ചെറുകഥ മിനി .പി സി
അമ്മ
ഇല കൊഴിയുന്ന ശിശിരത്തിലെ
കുളിരുള്ള പ്രഭാതം പോലെ
ആര്‍ദ്രയായ് ആ അമ്മ
നടന്നു .ഓരോന്നായ് പൊഴിയുന്ന ഇലകളെ
ഓര്‍ത്ത് വിതുമ്പുന്ന
മാമരം പോലെയായി അമ്മയുടെ മനസ്സ് !
ഓരോ പുല്ലിലും , പൂവിലും തങ്ങിനില്‍ക്കുന്ന
ഹിമകണങ്ങളില്‍
സൂര്യന്‍ മഴവില്ലു പൊഴിയ്ക്കുമ്പോള്‍ പ്രത്യാശയുടെ നേരിയ
കണികകള്‍ അമ്മയുടെ ഹൃദയ കോണുകളില്‍നിന്നും
കിനിഞ്ഞിറങ്ങി .ഒരു
പക്ഷെ ഇന്ന് രാവിലെ കൃത്യം
പത്തേമുപ്പതിന് അമ്മയുടെ
ഒരേയൊരുയൊരു മകനെ നിയമം
തൂക്കിലേറ്റും ! കുരികിലിനു കൂടും , മീവല്‍പ്പക്ഷികള്‍ക്ക്
സങ്കേതവുമൊരുക്കുന്ന
സ്വര്‍ഗത്തിലെ ദൈവം ,
ഈ വിധവയെ
അനാഥ കൂടി ആക്കുന്നതിലെ
പൊരുളെന്തെന്നോര്‍ത്ത് അമ്മ
വ്യാകുലപ്പെട്ടു .കത്തിച്ച
മെഴുകുതിരികളുമായി കര്‍ത്താവിന്‍റെ
ക്രൂശിതരൂപത്തിനു മുന്‍പില്‍ മുട്ടികുത്തിനിന്ന
അമ്മയുടെ
മിഴികളിലൂടെ കണ്ണുനീര്‍ത്തുള്ളികള്‍ ധാരധാരയായി
ഒഴുകിയിറങ്ങി
. ആ കണ്ണുനീര്‍ത്തുള്ളികളില്‍ ഇന്നലെയും , ഇന്നും നിര്‍ദാക്ഷിണ്യം
തൂവിയെറിഞ്ഞ മലര്‍പ്പൊടി
പോലെ ഓര്‍മ്മകള്‍ ചിതറി .
വൃശ്ചികത്തിലെ മഞ്ഞണിഞ്ഞ
ഒരു സന്ധ്യയില്‍ മകനെ നെഞ്ചോടു
ചേര്‍ത്ത് പള്ളിയില്‍പോയത് , അവനെ അപ്പന്‍റെ തോളത്തിരുത്തി
കുന്നിറങ്ങി ദൂരെ പള്ളിയില്‍ പെരുന്നാളു
കൂടാന്‍പോയത് ,
സെമിത്തേരിയില്‍ അപ്പന്‍റെ
കുഴിമാടത്തിനു മുന്‍പില്‍ ഇനിയെന്ത് ?
എന്നോര്‍ത്ത് തളര്‍ന്നിരുന്നപ്പോള്‍ കണ്ണീരുണങ്ങിയ
മുഖം നിറയെ
അവന്‍ കുഞ്ഞുമ്മകള്‍ തന്നത് , ആ കുഞ്ഞുകണ്ണുകളിലെ
സാന്ത്വനത്തിന്‍റെ തണലില്‍ ജീവിതം
മുന്നോട്ടോടിയത്.....
" ഒടുവില്‍എപ്പോഴാണ്
ദൈവമേ എന്‍റെ കുഞ്ഞിനെ എനിക്ക്
നഷ്ടമായത് "
അമ്മ ശബ്ദമില്ലാതെ കരഞ്ഞു
.
അമ്മയുടെ മനസ്സില്‍മകനെപ്പറ്റി ഒരു
സങ്കല്‍പ്പമുണ്ടായിരുന്നു , എന്നോ ഒരിക്കല്‍അമ്മയുടെ
ഹൃദയത്തിന്‍റെ ഉള്ളറകളില്‍ തങ്ങിപ്പോയ
ഒരു രൂപം ! ഹൃദയ
ശുദ്ധിയും നിഷ്ക്കളങ്കതയും
മുഖം നിറയുന്ന പ്രസന്നതയുമായി
പള്ളിയകത്തും കുന്നിന്‍ചെരുവിലെ
കുടിലുകളിലും
സുവിശേഷഘോഷണം നടത്തുന്ന
ഒരു ദൈവദാസന്‍റെ !
കുന്തിരിക്കത്തിന്‍റെ
സുഗന്ധം വമിയ്ക്കുന്ന പള്ളിയകത്തെ
അഭൌമവും അലൌകികവുമായ
അന്തരീക്ഷത്തില്‍ തനിയ്ക്ക്
വേണ്ടി കാല്‍വരിക്രൂശില്‍ മരിച്ചുയര്‍ത്ത
കര്‍ത്താവിനു മുന്‍പില്‍
സ്വയം സമര്‍പ്പിക്കപ്പെടുമ്പോഴുള്ള
സാന്ത്വനവും സ്വസ്ഥതയും
അവനെന്തെ തിരിച്ചറിയാതെ
പോയി ? പ്രസ്ഥാനങ്ങള്‍ക്കും
പ്രഹസനങ്ങള്‍ക്കും വേണ്ടി
രക്തസാക്ഷിയാവാനുള്ള മൌട്യതയ്ക്ക്
പിറകെയായിരുന്നു അവന്‍!
അവസാനമായി മകനുമായുണ്ടായ കൂടിക്കാഴ്ച
അമ്മ ഓര്‍ക്കാന്‍ ശ്രമിച്ചു , ജയിലഴികള്‍ക്കപ്പുറത്ത്
കണ്ട ആ
കണ്ണുകളില്‍ വിപ്ലവത്തിന്‍റെ
തീക്കനലുകള്‍ക്ക് പകരം ശാന്തതയും
സ്നേഹവുമുണ്ടായിരുന്നു
! അമ്മയുടെ ക്ഷീണിച്ച കരങ്ങള്‍
കൂട്ടിപ്പിടിച്ച് ഒരു
കുറ്റസമ്മതമെന്നോണം അവന്‍ പറഞ്ഞു ,
" അമ്മേ ഞാന്‍ പാപിയാണ് , എനിക്ക് ചുങ്കക്കാരനെപോലെ
മാറത്തടിച്ചു നിലവിളിക്കണമെന്നുണ്ട്...ഒരവസരം
കൂടി ദൈവം
തരുമെങ്കില്‍ അമ്മ ആഗ്രഹിച്ചത് പോലെ
ഒരു മകനായി ഞാന്‍
ജീവിയ്ക്കും ഉറപ്പ്
. "
ലാവ പോലെ തിളച്ചു മറിയുന്ന
അമ്മയുടെ മനസ്സിലേയ്ക്ക് ആ
വാക്കുകള്‍ ഹെര്‍മ്മോന്‍മഞ്ഞു
പോലെ കിനിഞ്ഞിറങ്ങി .
ഫാദര്‍.ജോണ്‍സാമുവല്‍ അവനു
വേണ്ടി രാഷ്ട്രപതിയ്ക്ക്
സമര്‍പ്പിച്ച ദയാഹര്‍ജി
അദേഹം പരിഗണിച്ചില്ലെങ്കില്‍ ?
പള്ളിയകത്തെ ഘടികാരത്തില്‍മണി
എട്ടടിച്ചപ്പോള്‍അമ്മയുടെ
ആത്മാവ് തേങ്ങി .
" ദൈവമേ ഞാന്‍നിന്‍റെ
രക്ഷയെ കാത്തു മൂര്‍ച്ചിച്ചിരിക്കുന്നു , ,
എപ്പോള്‍ നീ എന്നെ ആശ്വസിപ്പിക്കുമെന്നു
വെച്ച് എന്‍റെ കണ്ണ്
നിന്‍റെ വാഗ്ദാനം കാത്ത്
ക്ഷീണിക്കുന്നു , പുകയത്ത്
വെച്ച
തുരുത്തി പോലെ ഞാന്‍ ആകുന്നു
. ഇനി ഏതാനും
മണിക്കൂറുകള്‍ക്കുള്ളില്‍ എന്‍റെ
ഏക സമ്പാദ്യവും ഈ ലോകം
വിട്ടു പോകും...
"
കഠിനമായ വ്യസനം അമ്മയുടെ
കണ്ണുകളില്‍ ഇരുട്ടുനിറച്ച്
ജീവിതത്തിനും മരണത്തിനും
ഇടയിലെ നൂല്‍പ്പാലത്തിലൂടെ
അമ്മയെ മറ്റേതോ ലോകത്തിലേയ്ക്ക്
നയിച്ചു....അവിടെ ഏ
ലോകത്തിന്‍റെതല്ലാത്ത
പല കാഴ്ചകളും അമ്മ കണ്ടു ,കേള്‍ക്കാന്‍
ത്രാണിയില്ലാഞ്ഞിട്ടും
പലതും കേട്ടു ....
" അവനെ ക്രൂശിക്ക എന്ന് അവര്‍ വീണ്ടും നിലവിളിച്ചു .
പീലാത്തോസ് അവന്‍ എന്ത്
ദോഷം ചെയ്തു എന്ന് പറഞ്ഞാറെ
അവനെ ക്രൂശിയ്ക്ക എന്ന്
അവര്‍അധികമായി നിലവിളിച്ചു . "
രക്താംബരവും മുള്‍മുടിയും
ധരിച്ച് ചവിട്ടും തുപ്പലുമേറ്റ് .......
" എന്‍റെ ദൈവമേ
ഈ കാഴ്ചകള്‍എനിക്ക് താങ്ങാവുന്നതിലും
അധികമാണ് "
അമ്മ കണ്ണുകള്‍ ഇറുക്കിയടച്ചു
. ആ കണ്ണുകളിലൂടെ ചുടു
കണ്ണീരോഴുകി....എന്‍റെ
പാപങ്ങള്‍ക്ക് വേണ്ടി എന്‍റെ കര്‍ത്താവ്
ക്രൂശിക്കപ്പെടുന്നു
...ആ വ്യഥയിലും അധികമാണോ എന്‍റെ
നൊമ്പരങ്ങള്‍! ആരോ തന്‍റെ
ഉള്ളറകളെ ഞെരുക്കിയ നിരാശയുടെയും
അരക്ഷിതാവസ്ഥയുടെയും
ഉള്‍വിങ്ങലുകളെ തഴുകി
മാറ്റുന്നുവോ ? അമ്മ
ആയാസപ്പെട്ട് കണ്ണുകള്‍ ചിമ്മിത്തുറന്നു...ഉവ്വ്
..
..ഒരിയ്ക്കലും ആരും
തന്നിട്ടില്ലാത്ത സ്നേഹവായ്പ്പോടെ ആരോ തന്നെ
ചേര്‍ത്തുപിടിച്ചിരിക്കുന്നു
, ആ സ്നേഹചൂടില്‍ ആ നെഞ്ചോടു ചേര്‍ന്ന്
ഒരു കുറുപ്രാവിനെ പോലെ അമ്മ
കിടന്നു ,അപ്പോള്‍ ആ നെഞ്ചിന്‍റെ
താളം അമ്മയോട് മന്ത്രിച്ചു
....
“ രക്ഷിക്കാന്‍കഴിയാതവണ്ണം
എന്‍റെ കൈ കുറുകിയിട്ടില്ല ,
കേള്‍പ്പാന്‍ കഴിയാതവണ്ണം
എന്‍റെ ചെവി മന്ദമായിട്ടുമില്ല ! കുരികിലിനു
കൂടും മീവല്‍പ്പക്ഷികള്‍ക്ക്
സങ്കേതവുമൊരുക്കുന്ന ഞാന്‍ നിന്നെ
കൈവിടുമെന്നു കരുതിയോ ? ”
അനിര്‍വചനീയമായ ആ അനുഭൂതിയില്‍ബോധാബോധങ്ങള്‍ക്കിടയിലൂടെ
ഒരു അപ്പൂപ്പന്‍താടി പോലെ
ഒഴുകി നടക്കവെ അനേകം കാതം അകലെ
നിന്നെന്നവിധം അമ്മ
ആ വിളി കേട്ടു ,
“ എലീശബേത്ത് .....എലീശബേത്ത്
എഴുന്നേല്‍ക്കൂ , എത്ര നേരമായി
ഞാന്‍നിന്നെ വിളിക്കുന്നു
... ”
ഒരു പുകമറയ്ക്കുള്ളിലെന്നോണം ഫാദര്‍ജോണ്‍സാമുവലിന്‍റെ മുഖം
അമ്മ കണ്ടു .
“ എലീശബേത്ത്, നിന്‍റെ
പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു . ജെയിലില്‍നിന്ന്
നിനക്ക് ഒരു ശുഭവാര്‍ത്തയുണ്ട്
! നിന്‍റെ മകന്‍റെ ശിക്ഷ
ഇളവ്‌ചെയ്തിരിക്കുന്നു .”
വെളുത്തു പഞ്ഞിപോലുള്ള
പുരികങ്ങള്‍ക്ക് താഴെ ആ വൈദികന്‍റെ
കണ്ണുകള്‍ പ്രകാശിക്കുന്നത്
അമ്മ കണ്ടു ...ആ പ്രകാശത്തില്‍ ദൂരെ
താഴ്വരയിലെ പള്ളിയിലെ ഉയര്‍പ്പിന്‍റെ ശുശ്രൂഷകള്‍ക്കു ശേഷം
രക്താംബരം
പോലെ ചുവന്ന വസ്ത്രങ്ങള്‍വെടിഞ്ഞ്
ഹിമം പോലെ
വെളുത്ത കുപ്പായമണിഞ്ഞ് തന്‍റെ മകന്‍ വരുന്നതുമോര്‍ത്ത്
അമ്മ നിന്നു .
...കുന്തിരിക്കത്തിന്‍റെ ഗന്ധം വമിയ്ക്കുന്ന ഇളങ്കാറ്റിന്‍റെ
അലൌകികവും
അഭൌമികവുമായ നിര്‍വൃതിയില്‍ ലയിച്ച്
! .