Wednesday, December 31, 2014

കഥ-ഹാപ്പി ന്യൂ ഇയര്‍

കഥ                                             മിനി.പി.സി                   
                                                           

                      ഹാപ്പി ന്യൂ ഇയര്‍

 

ഇത്തവണയും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ഞാന്‍ തിരഞ്ഞെടുത്തത് പോപ്ലാര്‍ മരങ്ങള്‍ ഇടതിങ്ങി നില്‍ക്കുന്ന കുന്നിന്‍ ചെരുവിലുള്ള ഏല്‍ക്കാനയുടെ ആ കൊച്ചുവീടു തന്നെയാണ്.നഗരത്തിന്‍റെ കലമ്പലുകളില്‍ നിന്നകന്ന് ഏല്‍ക്കാനയും അപ്പച്ചനും,അമ്മച്ചിയും ,തിമോത്തിയും, ബേസിലുമൊക്കെയുള്ള കഴിഞ്ഞ വര്‍ഷത്തെ മറക്കാനാവാത്ത ആ ന്യൂ ഇയര്‍ സെലിബ്രേഷനാണ് ഇത്തവണയും അവിടെയ്ക്കുതന്നെ എന്നെ കൈപിടിച്ച് നടത്തിയത് .
             ഇന്ന് എന്‍റെ കൂടെ രണ്ടു പേര്‍ കൂടിയുണ്ട് ,എന്‍റെ ഡിയര്‍മോസ്റ്റ്‌ ഫ്രണ്ട്സായ ഡോ.ദീപക്കും,ഡോ.നികിതയും.നശിച്ചുപോകുന്ന ആത്മാക്കളെ ചൊല്ലിയുള്ള കരുതലാകാം  ഡിസ്ക്കോത്തകളിലെ പുലരുവോളം നീളുന്ന ഷാംപെയിന്‍ പാര്‍ട്ടികളില്‍ ആടിതിമര്‍ത്ത് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന അവരെ എന്നോടൊപ്പം കൂട്ടാന്‍ പ്രേരിപ്പിച്ചത് .(ഈ കരുതല്‍ ഏല്‍ക്കാനയെന്ന നല്ല കൂട്ടുകാരിയില്‍ നിന്നും  സ്വായത്തമാക്കിയ ഗുണവിശേഷമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.)
  
       ഏല്‍ക്കാനയുടെ വീടെത്തുവോളം നുരഞ്ഞുപൊങ്ങുന്ന മധുചഷകങ്ങളും ഡിസ്ക്കൊത്തയിലെ ഗോവന്‍ സുന്ദരിമാരും ദീപക്കിനെ വല്ലാതെ ആലോസരപ്പെടുത്തിക്കൊണ്ടിരുന്നു.യാതൊരു ആരവങ്ങളുമില്ലാത്ത ഒരു ആഘോഷത്തെക്കുറിച്ചുള്ള ആശങ്ക നികിതയ്ക്കുമുണ്ടെന്ന് അവളുടെ മുഖവും വ്യക്തമാക്കുന്നുണ്ടായിരുന്നു .അതൊന്നും കാര്യമാക്കാതെ വഴിയ്ക്ക് ഇരുവശത്തും ഞങ്ങളെ നോക്കി ചിരിയ്ക്കുന്ന മാരിഗോള്‍ഡ് പൂക്കളോട് കുശലം ചോദിച്ച് ഞാന്‍ നടന്നു

         ഞങ്ങളെത്തുമ്പോള്‍ വീട്ടില്‍ നിറയെ ആളുകള്‍  ഉണ്ടായിരുന്നു ,സുഹൃത്തുക്കളും  ...സ്നേഹിതരും....അങ്ങനെ എല്ലാരും .പതിവുപോലെ എല്ലാവരിലും പോസിറ്റീവ് എനര്‍ജി നിറച്ചുകൊണ്ട് ഏല്‍ക്കാനയും, തിമോത്തിയും ക്ഷേമാന്വേഷണങ്ങളുമായി ഓടിനടന്നു.

                                           ഇളംചൂടുവെള്ളത്തിലെ സുഖകരമായ കുളിയ്ക്കും ,അമ്മച്ചിയൊരുക്കിയ രുചികരമായ അത്താഴത്തിനും ശേഷം മുറ്റത്തെ പോപ്ലാര്‍ മരച്ചുവട്ടിലെ കസേരകളില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു .മുന്‍വശത്തെ ഫെന്‍സിനരുകിലുള്ള നിയോണ്‍ലാംപുകള്‍ക്ക് ചുറ്റും ഈയാംപാറ്റകള്‍ പറക്കുന്നതും നോക്കി നികിത ഇരുന്നു .താഴ്വരകളിലെ വീടുകളിലെ വെളിച്ചം  കുഞ്ഞു നക്ഷത്രപ്പൊട്ടുകള്‍ പോലെ തിളങ്ങുന്ന കാഴ്ച എത്ര കണ്ടാലും എനിക്ക് മതി വരില്ല .

“ഇപ്പോള്‍ ടൈം ഷാര്‍പ്പ് ടെന്‍ ഒ ക്ലോക്ക്‌ ,നമ്മുടെ സെലിബ്രേഷന്‍ ആരംഭിയ്ക്കുകയാണ് .അതിന്‍റെ ആദ്യ ചുവടായി നമുക്ക് നമ്മളിലേയ്ക്കു തന്നെ തിരിയാം.ഈ പേപ്പറില്‍ നാളിതുവരെ ചെയ്ത എല്ലാ പാപങ്ങളും ഒന്നൊഴിയാതെ ഓര്‍ത്തെടുത്ത് നമുക്ക് എഴുതാം!ഇഷ്ടമുള്ള സ്ഥലം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം .ഇവിടെയിങ്ങനെ കൂട്ടംകൂടി ഇരിക്കണമെന്നില്ല .”

ഏല്‍ക്കാന പറഞ്ഞുതീരും മുന്‍പേ ഓരോരുത്തരും പേപ്പറും ,പേനയുമായി ഓരോരിടങ്ങളിലെയ്ക്ക് മാറിയിരുന്നു .നികിതയും,ദീപക്കും എന്നെ സംശയത്തോടെ നോക്കി .

"എന്തിനാ ഇതൊക്കെ എഴുതുന്നെ ?മറ്റുള്ളോര്‍ക്ക് വായിച്ചു രസിക്കാനാണോ? നിങ്ങള്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ ?"

ദീപക്കിന്‍റെ വാക്കുകളില്‍ അതൃപ്തി മുഴച്ചുനിന്നു.

"ആര്‍ക്കും വായിക്കാനല്ല ദീപക്ക് .എല്ലാം എഴുതിക്കഴിഞ്ഞാല്‍ അവിടെ തീ കൂട്ടിയിട്ടിരിക്കുന്നത് കണ്ടോ ?ആ തീയില്‍ നമുക്കുതന്നെ ഈ കടലാസുകള്‍ ചുട്ടു വെണ്ണീറാക്കാം.സ്വന്തം പാപങ്ങള്‍ ചികഞ്ഞെടുത്ത് ചുട്ടുചാമ്പലാക്കാന്‍ നമുക്ക് കിട്ടുന്ന സുവര്‍ണ്ണാവസരം!"

അത്രയും പറഞ്ഞ് പേപ്പറുമായി ഒരു വിളക്കുകാലിനരുകിലേയ്ക്ക് ഞാന്‍ നടന്നു .ക്ലോക്കില്‍ പതിനൊന്നു മണിയടിച്ചപ്പോള്‍ എല്ലാവരും എഴുതിതീര്‍ത്ത പേപ്പറുകളുമായി തീയ്ക്കരുകിലെത്തി .അഗ്നി നാവുകള്‍ പാപങ്ങളെ വിഴുങ്ങുന്നതും നോക്കിനിന്ന ഞങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുകേട്ട ദീര്‍ഘനിശ്വാസം ദീപുവിന്‍റെതാണെന്ന് തിരിച്ചറിയും മുന്‍പെ നികിത എന്‍റെ കയ്യില്‍ പിടുത്തമിട്ടു ...അവള്‍ വല്ലാതെ വിയര്‍ത്തിരുന്നു.

"ഇപ്പോള്‍ സമയം പന്ത്രണ്ട്..നമുക്ക് അല്‍പ്പനേരം പ്രാര്‍ഥിക്കാം ."

ഏല്‍ക്കാനയുടെ അപ്പച്ചന്‍ തൊഴുകൈകളോടെ നിന്നു .ബേസില്‍ ബള്‍ബുകളോരോന്നായ് അണയ്ക്കവെ ഞങ്ങള്‍ മെഴുതിരികള്‍ കത്തിച്ചുപിടിച്ച് പ്രാര്‍ഥനയ്ക്കായി ഒരുങ്ങി .കട്ടപിടിച്ച ഇരുട്ടില്‍ മിന്നാമിനുങ്ങുകളെപ്പോലെ തിരികള്‍ നൃത്തം വെയ്ക്കെ അപ്പച്ചന്‍ തുടങ്ങി

" രക്ഷകനായ ദൈവമേ ,ഞങ്ങള്‍ ഞങ്ങളുടെ അമ്മയുടെ ഉദരത്തില്‍ രൂപം കൊണ്ട നിമിഷം മുതല്‍ ഇന്നുവരെ ഞങ്ങളുടെ മനസ്സിനേറ്റ എല്ലാ മുറിവുകളേയും  സ്പര്‍ശിച്ചു സുഖപ്പെടുത്തി മാനസികമായ എല്ലാ അസ്വസ്ഥതകളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കേണമെ. ..ഞങ്ങളുടെ നിരാശയിലേയ്ക്ക്, ലക്ഷ്യബോധമില്ലായ്മയിലേക്ക് ,മറ്റുള്ളവരോട് ക്ഷമിക്കാനും, ക്ഷമചോദിക്കാനും സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ,എന്നെ ആര്‍ക്കും വേണ്ട എന്ന തോന്നലിലേയ്ക്ക്,  എന്‍റെ പിടിവാശിയിലേയ്ക്ക് ,മുന്‍കോപത്തിലേയ്ക്ക് ,കലഹസ്വഭാവത്തിലേയ്ക്ക്, ജഡീകാസക്തികളിലേയ്ക്ക്,  പരാജയങ്ങളിലേയ്ക്ക്, അപകര്‍ഷതാ ബോധത്തി ലേയ്ക്ക്,മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ,സംതൃപ്തിയില്ലായ്മയിലേയ്ക്ക്...ദൈവമേ...അങ്ങ് കടന്നു വന്ന് എല്ലാ കുറവുകളും ബലഹീനതകളും പോക്കി ഞങ്ങളെ പുതുതാക്കേണമേ...."

അപ്പച്ചന്‍റെ പ്രാര്‍ത്ഥന കണ്ണീരും ഗദ്ഗദങ്ങളും പുരണ്ട് ഞങ്ങളുടെ മനസ്സുകളിലൂടെ ഒഴുകവെ ,പ്രത്യാശയും, സ്നേഹവും,പ്രതീക്ഷകളും വീണ്ടും ചേക്കേറിയ ഹൃദയങ്ങളില്‍ നിന്നും കുറ്റങ്ങളും ,കുറവുകളും ,കണ്ണുനീരായി ഓരോ കവിള്‍ത്തടങ്ങളിലൂടെയും ധാരധാരയായി ഒലിച്ചിറങ്ങി.

"ദയ, സ്നേഹം,കരുണ..പുതിയ സൃഷ്ടി ........"

അപ്പച്ചന്‍റെ വാക്കുകള്‍ താഴ്വരയില്‍ നിന്നെത്തിയ തണുത്ത കാറ്റിനൊപ്പം മനസ്സിനെ തഴുകവെ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് എവിടെനിന്നൊക്കെ യോ  വെടിയൊച്ചകള്‍ മുഴങ്ങി .അതുകേട്ട് ഏല്‍ക്കാന  തെളിച്ച നിയോണ്‍ ലാമ്പുകളുടെ വെള്ളിവെളിച്ചത്തില്‍ മെഴുതിരികള്‍ ഊതിക്കെടുത്തി പരസ്പരം "ഹാപ്പി ന്യൂ ഇയര്‍ "ആശംസിച്ചുകൊണ്ട് ആഹ്ലാദത്തോടെ കുഞ്ഞുങ്ങളെപ്പോലെ ഞങ്ങള്‍ തുള്ളിച്ചാടി ...ദീപക്കും നികിതയും ആ തിരക്കുകള്‍ക്കിടയില്‍നിന്നും ഓടി വന്ന് എന്‍റെ കൈപ്പത്തിയില്‍ മാറിമാറി ചുംബിച്ചു ,ആ ചുംബനങ്ങള്‍ക്ക് കണ്ണീരിന്‍റെ നനവും പുതുസൃഷ്ടിയുടെ വിശുദ്ധിയുമുണ്ടായിരുന്നു .

Monday, December 22, 2014

അനുഭവങ്ങള്‍---മിനി.പി.സി

കുഞ്ഞുമറിയയും ഞാനും

മിക്ക ഞായറുകളും വിടരാന്‍ വെമ്പി നില്‍ക്കുന്ന ലില്ലിപ്പൂക്കള്‍ പോലെ സുന്ദരികളാണ് ...പുലരിയും ,നേര്‍ത്ത മഞ്ഞിന്‍ തണുപ്പും ,പള്ളിമണിയും വിശുദ്ധ ആരാധനയും ......പള്ളിയകത്തെ കുന്തിരിക്കപ്പുകയും അങ്ങനെ അലൌകികമായ ഒരു അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നങ്ങനെ നില്‍ക്കുമ്പോഴാണ് കൃത്യം വലത്തെ കാല്‍മുട്ടില്‍ ഒരു ഞോണ്ടല്‍ ...ആദ്യമത് കാര്യമാക്കിയില്ലെങ്കിലും ഞോണ്ടലുകളുടെ എണ്ണം കൂടിയപ്പോള്‍ കണ്ണുതുറന്നു നോക്കി ,സണ്ടേസ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിയ്ക്കുന്ന കുഞ്ഞു മറിയയാണ് .
"ഉം ?"
ഞാന്‍ ചോദ്യ ഭാവത്തില്‍ അവളെ നോക്കി .അവള്‍ തന്‍റെ ഹെയര്‍ ബോയ്ക്ക് മുകളിലൂടെ കുഞ്ഞു സ്ഫടികപൊട്ടുകളുള്ള വെളുത്ത ഷാള്‍ വലിച്ചിട്ട് ഞാവല്‍പ്പഴം പോലുള്ള കണ്ണുകള്‍ എന്നിലേയ്ക്ക് വിടര്‍ത്തിവെച്ച് ഒരു ചോദ്യം .
"മിസ്സേ...നാന്‍ പാസ്സായോ? എയിത്തു പരീസ്സ ആയിരുന്നതോണ്ട് ഒരു സംസേം...ജയിച്ചാ മത്യാര്‍ന്നു ."
പെട്ടെന്ന് അവളുടെ ചോദ്യവും ആത്മഗതവും കേട്ട് എനിക്ക് ചിരിവന്നു .അതിന് കുഞ്ഞു മറിയയ്ക്ക് എഴുതാന്‍ അറിയോ? എന്‍റെ സംശയം ഞാന്‍ അവളോട് ചോദിച്ചില്ല .കുഞ്ഞു മറിയ ഡേസ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ ആയിട്ടേയുള്ളൂ.പ്രായം വളരെ കുറവാണ് .
"മിസ്സേ ...ഇയിന്‍റെ ഫര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെഞ്ഞിലാണോ കല്ലാണം കയിച്ചാന്‍ പറ്റ്വാ ."
ദേ വരുന്നൂ കുഞ്ഞു മറിയയുടെ അടുത്ത ചോദ്യം .ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളുമാണ് കുഞ്ഞുമറിയയെ എന്‍റെ പരിചയക്കാരിയാക്കിയത്..അല്ലെങ്കില്‍ എട്ടാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഞാനെങ്ങനെയാണ് നിഷ്ക്കളങ്കയായ ഈ പൂവിന്‍റെ പേരുവരെ ഇത്ര കൃത്യമായി ഓര്‍ത്തു വെച്ചത് .രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ഷാന്ത്യ പരീക്ഷ നടക്കുന്ന സമയം .ഒന്നാം ക്ലാസ്സിലെ കുട്ടികളോട് ചോദ്യം ചോദിക്കാന്‍ അന്ന് ഞാനും ഉണ്ടായിരുന്നു .കുട്ടികളില്‍ വളരെ കുറച്ചു പേരെയേ പരിചയമുള്ളു...അവര്‍ക്കും അങ്ങനെതന്നെ .അതുകൊണ്ട് പരീക്ഷ തുടങ്ങും മുന്‍പ് അവരുടെ ക്ലാസ്സ്‌ ടീച്ചര്‍ പറഞ്ഞു
" പഠിപ്പിക്കാത്ത ടീച്ചര്‍മാര്‍ ചോദിക്കുമ്പോള്‍ കുട്ടികള്‍ക്കൊരു പേടീം സങ്കോചവും ഒക്കെ ഉണ്ടാവും അതുകൊണ്ട് അവര്‍ക്ക് ശരിക്കും ക്ലൂവൊക്കെ കൊടുക്കണം ."
അതിനെന്താ ക്ലൂ കൊടുക്കാലോ ഞാന്‍ സമ്മതിച്ചു ..അങ്ങനെ ചോദിച്ചു ചോദിച്ച് കുഞ്ഞു മറിയയുടെ ഊഴമായി .അവള്‍ വന്നു വലതു കയ്യുടെ ചൂണ്ടുവിരല്‍ കടിച്ച് ,ഇടതു കൈകൊണ്ട് വെളുത്ത ഉടുപ്പിന്‍റെ നെഞ്ചിലുള്ള ചുവന്ന പൂ നുള്ളിപ്പൊളിച്ച് നാണിച്ചും,സങ്കോചിച്ചും അവള്‍ നിന്നു.പേരും വീടും ,വിശേഷങ്ങളും ഒക്കെ ചോദിച്ച് കഴിഞ്ഞപ്പോഴെയ്ക്കും കുഞ്ഞു മറിയ ഉഷാറായി .ഏകദേശം നാലഞ്ചു ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി കുഞ്ഞു മറിയയ്ക്ക് അറിയാവുന്ന ഒരേയൊരുത്തരം "ചാത്താന്‍ " എന്ന് മാത്രമാണെന്ന്
."ഇതെന്താ ഈ കുട്ടി ഇങ്ങനെ?"
എന്ന ചോദ്യത്തിന് അവളുടെ ക്ലാസ്സ്‌ ടീച്ചര്‍ പറഞ്ഞു .
"വല്ല കാലത്തുമൊക്കെയെ ക്ലാസ്സില്‍ വരാറുള്ളു "
ഒന്നാം ക്ലാസ്സിലെ കുട്ടിയെ തോല്‍പ്പിക്കുന്നതെങ്ങനെയാണ്? ആ ബാലശാപം വേണ്ട .ക്ലൂവിന്‍റെ അളവ് കൂട്ടിക്കൊടുക്കാം ...അവള്‍ക്കു മുന്‍പും,പിന്‍പും വന്നവരൊക്കെ അമ്പതില്‍ അമ്പതും വാങ്ങിപ്പോകുന്നത് കണ്ടിട്ടും ഈ "ചാത്താനില്‍" കൂടുതല്‍ അവള്‍ക്കൊന്നും പറയാനില്ല .അങ്ങനെ പൂരിപ്പിക്കുക വിഭാഗത്തില്‍ പെട്ട ചോദ്യങ്ങളെത്തി ,ആദ്യ ചോദ്യം "ഞാനാണ് ജീവന്‍റെ -"(ഞാനാണ് ജീവന്‍റെ അപ്പം .ഇതാണ് ഉത്തരം .കര്‍ത്താവ് സ്വയം വിശേഷിപ്പിച്ചതാ ണ്)
ഞാന്‍ അവളോട്‌ ചോദിച്ചു,
" ഞാനാണ് ജീവന്‍റെ ഡാഷ് ...ഈ ഡാഷില്‍ എന്താന്നു പറയൂ "
" ഡാശോ ...അയെന്നതാ ?"
അവളുടെ മറുചോദ്യം .ഞാന്‍ ക്ലൂ കൊടുത്തു തുലഞ്ഞു ഒടുവില്‍
ഇത്രേം പറഞ്ഞു ,
" ഇതേ...യേശുവപ്പച്ചന്‍ പറഞ്ഞ കാര്യാ .ആ ഡാഷില്‍ മോള്‍ രാവിലെ കഴിക്കുന്ന ഒരു പാപ്പത്തിന്‍റെ പേരുണ്ട് ."
അതുകേട്ടതും അവളുടെ മുഖത്തൊരു പ്രകാശം പരന്നു...എന്‍റെ ദൈവമേ ...അങ്ങനെ ഒരു ചോദ്യത്തിനെങ്കിലും ഇവള്‍ ഉത്തരം പറഞ്ഞല്ലോ ,ആശ്വാസത്തോടെ മറുപടിയ്ക്കായി ഞാന്‍ കാത്തു ,അവള്‍ വര്‍ധിച്ച സന്തോഷത്തോടെ ,ആഹ്ലാദത്തോടെ എല്ലാരേം നോക്കി ഉറക്കെ പറഞ്ഞു ,
" നാനാണ് ചീവന്‍റെ "ഉണ്ട" ...."(അവള്‍ കാലത്തെ കഴിക്കുന്ന പാപ്പം അവലോസുണ്ടയാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ .അതുകേട്ട് അന്ന് ചിരിച്ച ചിരി )
ആ "ഉണ്ട "കുഞ്ഞുമറിയയാണ് ഇത് ...
" കല്ല്യാണം കഴിക്കാന്‍ പത്താം ക്ലാസ്സിലെ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത് കുഞ്ഞുമറിയെ.നാലാംക്ലാസ്സിലെയല്ല ."
ഞാന്‍ പറഞ്ഞു .അതുകേട്ട് അവള്‍ കൂളായി ഇങ്ങനെ ആശ്വസിച്ചു ,
"ആനോ...ഓ ...അപ്പൊ ,നാലീതോറ്റാലും കൊയപ്പോലല്ലോ ."