Monday, September 30, 2013

മിനിക്കവിതകള്‍

                                                                           







മിനിക്കവിതകള്‍                                                                                 മിനി .പി .സി
                                                     നിറം മാറുന്നവര്‍




  "പച്ചച്ചും  ചുമന്നും കറുത്തും
     ഇന്നലകളില്‍ നീയെന്നെയെത്ര
       ചിരിപ്പിച്ചു......................
 രസിപ്പിച്ചു.....................
  കൊതിപ്പിച്ചു....................
 ഒടുവില്‍  കരയിച്ചു .......................

ഇന്ന് 

ഏതോ ചക്രങ്ങള്‍ കവര്‍ന്നെടുത്ത
നിറം മാറ്റാനാവാത്ത
നിന്‍റെയീ  നിര്‍ജീവ ദേഹം
എന്നെ ചിരിപ്പിച്ചില്ല .........
രസിപ്പിച്ചില്ല ...............
കരയിച്ചില്ല................
ചിന്തിപ്പിച്ചു .......................
ഒരുപാടൊരുപാടാഴത്തില്‍ ചിന്തിപ്പിച്ചു ! "
                                         






                                                     പുനര്‍വിചിന്തനം
" വെളിച്ചത്തില്‍ നടന്നയെന്നെ
കണ്ണുപൊത്തിക്കളിക്കാന്‍ വിളിച്ച്
കൂരിരുട്ടിലെയ്ക്ക് തള്ളിയിട്ടവരേ......
നീലാകാശത്തിലൂടെ പാറിപ്പറന്നയെന്നെ
കൂടെപ്പറക്കാന്‍ ക്ഷണിച്ച്
ചിറകരിഞ്ഞു കളഞ്ഞവരേ ..
ഇന്ന് നിങ്ങള്‍ കവര്‍ന്നെടുത്തയെന്‍റെ
വെളിച്ചവും അരിഞ്ഞയീ ചിറകുകളും
ഒരിയ്ക്കല്‍ നിങ്ങളെ ചിന്തിപ്പിയ്ക്കും
ഇത് വേണ്ടിയിരുന്നില്ലെന്ന് ! "



Wednesday, September 25, 2013

കവിത



                                   മിനി പി സി

      




എനിക്കും താരമാകണം


അശാന്തമീ  രാവില്‍
മേലെ മിന്നിത്തിളങ്ങും
താരജാലം നോക്കിക്കിടക്കെ
ഉണരുന്നൂ ഉള്ളിലൊരു മോഹം
എനിക്കും താരമാകണം !
ഉയരങ്ങളിലുയരാനല്ല.........
മിന്നിത്തിളങ്ങാനല്ല...........
കവികള്‍ക്കു വാഴ്ത്താനുമല്ല
അശാന്തമീ ഭൂവില്‍നിന്നടര്‍ന്നു 
മാറാന്‍മാത്രം
എനിക്കും താരമാകണം !
ഇനിയെനിക്കു വേണ്ടീ ഭൂമി
ഇവിടം രണാങ്കണം ,
രക്തരൂക്ഷിതം !
ഗതികിട്ടാതലയും
ആത്മാക്കള്‍തന്‍
വിഹാരകേന്ദ്രം !
ചിരിച്ചു കഴുത്തറുത്തും
കരഞ്ഞു പോര്‍ ജയിച്ചും
മോഹങ്ങളെ ഗര്‍ഭം ധരിച്ചും
പാപങ്ങളെ പ്രസവിച്ചും 
നടക്കുവോര്‍ക്കിടയില്‍
ഒരധികപറ്റായ് ഞാനിനി വേണ്ട
മരണമായിവിടുന്നു
വിടവാങ്ങാന്‍ വയ്യെനിക്ക് .
എനിക്കുയരണം
ഈ ഭൂവിന്‍ വശ്യവലയങ്ങള്‍
തകര്‍ത്തെറിഞ്ഞുയരണം
താണ്ടണമൊരുപാട്
പ്രകാശവര്‍ഷങ്ങള്‍
ഒടുവിലെത്തണമാ
താരജാലത്തിലൊരു
കുഞ്ഞു താരമായ്‌,
എന്നിട്ടെനിക്കു കാണണമീ
ഭൂവിന്‍മുറിപ്പാടുകള്‍
എന്നെയശാന്തിയിലേയ്ക്കു
തള്ളിവിട്ടോരവസ്ഥാന്തരങ്ങള്‍!


      

Wednesday, September 18, 2013

അത്യുന്നതനും കഴുകനും

                                         
 കവിത                                                           മിനി പി സി

                  



അത്യുന്നതങ്ങളിലെ പ്രശാന്തതയിലിരുന്ന്
ദൈവം കഴുകനെ നോക്കുന്നു
അതിന്‍റെ ക്രൗര്യവും
കൂര്‍ത്ത നഖങ്ങളും
അവയില്‍ പറ്റിച്ചേര്‍ന്നയിരയുടെ  മാംസനിണങ്ങളും
കണ്ണുകളിലെയവജ്ഞയും
കൊക്കുകളിലെ പുച്ഛവും
മനം നിറഞ്ഞ നിഗളവും കാണ്‍കെ
ദൈവം വിധിച്ചു " നാളെ നീ മരിക്കുമല്ലോ ! "
അത്യുന്നതന്‍റെ വാക്കുകള്‍
തന്‍റെ ചിറകുകള്‍ ശക്തമായ്‌ കുടഞ്ഞവന്‍
പുശ്ചിച്ചുതള്ളി
പിന്നെ നിഗളത്തോടെയലറി
" ഉയരങ്ങളിളിലിരുന്നുള്ള
നിന്‍റെ ജല്‍പനം ഭ്രാന്തമായിരിക്കട്ടെ ,
നാളെ  ഞാനാ മലമുകളിലെ
ദേവദാരുവിന്നുയര്‍ന്ന കൊമ്പില്‍
എന്‍റെയിണയുമായ്‌ കൊക്കുരുമ്മിയിരിക്കും
ചിറകുകള്‍ ചേര്‍ത്തുവെച്ചു ഞങ്ങള്‍
നിന്‍റെ  ജല്‍പ്പനങ്ങള്‍ ഭ്രാന്തമെന്നാര്‍ത്തു വിളിക്കും "
 അവന്‍ ആദിയും അന്തവുമെന്ന് കഴുകനറിഞ്ഞില്ല
 അത്  ഉയരങ്ങളില്‍ നിന്നുമുയരങ്ങളിലേയ്ക്ക്പറന്നു,
അതിനൊക്കെയുമുയരങ്ങളിലിരുന്നവന്‍ ചിരിച്ചു
ആ ചിരിയ്ക്കും വിധിക്കുമപ്പുറം പറക്കാനാവാതെ
ഒടുവിലത്  പൊലിഞ്ഞുവീണു



Tuesday, September 10, 2013

ഓണവും അനിവാര്യമായ തമിഴ് ബന്ധങ്ങളും


ചെറുകഥ                           മിനി പി സി 
              
               

          

                    ഓണവും  അനിവാര്യമായ   തമിഴ് ബന്ധങ്ങളും

 

സദാശിവന്‍നായരുടെ വീട്ടില്‍നിന്നും എന്തൊക്കെയോ വലിയ  ബഹളങ്ങള്‍ കേട്ടാണ് പ്രകാശന്‍ മാഷ്‌  ഉറക്കമുണര്‍ന്നത് . എന്താണ് സംഭവമെന്നറിയാന്‍ ജാലകവിരി നീക്കി അയാള്‍ ആ വീട്ടിലേയ്ക്ക് നോക്കി ,മുന്‍വശത്തെയും പുറകുവശത്തെയുമൊക്കെ  ബള്‍ബുകള്‍ തെളിച്ചിരുന്നു ..പതിവില്ലാതെ കാറുകളും മറ്റും മുറ്റത്തുണ്ട്. അകത്താണെങ്കില്‍ ആരുടെയൊക്കെയോ ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും സംസാരവും കേള്‍ക്കാം ,അതുകൊണ്ട് അത്യാഹിതമൊന്നുമല്ലെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തി .ആരാണീ ഉറക്കം കൊല്ലികള്‍! അയാള്‍ക്ക്‌ ചെറുതായി ദേഷ്യം വന്നു .അപ്പോള്‍ ചുവര്‍ഘടികാരത്തില്‍ മണി മൂന്നടിച്ചു .അതുകേട്ട് ഞെട്ടിപിടഞെണീറ്റ സുധര്‍മ്മ കട്ടിലില്‍ എഴുന്നേറ്റിരുന്നു കോട്ടുവായിടുന്ന അയാളെ നോക്കി അതിശയിച്ചു .

“ ഇന്നെന്തേ ഇത്ര വെളുപ്പിനെ ഉണര്‍ന്നെ ? ന്തായാലും ഹാപ്പി 
 തിരുവോണംട്ടോ!” .

“ അപ്പുറത്തെ വീട്ടില്‍ ആരൊക്കെയോ വന്നിട്ടുണ്ടല്ലോ ’’

അയാള്‍ അങ്ങോട്ടേയ്ക്ക് ഭാര്യയുടെ ശ്രദ്ധ ക്ഷണിച്ചു . 

“ ഓണത്തിന് മക്കളൊക്കെ വന്നതാവും , ഈ പ്രകാശേട്ടന്‍റെ ഒരു കാര്യം  മനുഷ്യന്‍റെ ഉറക്കവും കളഞ്ഞു ...സമയമെന്തായി ? ഓ ഇത്രയേ ആയിട്ടുള്ളോ”

അവര്‍ ക്ലോക്കിലെയ്ക്ക് നോക്കിക്കൊണ്ട് തലചൊറിഞ്ഞു .

“ എന്‍റെ ഉറക്കവും പോയി  എങ്കില്‍ ഒരു കാര്യം ചെയ്താലോ ,നമുക്കെഴുന്നേറ്റ് ഓണത്തിനുള്ള ഒരുക്കങ്ങളോക്കെ നടത്തിയാലോ ? ഇന്ന് എന്തൊക്കെയോ കറികള്‍.”

അയാള്‍ അവരെ അനുനയിപ്പിക്കാന്‍ ചോദിച്ചു .

“ ഒരു  സാമ്പാര്‍, അവിയല്‍, തോരന്‍,മെഴുക്കുപുരട്ടി, പായസം ഇത്രേം  ഉണ്ടാക്കാന്‍ ഇപ്പോത്തന്നെ എഴുന്നേല്‍ക്കേണ്ട ഒരു കാര്യോം ഇല്ല 

അവര്‍ അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു. അയാള്‍ ഒന്നും പറഞ്ഞില്ല .ഓണം പ്രമാണിച്ച് പച്ചക്കറികളോന്നും വാങ്ങാന്‍ രണ്ടു വര്‍ഷങ്ങളായി സുധര്‍മ്മ അനുവദിക്കാറില്ല .ടെറസ്സിനു മുകളില്‍ നട്ടുണ്ടാക്കുന്ന വെണ്ടയും തക്കാളിയും അച്ചിങ്ങയും നാലര സെന്റ്‌സ്ഥലത്ത് വീടിനോട് ഞെരുങ്ങി നില്‍ക്കുന്ന രണ്ടു ഏത്ത വാഴയും ,രണ്ടു മൂന്നു കപ്പങ്ങ മരങ്ങളുമാണ് ആകെ അവളുടെ കൃഷി, ഇത്തവണത്തെ മഴയില്‍ പലതും ചീഞ്ഞും പോയി ! 
“കാണം  വിറ്റും ഓണം ഉണ്ണണം” എന്നല്ല  ‘’ ഉള്ളത് കൊണ്ട് ഓണം പോലെ ’’എന്നാണു അവളുടെ പ്രമാണം . ഈ കഷ്ണങ്ങളോക്കെത്തന്നെ  മാറിമറിഞ്ഞു വരുന്ന വിഭവങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ചിരിയും നിരാശയും മാറിമാറി വന്നു .

“ എന്താ കിടന്നിത്രയ്ക്ക് ചിരിക്കാന്‍? എനിക്ക് മനസ്സിലായി !”

അവര്‍ അയാള്‍ക്ക്‌ അഭിമുഖമായി കിടന്നു .

“ അതേയ് വേണ്ടക്കേം ,തക്കാളീം ,അച്ചിങ്ങേം ,രണ്ടു കായേം ,ഒരു കഷ്ണം കപ്പങ്ങേം ഇട്ടു ഒരു സാമ്പാര്‍ വെയ്ക്കാം , അച്ചിങ്ങേം , കായേം , കപ്പങ്ങേം കൊണ്ട് അവിയലുണ്ടാക്കാലോ ,പിന്നെ  കായ മെഴുക്കുപുരട്ടിയും ,അച്ചിങ്ങ തോരനും ! എന്താ ഇത്രേം പോരെ? ”

അവര്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കവേ അയാള്‍ ബെട്രൂംലാമ്പ്‌ ഓഫ് ചെയ്തു തിരിഞ്ഞു കിടന്നു . വല്യ സാമ്പത്തികമുള്ള കുടുംബത്തിലോന്നുമല്ല അയാള്‍ ജനിച്ചതെങ്കിലും ഇങ്ങനുള്ള കറികളോന്നും ഇപ്പോഴാല്ലാതെ വെച്ചുകൂട്ടാനുള്ള ദുര്യോഗം അയാള്‍ക്ക്‌ ഉണ്ടായിട്ടില്ല .

“ എന്നോട് പിണങ്ങീട്ട് ഒരു കാര്യോമില്ല ,കടേന്നു പച്ചക്കറി വാങ്ങി നെഞ്ച് കത്തി സദ്യയുണ്ണുന്നതിലും നല്ലത് ഇതൊക്കെത്തന്നെയാ ,ഒന്നില്ലെങ്കിലും രാസവസ്തുക്കളോന്നും ചേര്‍ക്കാത്തതാണെന്ന് വിചാരിച്ചു സമാധാനിക്കാലോ .ഇന്നത്തെ കാലത്ത് ഒരാള്‍ സമ്പാദിച്ചിട്ട് എന്താവാനാ! വീട്ടിലിരിക്കുന്ന ഞാന്‍ ഇതൊക്കെ അറിയണ്ടേ ? ”
പിന്നെ അയാളൊന്നും മിണ്ടിയില്ല .
           
               ക്ലോക്കില്‍ മണി ആറടിക്കുന്ന ഒച്ച കേട്ടാണ് അയാള്‍ ചാടിയെണീറ്റത് .അടുക്കളയില്‍നിന്ന് മിക്സ്‌ര്‍ഗ്രെയിണ്ടറിന്‍റെ ക്രമാതീതമായ ശബ്ദം അതിലെ തേഞ്ഞു തീര്‍ന്ന  പല്ലുകള്‍ മാറ്റണമെന്ന് അയാളെ ഓര്‍മ്മിപ്പിച്ചു . ഒരു ഡ്രോയിംഗ് മാസ്റ്ററുടെ വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അയാളിലെ ഗൃഹനാഥന്‍ ഈയിടെയായി മാറ്റങ്ങളെക്കുറിച്ചോന്നും ചിന്തിക്കാറെയില്ല .അയാള്‍ തോര്‍ത്തെടുത്ത് ദേഹം മൂടി മതിലില്‍വെച്ചിരുന്ന പാല്‍ എടുക്കാനിറങ്ങി.. പോകും വഴി അടുത്ത വീട്ടിലേയ്ക്ക് പാളിനോക്കിയ അയാള്‍ താന്‍ തമിഴ്നാട്ടിലാണോ എത്തിനില്‍ക്കുന്നത് എന്ന് ഒരു വേള ശങ്കിച്ചു. ചുവപ്പും മഞ്ഞയും ഹാഫ്‌സാരികള്‍ ധരിച്ച് മുടിനിറയെ മല്ലികമുല്ലയും കനകാംബരവും ചൂടിയ രണ്ടു തമിഴ് പെണ്‍കൊടികള്‍ തന്‍റെ മതിലിലിരിക്കുന്ന കണ്ടന്‍പൂച്ചയോടു തമിഴില്‍ കലപിലാ സംസാരിക്കുന്നു .അവന്‍ തന്‍റെ അരക്കണ്ണ്‍ തുറന്നുപിടിച്ചു അവരെയും നോക്കി ശാന്തനായി കിടക്കുകയാണ് .ആ കാഴ്ച കണ്ടു അയാള്‍ക്കും കൌതുകമായി !

" അങ്കിള്‍ ഇന്ത ക്യാറ്റോട പേരെന്ന ? ”

അയാളുടെ കൌതുകത്തെ കീറിമുറിച്ചു കൊണ്ട് മഞ്ഞ ദാവണിക്കുട്ടി ചോദിച്ചു

“ പേരില്ലയ് കണ്ടന്‍പൂച്ച എന്നുതാന്‍ കൂപ്പിടുന്നത് .”

അയാള്‍ തനിക്കറിയാവുന്ന  തമിഴില്‍ വരുന്നത് വരട്ടെ എന്ന  മട്ടില്‍ വെച്ചുകാച്ചി ..അയാളുടെ തലയാളം കേട്ട് ചുവപ്പ് ദാവണിയുടെ മുഖത്ത് ചിരി പടര്‍ന്നു .

“ നീങ്കള്‍ യാര് ? ”

തിരുവോണ ദിവസം തമിഴില്‍ കുളിച്ചുകേറാന്‍ തന്നെ അയാള്‍ തീര്‍ച്ചപ്പെടുത്തി .

“ സദാസിവന്‍നായര്‍ എങ്കളോടെ ഗ്രാണ്ട്പാ , എങ്ക അമ്മ അവരോട സെക്കന്‍ഡ്‌ ഡാട്ടര്‍ ! ”

അയാള്‍ അന്തം വിട്ടുനിന്നു .അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മുനിസിപ്പാലിറ്റിയില്‍ ക്ലെര്‍ക്ക്‌ ആയിരുന്ന സദാശിവന്‍നായരുടെ നാലര സെന്റ്‌ഭൂമി വാങ്ങി  അയാള്‍ വീട് വെച്ചത് . ഇന്ന് വരെ ഇങ്ങനൊരു മകള്‍ ഉള്ള കാര്യം ആരും പറഞ്ഞു കേട്ടിട്ടില്ല .നാലുമക്കള്‍ ഉണ്ടെന്നാണ് പറഞ്ഞിട്ടുള്ളത് ,അവരെയൊക്കെ തനിക്ക് അറിയാം .രണ്ടു ആണ്മക്കളും പോലീസിലാണ് , പെണ്‍മക്കളില്‍ ഒരാള്‍ സ്കൂള്‍ടീച്ചറാണ്,പിന്നൊരാള്‍ക്ക് ജോലിയൊന്നുമില്ല .ഇതേതു മകള്‍? അയാള്‍ക്ക് ആകെ ആശയക്കുഴപ്പം തോന്നി

 “ നീങ്ക പെരിയ ഡ്രോയിംഗ് മാസ്റ്റ്ര്‍,ന്ന് ഗ്രാണ്ട്പാ എങ്കളിടം സൊല്ലിയിരുക്ക്! ഇങ്കെ ഒരു നല്ല ഫ്ലോറല്‍ഡയഗ്രം വരച്ചു തരമുടിയുമാ ?”

അവര്‍ അവരുടെ മുറ്റം ചൂണ്ടി അയാളോട് കൊഞ്ചി .

“ വരച്ചു കൊടുങ്കോ   , പാവങ്ങള്‍..”

അതിരാവിലെ ജിമ്മില്‍ പോയി കസര്‍ത്ത് കഴിഞ്ഞെത്തിയ  മകന്‍ ഉദാരമനസ്കതയോടെ അവര്‍ക്ക് വേണ്ടി അപേക്ഷിച്ചു .അവന്‍റെയും ചുവപ്പുദാവണിയുടെയും കണ്ണുകളുടെ കൊളീഷനുകളുടെ എണ്ണം കൂടവേ അയാള്‍ അവനെ അകത്തേയ്ക്ക് വിടാനുള്ള  മാര്‍ഗങ്ങള്‍ ആലോചിച്ചു .പക്ഷെ ആ നേരത്ത് അവിടെയ്ക്ക് കടന്നു വന്ന സദാശിവന്‍നായര്‍

“ എടാ ദീപുകുട്ടാ, നീ ഒരു പൂക്കളത്തിന്‍റെ ഡിസൈന്‍ വരച്ചു കൊടുക്കടാ ,നിങ്ങളിങ്ങിട് വരൂ മാഷേ ഞാന്‍ പറയട്ടെ ''

എന്ന് പറഞ്ഞു അയാളെ ഗെയിറ്റിനരികിലെയ്ക്ക് കൊണ്ടുപോയി .അതുകേള്‍ക്കേണ്ട താമസം  അവന്‍ ഒരു ഓണത്തുമ്പിയെ പോലെ ആ മുറ്റത്തെയ്ക്ക് പാറിപ്പറന്നു പോയി . മുഖവുരയില്ലാതെ നേരിയ ജാള്യത്തോടെ നായര്‍പറഞ്ഞു ,

“ മാഷ്‌ ഓര്‍ക്കുന്നുണ്ടാവും ഇതേതു മകളാണെന്ന് അല്ലെ ? ഇത് എന്‍റെ രണ്ടാമത്തെ മകളാ ഭാനു ! നമ്മടെ മുനിസിപ്പാലിറ്റി ഓഫിസിനടുത്ത് ഒരു ഗോള്‍ഡ്‌കവറിംഗ് കടയുണ്ടായിരുന്നു ഒരു തമിഴന്‍റെ !ആ കടയില്‍ സാധനങ്ങള്‍ സപ്ലെ ചെയ്യാന്‍ ഇവന്‍ വരുമായിരുന്നു ഈ സെല്‍വരാജ് ,അങ്ങനെ കണ്ടു ഇഷ്ടപെട്ടു പോയതാ ഇവള് . ഇപ്പൊ കൊല്ലം പത്തിരുപത്തഞ്ചു കഴിഞ്ഞില്ലേ ,ഞാന്‍ വഴക്കും വാശിയുമൊക്കെ ഉപേക്ഷിച്ചു.എന്തായാലും എന്‍റെ ചോരയല്ലെ അയാള്‍ ഒരു നടന്‍റെ ഭാവാഭിനയത്തോടെ തന്‍റെ തോര്‍ത്തുകൊണ്ട് കണ്ണുകള്‍ അമര്‍ത്തിത്തുടച്ചു .മാഷ്‌ വരൂ എന്‍റെ മരുമകനെ പരിചയപ്പെടുത്താം .”

“ ഇത് അടുക്കളേല്‍ എത്തിച്ചിട്ട് വരാം ”

അയാള്‍ തന്‍റെ കയ്യിലെ പാല്‍കുപ്പിയിലെയ്ക്ക് നോക്കി പറഞ്ഞു.ഒരു വലിയ രഹസ്യത്തിന്‍റെ ചുരുള്‍ സുധര്‍മ്മയ്ക്ക് മുന്‍പില്‍ അനാവരണം ചെയ്യാന്‍ വെമ്പിയ അയാളെ  അത്ഭുതപ്പെടുത്തിക്കൊണ്ട് കിച്ചന്‍ സ്ലാബില്‍ നിരന്നിരിക്കുന്ന വിവിധയിനം പച്ചക്കറികളും പൂക്കളും ചൂണ്ടിക്കാണിച്ചുകൊണ്ട് മകള്‍ ദീപിക   പറഞ്ഞു

“ അച്ഛാ  ഇത് കണ്ടോ ? അപ്പുറത്തെ വീട്ടിലെ പൊള്ളാച്ചിയില്‍ നിന്നും വന്ന ആന്‍റി കൊണ്ടുതന്നതാ ,അമ്മ  വേണ്ടാവേണ്ടാന്നു ഒത്തിരി പറഞ്ഞു ,പക്ഷെ കേള്‍ക്കണ്ടേ ! അതൊക്കെ പോട്ടെ അച്ഛന്‍  ഇത് കണ്ടോ  അവള്‍ ഫ്രിഡ്ജ്‌ തുറന്ന്  അതില്‍നിന്നും വാഴയിലയില്‍പൊതിഞ്ഞു വെച്ച മല്ലികമുല്ലയും കനകാംബരപ്പൂക്കളും കൊരുത്തെടുത്ത വല്യൊരു മാലയെടുത്തുകാട്ടി .

“ ഇതെനിക്കേയ്‌ കുളിച്ചിട്ടു വെയ്ക്കാനാ,എന്‍റെ ഓര്‍മ്മയില്‍ ഞാനിത്രയും പൂ ചൂടിട്ടില്യ . ”

അവള്‍ ഉത്സാഹത്തോടെ പൂ ഫ്രിഡ്ജില്‍ തിരികെ വെച്ച് അമ്മയെ സഹായിക്കാന്‍  അടുക്കളയിലേയ്ക്ക് ഓടി .മല്ലികപൂവിന്‍റെ മധുരഗന്ധം വീടാകെ നിറയവേ അയാളുടെ ചുണ്ടില്‍ ഒരു പഴയ പാട്ട് ഓടിയെത്തി ,പഴമയുടെ ആ സുഖാനുഭൂതി മനസ്സില്‍ ആവോളം നിറച്ച് അയാള്‍പാടി “മല്ലികപ്പൂവിന്‍മധുരഗന്ധം നിന്‍റെ മന്ദസ്മിതം പോലുമൊരു വസന്തം ”

“ ദെ ,നോക്കൂ  ഞാന്‍പറഞ്ഞതാ ഒന്നും വേണ്ടാന്ന് പക്ഷെ അവര്‍ കേള്‍ക്കണ്ടേ ? കണ്ടോ അവരെ ? നല്ലൊരു സ്ത്രീയാട്ടോ .ആ പെണ്‍കുട്ടികളും കൊള്ളാം .പുള്ളിയ്ക്ക് എന്താ കുഴപ്പം കറുത്തിട്ടാണെന്നല്ലേ ഉള്ളൂ നല്ല ലക്ഷണം ഉണ്ട്.ഈ തമിഴന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന രൂപം നമ്മുടെ കേബിള്‍ ഒക്കെ കുഴിയ്ക്കാന്‍ വരുന്ന ആള്‍ക്കാരില്ലേ അവരുടെയാ ,പക്ഷെ ഇയാള്‍ ഗൌണ്ടര്‍ ആണത്രേ ! നല്ല സാമ്പത്തികവും  ഉണ്ട് .പൊള്ളാച്ചിയില്‍ പച്ചക്കറിയും പൂവുമൊക്കെ കൃഷിയാണ്,കോയമ്പുത്തൂരില്‍ വല്യൊരു ഷോപ്പ് തുടങ്ങീട്ടുണ്ട് ഇവരിപ്പോള്‍ അവിടെയാണ് ! കുട്ടികള്‍ ഒരാള്‍ മെഡിസിനും ഒരാള്‍ എം.ബി.എ യ്ക്കും പഠിക്കുന്നു .കേരളം പോലെയാണോ ? അവിടെ എന്തൊക്കെ ഫെസിലിറ്റീസാ . അവര്‍ പറയുന്നത് കേട്ട് നമ്മുടെ ദീപു വായും തുറന്നു നില്‍ക്കുവായിരുന്നു ,”
കറികള്‍ക്കുള്ള തേങ്ങ ചിരകുന്നതിനിടെ സുധര്‍മ്മ പറഞ്ഞു.


“ എന്നാലും ഈ കഴിഞ്ഞ പത്തിരുപതു കൊല്ലം തിരിഞ്ഞു നോക്കാതിരുന്നിട്ട് സദാശിവന്‍നായര്‍ക്ക് ഇപ്പോള്‍ പെട്ടെന്നൊരു സ്നേഹം വരാന്‍.........”
അയാള്‍  അതിശയോക്തിയില്‍ നിര്‍ത്തി .

“ അത് ഏട്ടന് മനസ്സിലായില്ലേ ? ഇപ്പൊ അമേരിക്കേല്‍ ഉള്ളവരിലും ഉപകാരം തമിഴ്നാട്ടില്‍ ഉള്ലോരെ കൊണ്ടാന്നാ സദാശിവന്‍ നായര്‍  പറയണേ .ഒന്നും കാണാതെ എന്തേലും അദ്ദേഹം ചെയ്യാറുണ്ടോ ? ജീവിതചിലവുകളുടെ കാര്യമായാലും ,കുട്ടികളുടെ വിദ്യാഭ്യാസം ,ജോലി തുടങ്ങി എല്ലാ കാര്യങ്ങളിലും അവിടുത്തെ സര്‍ക്കാര്‍ എന്തൊക്കെ ജനോപകാരപ്രദമായ കാര്യങ്ങളാ ചെയ്യുന്നത് .അവിടെ ആര് മാറിമാറി ഭരിച്ചാലും അവര്‍ മല്‍സരിക്കുന്നത് മുന്പുള്ളവര്‍ ചെയ്തതിലും മെച്ചമായ കാര്യങ്ങള്‍ ചെയ്യാനാ ,പക്ഷെ ഇവിടെയോ ? എരിതീയില്‍നിന്നും വറചട്ടിയിലെയ്ക്ക് എന്നല്ലേ നമ്മുടെ അവസ്ഥ ! അതുകൊണ്ട് ഇവരുമായി നല്ല രീതിയില്‍ നിന്നാല്‍ അവിടെ കുറെ സ്ഥലമൊക്കെ വാങ്ങാം , കൃഷി ചെയ്യാനാണേല്‍ വേണ്ട ആളേം കിട്ടൂലോ അവിടെ,മറ്റുമക്കളുടെ കുട്ട്യോളെയൊക്കെ അവിടെ വിട്ടു പഠിപ്പിക്കാലോ ,അങ്ങനെ ഗ്രാജ്വലി ഇവര്‍ക്ക് എല്ലാര്‍ക്കും തമിഴ്നാട്ടിലേയ്ക്ക് പലായനം ചെയ്യാം .ഇപ്പോള്‍തന്നെ നോക്കൂ , അഞ്ചെട്ടു കുടുംബങ്ങള്‍ക്ക് ഒരാഴ്ചയിലേറെ വേണ്ട പച്ചക്കറികളും ആബാലവൃന്ദ്ത്തിനുമുള്ള വസ്ത്രങ്ങളുമായിട്ടാണ് അവര്‍ വന്നിരിക്കുന്നത് . ഇവര്‍ക്ക് ഓണമായിട്ട് എന്താ ചെലവ് ? ഒന്നുമില്ല എല്ലാം തമിഴന്‍റെ വക ! അയല്‍ക്കാരായ നമുക്ക് പോലും ഉപകാരമായില്ലേ അല്ലെ ? ”

അവര്‍ചിരിച്ചു.അയാള്‍ക്കുചിരി വന്നില്ല അയാള്‍,ആലോചിക്കുകയായിരു
ന്നു ,കുറച്ചു നാളുകള്‍ക്കുള്ളില്‍ കേരളത്തിലെ സാധാരണക്കാരന്‍റെ ജീവിതം എങ്ങനെ ആയിത്തീരുമെന്ന് ! സങ്കീര്‍ണ്ണമായ പ്രശ്നങ്ങളുടെ ഒരായിരം വാളുകള്‍ ഡെമോക്ളിസിന്‍റെ  വാളിനേക്കാള്‍ മൂര്‍ച്ചയോടെ തലയ്ക്കു മുകളില്‍തൂങ്ങിയാടവെ  അയാള്‍ ഇന്നില്‍മാത്രം  ജീവിക്കാന്‍ കൊതിച്ചുകൊണ്ട് ഇന്നലെയേയും നാളെയേയും സൌകര്യപൂര്‍വം മറന്ന് കുളിമുറിയിലെയ്ക്ക് നടന്നു .കുളിയും പ്രാതലും കഴിഞ്ഞ്, എത്തിയപ്പോഴെയ്ക്കും അയല്‍വീട്ടിലെ  പൂക്കളത്തിന്‍റെ പണികള്‍ തീര്‍ന്നിരുന്നു .ദീപുവും ദീപികയും തമിഴ്കുട്ടികളും മറ്റുള്ള കുട്ടികളോടൊപ്പം ഇപ്പോള്‍ ഇവിടുത്തെ മുറ്റത്താണ് പൂക്കളമോരുക്കുന്നത്! അതുകണ്ട് അയാളുടെ മനസ്സ് നിറഞ്ഞു . ഈ  വീട്ടുമുറ്റത്ത് ആദ്യമായാണ് ഒരു പൂക്കളമൊരുങ്ങുന്നത് .അതിലും അയാളെ ആനന്ദിപ്പിച്ചത് കസവ് മുണ്ടുടുത്ത് കസവ് വേഷ്ടി പുതച്ചുകൊണ്ട്  പൂക്കളത്തിനരുകില്‍ കുന്തിച്ചിരുന്നു പൂവിടാന്‍ അവരെ സഹായിക്കുന്ന ശെല്‍വരാജ് ആയിരുന്നു .കൌതുകത്തോടെ അയാള്‍ ഇടയ്ക്കിടെ ഇതെന്ന അതെന്നാ എന്നൊക്കെ ചോദിച്ചും എന്തൊക്കെയോ വിശേഷങ്ങള്‍ പറഞ്ഞും കൊച്ചു കുട്ടികളെ പോലെ പൊട്ടിച്ചിരിച്ചു .ജമന്തിയും പിച്ചകവും ,തെച്ചിയും കാശിത്തുമ്പയും തുടങ്ങി,ഒരുപാട്പൂക്കള്‍!അത്രയും പൂക്കളെ ഒരുമിച്ചു അയാള്‍ കണ്ടത് അയാളുടെ വിവാഹത്തിനു മുന്‍പ് ഈ നഗരത്തിലേയ്ക്ക് പറിച്ചുനടുന്നതിനും മുന്‍പായിരുന്നു.ഈ ചാണകം എവിടുന്നു സംഘടിപ്പിച്ചു ?അയാള്‍ കുശലം ചോദിച്ചു ,അവരുടെ അടുത്തെങ്ങും ആരും പശുക്കളെ വളര്ത്തിയിരുന്നില്ല .


“ അതോ അതൊക്കെ ഭാനു കൊണ്ടുവന്നു,തൈരും ,പാലും ചാണകം വരെ !അവള്‍ക്കറിയാലോ ഇവിടെ പശുവൊന്നും ഇല്ലെന്ന് !”

സദാശിവന്‍നായര്‍ അഭിമാനത്തോടെ പറഞ്ഞു .അതോടൊപ്പം മരുമകനെ ഓണത്തിന്‍റെ പ്രസക്തിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി .

“സെല്‍വം ,ഇന്ത ഓണം കൊണ്ടാടിയില്ലെങ്കില്‍ റൊമ്പ കഷ്ടം ,മാവേലി ഭഗവാന്‍ റൊമ്പ ഗട്ടിക്കാരന്‍,അദൃഷ്ടശാലി ,എല്ലാ വര്‍ഷവും ഓണം കൊണ്ടാടിയാല്‍ പെരിയ  ഭാഗ്യം കിടയ്ക്കും’’

തനിക്കറിയാവുന്ന തമിഴില്‍ ഒരു തമിഴന്‍റെ അന്ധവിശ്വാസത്തെ  സദാശിവന്‍നായര്‍ ഒരു മലയാളിക്ക് മാത്രം അറിയാവുന്ന മനശാസ്ത്രത്തോടെ ഊതികത്തിച്ചു .അപ്പോള്‍ ശെല്‍വരാജിന്‍റെ മുഖത്തേയ്ക്ക് നോക്കിയ,അയാള്‍ക്ക്‌ചിരി പൊട്ടി . ഇത്രയും നാള്‍ താന്‍ ഓണം ആഘോഷിക്കാതിരുന്നത് വല്യ കഷ്ടമായിപ്പോയി എന്ന ഭാവം ആ മുഖത്തുണ്ടായിരുന്നു .ഇനി ചാവും വരെ ഇതുപോലെ സാധന സാമഗ്രികളുമായി ഏഴര വെളുപ്പിന് തന്നെ പാവം എത്തിക്കോളും.
  
          പതിനൊന്നു മണിയായപ്പോഴെയ്ക്കും അടുക്കളയിലെ ജോലികള്‍ തീര്‍ത്ത് സുധര്‍മ്മയും മോളും കുളിച്ച് വന്നു .പുതിയതല്ലെങ്കിലും ചന്തമുള്ള ആ മുണ്ടും നേര്യതും ധരിച്ച് അഴിച്ചിട്ട മുടി നിറയെ പൂ ചൂടി വന്ന മകളെ കണ്ട്  അയാള്‍ക്ക്‌ തന്‍റെ അനിയത്തിയെ ഓര്‍മ്മ വന്നു .പണ്ട് ഇതുപോലെ കുളിച്ചൊരുങ്ങി ഏട്ടാ എന്ന വിളിയോടെ അവള്‍ ഓടി വരുന്നത് അയാളോര്‍ത്തു.

“ അച്ഛാ ,എന്നെ കാണാന്‍ ഇപ്പോള്‍ നല്ല ഭംഗിയില്ലേ ? ”

എന്ന് ചോദിച്ച് അവള്‍ ഓടി വന്നപ്പോള്‍ എന്തിനെന്നറിയാതെ അയാളുടെ കണ്ണുകള്‍ നിറഞ്ഞു . അപ്പോള്‍ അടുത്ത വീട്ടുമുറ്റത്ത് മനോഹരമായ കസവ് മുണ്ടും നേര്യതുമുടുത്ത് മുടി നിറയെ മുല്ലപ്പൂ ചൂടിയ  സ്ത്രീകള്‍ കൈകൊട്ടിക്കളിക്കുള്ള വട്ടം കൂട്ടുകയായിരുന്നു .പതിവില്ലാതെ തന്‍റെ കസവ് മുണ്ടുടുത്ത് കസവു വേഷ്ടി തന്‍റെ സിക്സ് പാക്കിന് മുകളിലൂടെ അലസമായി പുതച്ചു വന്ന മകനെ കണ്ടു അയാള്‍ ഞെട്ടി .ഒരിക്കലും ഷര്‍ട്ടിടാതെ പുറത്തിറങ്ങാത്തവനാണ് ഇന്നെന്തു പറ്റി ?ആ കസവ് മുണ്ടും വേഷ്ടിയും കല്യാണം കഴിഞ്ഞുള്ള ആദ്യ ഓണത്തിന് സുധര്‍മ്മയുടെ വീട്ടില്‍ നിന്നും അയാള്‍ക്ക്‌ കിട്ടിയ ഓണക്കോടിയായിരുന്നു .ആ ഓണത്തിനല്ലാതെ പിന്നൊരിക്കലും അയാളത് ധരിച്ചിട്ടില്ല .ആ വേഷത്തില്‍ തന്‍റെ മകന്‍ വല്യൊരു ആളായത് പോലെ അയാള്‍ക്ക്‌ തോന്നി .അയാളുടെ  ഭാവം കണ്ട് ദീപിക പറഞ്ഞു
 
“ അച്ഛാ , ആ ചേച്ചിയില്ലേ ആ ലക്ഷ്മി ചേച്ചി ! രാവിലെ ചുവന്ന ദാവണിയുടുത്ത ..അതിന് സിക്സ്പാക്ക് ഉള്ലോരെ വല്യ ഇഷ്ടാത്രേ..അതു കേട്ടതോണ്ടാ ഈ വേഷം ! “”

അവള്‍ അവന്‍റെ അടിയെത്തിപ്പിടിക്കുന്നതിനും കുറെ അകലെ മാറിനിന്ന് വിളിച്ചു  പറഞ്ഞു . അതുകേട്ട് ചുവന്നു തുടുത്ത തന്‍റെ മുഖം ഉയര്‍ത്തി അവന്‍ പറഞ്ഞു ,

“ അച്ഛാ ,കേരളത്തിലെ പെണ്‍കുട്ടികളെ  പോലെ സിക്സ്പാക്കിനോട് ഇവര്‍ക്കൊരു വെറുപ്പുമില്ല .എത്ര കഷ്ടപെട്ടാ ഇതൊക്കെ ഉണ്ടാക്കിയെടുക്കുന്നതെന്ന് അവര്‍ക്കറിയാം ! കേരളത്തിലുള്ളോരുടെ ജാടയോന്നും തമിഴര്‍ക്കില്ലാട്ടോ,ഞാനിത്രനാളും ഇവരെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്തല്ലോ എന്നോര്‍ക്കുമ്പഴാ ഒരു വിഷമം ’’

അവന്‍ തന്‍റെ കണ്ടെത്തലുകള്‍ നിരത്തിവെച്ച് മുറ്റത്തുകൂടെ വെറുതെ ഉലാത്തവെ അപ്പുറത്തുനിന്നും ഒരു വിളി ഉയര്‍ന്നു .

“ ദീപാ ഇങ്കെ വാ നാമും സേന്ത് ആടലാം ,എങ്കളുക്ക് ആട നല്ലാ തെരിയാത് കൊഞ്ചം കത്തുക്കൊട്...”

ലക്ഷ്മിയാണ്.അവളുടെ വിളി മുറുകിയപ്പോള്‍ ദീപു പറഞ്ഞു

“ ഒന്ന് പോയിട്ട് വാടി ,ഓ അവളുടെ ഒരു പത്രാസ് ”

അവള്‍ സമ്മതത്തിനായി അമ്മയെ നോക്കി

“ ന്നാ പോയി കുറച്ചു നേരം കളിച്ചു വരൂ .”

സമ്മതം കിട്ടിയ സന്തോഷത്തില്‍ അവള്‍ ആ മുറ്റത്തെയ്ക്ക് പാറിപ്പറന്നു പോകെ സുധര്‍മ്മ നെടുവീര്‍പ്പിട്ടു

“നല്ല കുട്ടികള്‍ അല്ലെ ! അതാണ്‌ മലയാളികളും തമിഴരും തമ്മിലുള്ള വ്യത്യാസം.നമുക്ക് ഒന്നിനും ആരേം ഉള്‍പ്പെടുത്താന്‍ മനസ്സ് വരില്യ സ്വാര്‍ഥത !പക്ഷെ അവര്‍ക്ക് അങ്ങനെയല്ല അല്ലെ . മനസ്സിനാകെ വല്യ സന്തോഷം ,ഇന്ന് എന്താ ഒരു തെളിച്ചം , ഈ ഓണ വെയിലും ഓണത്തുമ്പികളും ഓണപ്പാട്ടും കൈകൊട്ടിക്കളീം എന്‍റെ കുട്ടികാലത്ത് എത്തിപ്പെട്ട പോലെ ! “’

പിന്നെ തന്‍റെ മുണ്ടിന്‍റെ മടിയില്‍ പൊതിഞ്ഞു വെച്ച ഒരു കഷ്ണം മുല്ലപ്പൂ മാലയെടുത്ത് നീട്ടി അയാളോട് പറഞ്ഞു

“ ഇതൊന്ന് എന്റെ മുടിയില്‍ചൂടി തര്വോ ?”

അവരുടെ വെള്ളി കലര്‍ന്ന് തുടങ്ങിയ മുടിയില്‍ പൂ ചൂടിച്ചുകൊണ്ട്  അയാള്‍പറഞ്ഞു

“ മുല്ലപ്പൂവിനും കസവുടുപ്പിനും സദ്യവട്ടങ്ങള്‍ക്കും കൂടെക്കളിക്കാന്‍ വിളിക്കാനും തമിഴരോളം പോന്നവര്‍ വേറെയുണ്ടോ ? ”

അതുകേട്ട് അവര്‍ചോദിച്ചു

“ പരിഹസിച്ചതാണോ ?”

“ അല്ലേയല്ല ! ”

അയാള്‍പ്രയാസപ്പെട്ടു ചിരി നിര്‍ത്തി .

“ അയല്‍വക്കത്ത് ഒരു തമിഴ് ബന്ധം ഉള്ളത് എന്തുകൊണ്ടും നല്ലതാ 
അതോണ്ടല്ലെ നമുക്കും ഒരു നല്ല ഓണം കിട്ട്യേ ! ’’

നിഷ്ക്കളങ്കതയോടെ അതും പറഞ്ഞ് അവര്‍ മതിലിനരുകില്‍നിന്ന് കൈകൊട്ടിക്കളി ആസ്വദിച്ചു .എന്നാല്‍  കളിക്കിടയില്‍ പാറിവീഴുന്ന നോട്ടങ്ങള്‍കൊണ്ട് രണ്ടു ഹൃദയങ്ങളുടെ  അഗാധതലങ്ങളില്‍ ഒരായിരം അജ്ഞാത പൂക്കള്‍കൊണ്ടുള്ള പൂക്കളങ്ങള്‍ രൂപംകൊള്ളുന്നതും അവയ്ക്ക് ചുറ്റിലും പ്രണയഭൃന്ഗങ്ങള്‍ പാറിനടക്കുന്നതും അറിഞ്ഞ  അയാള്‍ ഊറി വരുന്ന ചിരിയോടെ അയല്‍ വക്കത്ത് മാത്രമല്ല തന്‍റെ വീട്ടിലും ഒരു തമിഴ്ബന്ധം ഉണ്ടാവാനുള്ള സാധ്യത കുറിച്ചിട്ടു .

ഓണവെയില്‍ സ്വര്‍ണ്ണക്കോടിയാല്‍ ഭൂമിയെ അണിയിച്ചൊരുക്കുകയും കൈകൊട്ടിക്കളിയുടെ താളമേളങ്ങള്‍ അലയടിച്ചുയരുകയും ചെയ്ത ആ  ധന്യമുഹൂര്‍ത്തത്തില്‍ അയാളെ ഏറെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും 
" മാവേലി നാട് വാണീടും കാലം..."
പാടുന്നവര്‍ക്കിടയില്‍  കൈകൂപ്പി കണ്ണുകള്‍ ചേര്‍ത്തടച്ച് നിന്ന് ആ പാട്ട് ഭക്ത്യാദരവുകളോടെ ഏറ്റു പാടിയ ശെല്‍വരാജിന്‍റെ ചിത്രമായിരുന്നു.