Wednesday, May 30, 2012

പ്രണയം


കവിത                                                                                                            മിനി.പി സി
     
                                    പ്രണയം   
''
     പ്രണയത്തിന്‍ കിളിവാതിലിനപ്പുറമിരുന്നു ,
മനസ്സെന്ന കിളി ചോദിച്ചു "പ്രണയം കാറ്റാണോ,
മഴയാണോ?
അതോ മഴയും കാറ്റും പറഞ്ഞ
മഞ്ഞിന്‍റെ കുളിരുള്ള കഥയാണോ ?
പ്രണയം ലബാനോനിലെ ദേവദാരുവെങ്കില്‍,
ഞാനതിന്‍റെ നെറുകയില്‍ കൂടുകൂട്ടിയേനെ !
പ്രണയം മുത്തുച്ചിപ്പിയെങ്കില്‍,
ഞാനതിലെ മുത്തായേനെ!
പ്രണയം ശാരോനിലെ  പനിനീര്‍പൂവെങ്കില്‍,
ഞാനതിന്‍റെ പൂമ്പൊടിയായേനെ!
പ്രണയം മുന്തിരിവീഞ്ഞെങ്കില്‍,
ഞാനതിന്‍റെ ലഹരിയായേനെ !
          പ്രണയത്തിന്‍ കിളിവാതില്‍ തള്ളിത്തുറന്ന് മനസ്സെന്ന കിളി ചോദിച്ചു വീണ്ടും ,
"പ്രണയമേ നീ കാറ്റാണോ മഴയാണോ ?
അതോ മഞ്ഞും കുളിരും പറഞ്ഞ
മഴയുടെ ചിരിയാണോ "
പ്രണയം കിളിയെ നോക്കി ചിരിച്ചു,
പിന്നെ മഞ്ഞിന്‍ തണുപ്പുള്ള
മഴയുടെ കുളിരുള്ള....കാറ്റിന്‍റെ അലിവുള്ള
തന്‍റെ ആത്മാവോടതിനെ ചേര്‍ത്തു.........
          ആ മഞ്ഞിന്‍ തണുപ്പിലും
                                   മഴയുടെ കുളിരിലും ,കാറ്റിന്‍ അലിവിലും
കിളി അറിഞ്ഞു പ്രണയത്തിനു ചൂടുണ്ട് !!
വിരഹവും വികാരവുമിഴചേര്‍ന്ന
തീക്കനലിന്‍റെ ചൂട് !!!!!
ആ പ്രണയചൂടില്‍ പൊഴിഞ്ഞു വീഴും
തന്‍റെ തൂവലുകളെ നോക്കി വേപഥുവോടെ
കിളി മന്ത്രിച്ചു
             "പ്രണയം തീയാണ് തീക്ഷ്ണവും!!." ''
                 

മുല്ലപ്പെരിയാര്‍

ചെറുകഥ 
         മുല്ലപ്പെരിയാര്‍ 

     ഗ്ലോബല്‍ വാമിങ്ങില്‍ ഭൂമി അടിമുടി ചുട്ടുപഴുത്ത  ഒരു നൂണ്‍ ടൈമിലാണ് ഞാനും ഉബൈദ്‌ അബ്ദുള്ളയും  മുല്ലപ്പെരിയാര്‍ പരിസര നിവാസികള്‍ക്കിടയില്‍ വീണ്ടുമൊരു സന്ദര്‍ശനം നടത്തിയത്. ഏകദേശം ആറു മാസങ്ങള്‍ക്കു മുന്‍പ് അവരെ അഗാധ ഭീതിയിലേക്ക് തള്ളിയിടും വിധം ഡാമിന്‍റെ പഴക്കവും ,വിള്ളലും ,തകര്‍ച്ചാ ഭീഷണിയും  അനുബന്ധ വിഷയങ്ങളും മാസങ്ങളോളം  മത്സരിച്ച് പ്രക്ഷേപണം ചെയ്ത മാധ്യമങ്ങളും .....കിട്ടുന്നിടത്തൊക്കെ നിരഹാരമിരുന്നും കേരളത്തിന്‍റെ  രാഷ്ട്രീയ മാനങ്ങള്‍ക്ക് അതീതരെന്നു തോന്നിക്കും വിധം പ്രസംഗങ്ങള്‍ നടത്തിയും  മുല്ലപെരിയാര്‍ നിവാസികളെ  സാന്ത്വനിപ്പിച്ച  ജനനേതാക്കളും ഇന്ന് അവരെ മറന്നുകളഞ്ഞിരിക്കുന്നു.

 ഈ വിരോധാഭാസങ്ങള്‍ക്കിടയിലും ഡെമോക്ലിസിന്‍റെ വാളുപോലെ
ആ പാവങ്ങളുടെ  തലയ്ക്കു മുകളില്‍  തൂങ്ങികിടക്കുകയാണ് 

ആ ഡാം ...........അതേ ....പഴയ" മുല്ലപ്പെരിയാര്‍ ഡാം" .....പഴക്കം 

ആറു മാസത്തെ കൂടി  അധികരിച്ചിട്ടുണ്ടെന്നു മാത്രം !
"       അപ്പൊ എങ്ങനുണ്ട് സുഹൃത്തേ ആളുകളുടെ പേടിയൊക്കെ മാറിതുടങ്ങിയോ ?"       യാത്രയ്ക്കിടെ  ഉബൈദ്‌ ഓട്ടോ ഡ്രൈവറോട് 
കുശലം ചോദിച്ചു.  ഡ്രൈവര്‍ തല ചെരിച്ച് ഞങ്ങളെ സംശയത്തോടെ 
നോക്കി "     

 പത്രക്കാരോ ,ടി.വിക്കാരോ   ആണെങ്കി ഇറങ്ങിക്കോണം .നിങ്ങളോട്  ഞങ്ങള്‍ക്കാര്‍ക്കും  ഒരു ചുക്കും 
പറയാനില്ല.   പറഞ്ഞിടത്തോളമൊക്കെ മതി ".ആ യുവാവിന്‍റെ  
ധാര്‍മിക രോക്ഷം അണപൊട്ടിയൊഴുകി .ആ രോക്ഷം 
ആ  നാടിന്‍റെ മൊത്തം വികാരപ്രകടനമായി ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്ക്  കഴിഞ്ഞു. വിളറിയ  ഒരു  ചിരിയോടെ ഞാന്‍ 
പറഞ്ഞു.  
 "   സഹോദരാ  മുല്ലപ്പെരിയാര്‍ വിഷയം നനഞ്ഞ പടക്കമാക്കി  പലരും മാറ്റിയപ്പോഴും  അതൊരു കത്തുന്ന തീപ്പന്തമായി നെഞ്ചില്‍  കൊണ്ടുനടക്കുന്ന  വലിയൊരു  വിഭാഗം മനുഷ്യസ്നേഹികള്‍  ഇപ്പോഴുമുണ്ട്.! ഞങ്ങള്‍  അവരുടെ പ്രതിനിധികളാണെന്നു  കരുതിയാല്‍ മതി. "

ഓ ഇങ്ങനൊക്കെ എല്ലാര്ക്കും പറയാം മാഷേ  ..............
പക്ഷെ ഞങ്ങള്‍ അനുഭവിക്കുന്ന  ടെന്‍ഷന്‍  ആര്‍ക്കുമറിയില്ല.
.....ഈ ലോകത്തും പരലോകത്തും അനുഭവിക്കാനുള്ളത് 
മുഴുവന്‍  അനുഭവിച്ചു തീര്‍ത്തു .      ഇപ്പോ ഒരു മരവിപ്പാ 
എല്ലാര്‍ക്കും."  അയാള്‍ നിരാശനായി  ഡ്രൈവിങ്ങില്‍ മുഴുകി.        

  അല്പദൂരം പിന്നിട്ടപ്പോള്‍ ഒരു അങ്കന്‍വാടിക്ക് മുന്‍പില്‍ വണ്ടി 
നിര്‍ത്തി അയാള്‍ ഞങ്ങളെ അങ്ങോട്ടു ക്ഷണിച്ചു. " ഒരു നാടിന്‍റെ 
സ്പന്ദനങ്ങളറിയാന്‍ ഇതു പോലുള്ള സ്ഥലങ്ങളാ സാറന്മാരെ  
നല്ലത് !"പ്രസരിപ്പ് വാര്‍ന്ന മുഖത്തോടെ  സ്ലെയിറ്റില്‍  എന്തൊക്കെയോ  കുത്തിവരയ്ക്കുന്ന  മൂന്നും നാലും  വയസുള്ള 
കുട്ടികള്‍ !റ്റീച്ചറും  ഹെല്‍പറും  കുട്ടികള്‍ക്ക് ഉപ്പുമാവുണ്ടാക്കുന്ന 
തിരക്കിലായിരുന്നു.  "എന്‍റെ സാറന്മാരെ ,ഈ  കൊച്ചുങ്ങളെ കണ്ടോ ?ഇവിടെ ഒരു തേങ്ങാ  ചാടിയാല്‍  പോലും ഇതുങ്ങള്  ഞെട്ടി 
വിറയ്ക്കും."ഭൂകമ്പമാണോ  അതോ നമ്മുടെ ഡാം പോട്ടിയോന്നൊക്കെ  ചോദിക്കും ,ഞങ്ങടെ  അവസ്ഥേം  മോശമല്ല .
ഒരു ടെന്‍ഷനുമില്ലാതിരുന്ന ഞങ്ങളെ ഓരോന്ന് പറഞ്ഞു പേടിപ്പിച്ചവരൊക്കെ ഇന്നെവിടെയാന്നറിയാവോ ?!ഞങ്ങളിവിടെ 
കിടന്നു തീ  തിന്നുവാ !ആ പ്രശ്നത്തിന്റെ  പേരില്  എന്തോരം
അക്രമങ്ങളാ  തമിഴന്മാരുണ്ടാക്കിയെ  .ഞങ്ങടെ കൃഷീം  കന്നുകാലികളെമൊക്കെ അവര് നശിപ്പിച്ചു ,ഞങ്ങടെ  അമ്പ്രന്നോന്മാരും , ആണ്മക്കളുമൊക്കെ  എത്ര രാത്രികളില്‍
ഉറങ്ങാതിരുന്നു. !"      
 ഹെല്‍പ്‌പര്‍  രാധ ചേച്ചി  ഒരു  ഗദ്ഗദത്തോടെ  പറഞ്ഞു നിര്‍ത്തി.   
അവിടെ നിന്നും ഇറങ്ങിയപ്പോള്‍  ആസന്ന മരണം  മുന്നില്‍ കണ്ടു ജീവിക്കേണ്ടി വരുന്നവന്‍റെ  ദുരവസ്ഥ യായിരുന്നു  മനസ്സില്‍ .
കുലംകുത്തി പ്രയോഗങ്ങളും  കലക്കവെള്ളത്തിലെ  മീന്‍പിടുത്തവും  ഹോബിയാക്കിയ  കേരള രാഷ്ട്രീയത്തില്‍  
മുല്ലപ്പെരിയാറിനെ ആരോര്‍ക്കാന്‍ ?
             അന്നാമ്മ ചേടത്തിയുടെ  ഒരു ചായ കൂടി  കുടിച്ചിട്ട്  യാത്ര  തിരിക്കാന്‍  ഞങ്ങള്‍  തീരുമാനിച്ചു.
അന്നാമ്മ ചേടത്തി  ദേഷ്യത്തിലായിരുന്നു. " 
   ഓ  എന്നാത്തിനാ  
ഈ രണ്ടു കാര്‍ടൊക്കെ......ആധാറും പിന്നൊരു  സെന്‍സെസ് കാര്‍ഡും    മുങ്ങി ചാവാന്‍   നേരത്ത്  പരലോകത്തോട്ടു കൊണ്ട് പോകാനായിരിക്കും .ചാകുന്ന വരെ  ജീവിക്കണ്ടാന്നായി 
രിക്കും ....
.എത്ര ദിവസായി  കടേം അടച്ചിട്ടു  പോകുന്നു. ...
പിന്നെ  മക്കളെ  നിങ്ങളൊക്കെ  ഞങ്ങളെ  ഓര്‍ക്കുന്നത്‌ 
സന്തോഷമുള്ള  കാര്യാ .പക്ഷെ  ഞങ്ങളെ  രക്ഷിക്കാന്‍  ദൈവം 
തമ്പുരാന്  മാത്രേ  കഴിയൂ ,,"ഞാന്‍  ചേടത്തിയെ  ആശ്വസിപ്പിച്ചു."പഠനങ്ങളൊക്കെ  നടക്കുന്നുണ്ടല്ലോ  എല്ലാം 
ശരി യാവും "         ""എനിക്ക് വല്ല്യ  പഠിപ്പൊന്നുമില്ല  ,
പ്രവചിച്ചു  പറയാനും  എനിക്കറിയില്ല ,എന്നാലും പറയുവാ ,
എല്ലാം പ്രഹസനങ്ങളാ ',സുര്‍ക്കി പരിശോധന നടത്താന്‍ തുരന്നു തുരന്നു  ഈ ഡാം   പൊട്ടിക്കാതിരുന്നാല്‍മതിയായിരുന്നു. .....
മക്കളിനി ,ആവും പോലെ  പ്രവര്‍ത്തിക്കേണ്ടത് , അക്രമ രാഷ്ട്രീയത്തിനും , വില വര്‍ധനയ്ക്കും , പീഡനങ്ങള്‍ക്കുംമൊക്കെ 
എതിരെയാ ..........ആ .....എത്ര    നാളായി   ആളുകള്‍   
പ്രവര്‍ത്തിക്കുന്നു,,എന്നിട്ടും  ഗുണപെടുന്നില്ലല്ലോ  കര്‍ത്താവേ ,
ഇനിയിത്   അന്തിക്രിസ്തുവിന്‍റെ  ഭരണകാലം മറ്റുമായിരിക്കു
മോ ?        ആത്മഗതത്തോടെ  അവര്‍  മറ്റു ജോലികള്‍ക്കായി ,തിരിഞ്ഞപ്പോള്‍  ഞങ്ങള്‍  യാത്ര  പറഞ്ഞിറങ്ങി .
                                                    ബസ്‌ സ്റ്റോപ്പിലേക്കുള്ള യാത്രയിലുടനീളം   എന്‍റെ ,മനസ്സില്‍ അന്നാമ്മ ചെടത്തിയും   അവരുടെ  വാക്കുകളുമായിരുന്നു. 
 ആ  വാക്കുകളിലെ   സത്യത്തിന്‍റെ കയ്പ്പ്  ഉള്ളിലേക്ക് 
കിനിഞ്ഞിറങ്ങവെ  കസബിനും,      കൊട്ടേഷന്‍കാര്‍ക്കും 
 വന്‍കിട അഴിമതിക്കാര്‍ക്കും  മാത്രം  ജീവിത സുരക്ഷിതത്വമുള്ള  ഈ നാടിനെയോര്‍ത്ത്  എനിക്ക് ലജ്ജ  തോന്നി  . തിരികെയുള്ള യാത്രയില്‍  ലൈന്‍ ബസ്സിന്‍റെ  അരികു പറ്റിയിരുന്നു  ഉബൈദ്‌ 
തന്റെ കൈകള്‍ നെഞ്ചോടു ചേര്‍ത്ത് പ്രാര്‍ത്ഥിച്ചു "അന്നാമ്മ ചേടത്തി വിളിക്കുന്ന സ്വര്‍ഗസ്ഥനായ  പിതാവേ .........................
അവരെ എല്ലാവരെയും  പൊന്നുപോലെ  കാത്തോളണെ . " 
  
                                                                                                           മിനി പി സി      

ഈ കഥയിലെ കഥപാത്രങ്ങളും   പേരുകളും സാങ്ങല്പികം ആണ്