംഫെര്‍ട്ടബിള്‍ അല്ല  ..അതാ ഒത്തു പോവണ്ടാന്നു വെച്ചത് .”  
അയന വിങ്ങി വിങ്ങി കരഞ്ഞു . 

" പക്ഷെ അയനാ ,നീ തിരക്കിട്ട് തീരുമാനമെടുക്കല്ലേ ,നിന്‍റെ ലൈഫിന്‍റെ 
 കാര്യല്ലേ ! ആലോചിച്ച്...” 

അവളെന്നെ തുടരാന്‍ അനുവദിച്ചില്ല .

" ആര്‍ക്കും എന്‍റെ പ്രോബ്ലെംസ് മനസിലാവില്ല ,എസ്പെഷ്യലി  നിനക്ക് കാരണം സോംദേവ് നിന്നെയൊരു ജൂവല്‍, പോലെയാ കൊണ്ട് നടക്കുന്നത് !കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്ക് നിന്‍റെ കണ്ണ് നനയാന്‍  സോം   ,ഒരു കാരണമായിട്ടുണ്ടോ ?അനുഭവിച്ചവര്‍ക്കെ അതിന്‍റെ വിഷമം അറിയൂ "
.
മറുപടിക്ക് കാത്തു നില്‍ക്കാതെ അയന കോള്‍ മുറിച്ചു. എല്ദീന  കിടക്കയില്‍ നിന്നെഴുന്നേറ്റു.പിന്നെ കഴിഞ്ഞ കാലങ്ങളിലൂടെ  ഓര്‍മകളെ തലങ്ങും വിലങ്ങും നടത്തി . “ ഇല്ല  എന്നെ  വേദനിപ്പിച്ചിട്ടില്ല ,  പക്ഷെ ഞാനോ  ?അവള്‍   ജനാലയിലൂടെ   പുറത്തെയ്ക്ക് നോക്കി   താഴെ   ലോണില്‍.
.കൈകള്‍    തലയ്ക്കു കീഴെ പിണച്ചു വെച്ച്  സോം കിടക്കുന്നു .അവള്‍ അയാള്‍ക്കരികിലേക്ക്    ഓടിചെന്നു .    അപ്പോള്‍    അത്    വഴി    വീണ്ടും 
വന്ന കാറ്റ് അവളെ   ആവരണം ചെയ്തിരുന്ന മിഥ്യാബോധത്തിന്‍റെ    മുഖം മൂടി വലിച്ചു മാറ്റി.......അപ്പോള്‍   അവള്‍   ആദ്യമായി   നക്ഷത്രങ്ങളുടെ പാട്ട് കേട്ടു  !  മിന്നാമിനുങ്ങുകളുടെ നൃത്തം കണ്ടു ! നിലാവ്......പൊഴിഞ്ഞു വീഴുന്ന പുല്‍ത്തകിടിയില്‍ അയാളുടെ മടിയില്‍തല വെച്ച് കിടന്ന് ആ  കണ്ണുകളിലേക്ക് ഉറ്റു നോക്കി  അവള്‍    മന്ത്രിച്ചു 

 “      നോക്കൂ ,നിന്‍റെ സങ്കല്‍പ്പങ്ങളുടെ ചിറക് ഞാനാവാം ...എന്നിട്ട് നമുക്ക് 

പറക്കാം ...ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തിന്‍റെ

പ്രകാശവര്‍ഷങ്ങളിലൂടെ .....യുഗയുഗാന്തരങ്ങള്‍ പിന്നിട്ട്...അനന്തതയിലേക്ക് ."